Criticism | കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്ന് തോന്നിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് എംവി ഗോവിന്ദൻ


● 'കേരളത്തിന്റെ ആവശ്യങ്ങൾ ബജറ്റിൽ പരിഗണിച്ചില്ല'
● 'ദുരിതബാധിതർക്കുള്ള പുനരധിവാസത്തിന് സഹായം ലഭിച്ചില്ല'
● 'വിഴിഞ്ഞം പോർട്ടിനുള്ള ഫണ്ടും നൽകിയില്ല'
കണ്ണൂർ: (KVARTHA) കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തളിപ്പറമ്പിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സാമ്പത്തിക സർവേ റിപ്പോർട്ടിൽ കേരളം വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയെന്ന് പരാമർശിച്ചിരുന്നു. അങ്ങനെ പരാമർശിച്ച ഒരു സംസ്ഥാനമായിട്ടും ബജറ്റിൽ കേരളത്തെ പരിഗണിച്ചില്ല. കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്ന് സംശയിക്കുന്ന വിധത്തിലാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ ന്യായമായ സഹായം അടിയന്തിരമായി കൈകാര്യം ചെയ്യണമെന്ന് കേരളത്തിൻ്റെ ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ കേന്ദ്രത്തിന് മുൻപിൽ കൃത്യമായി അവതരിപ്പിച്ചിരുന്നു. കേരളത്തിന് 24000 കോടി രൂപയുടെ പ്രത്യേക പദ്ധതി വേണമെന്നാണ് ധനകാര്യ മന്ത്രി ആവശ്യപ്പെട്ടത്. ജനങ്ങളും അതു തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാൽ ബജറ്റിൽ ഇതിനെക്കുറിച്ച് പരാമർശമില്ല.
ഏറ്റവും വലിയ ദുരന്തം അനുവദിച്ച ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിന് എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മന്ത്രി സമർപ്പിച്ച പാക്കേജിൽ ഈ കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു പൈസ പോലും അതിൻ്റെ ഭാഗമായി കൈകാര്യം ചെയ്യാൻ കേന്ദ്രഗവർമെൻ്റ് ബജറ്റിൻ്റെ ഭാഗമായി പരിഗണിച്ചില്ലെന്ന് കാണാൻ സാധിക്കും.
വിഴിഞ്ഞം പോർട്ട് ലോകത്ത് തന്നെ ശ്രദ്ധേയമായ രീതിയിൽ ലോക പോർട്ടിൻ്റെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. അതിനു വേണ്ടി കേന്ദ്രം നൽകുമെന്ന് പറഞ്ഞ ഫണ്ട് നൽകിയില്ലെന്ന് മാത്രമല്ല വലിയ രീതിയിലുള്ള അവഗണനയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. 5000 കോടിയെങ്കിലും പ്രത്യേക പാക്കേജിൻ്റെ ഭാഗമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതുപോലെ തന്നെ ഇത്തരം പോർട്ട് തുടങ്ങുമ്പോൾ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും നൽകുന്ന സഹായം കേരളത്തിന് അനുവദിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒരു പൈസ പോലും തരാൻ തയ്യാറായില്ലെന്നതാണ് അതിൻ്റെയും അവസ്ഥ.
അതുപോലെ തന്നെ നീറുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഒരു നടപടിയും ഈ ബഡ്ജറ്റിൻ്റെ ഭാഗമായി ഗവർമെൻ്റ് മുൻപോട്ട് വെച്ചിട്ടില്ല. സമ്പദ്ഘടനയിലെ തളർച്ച, വിപണി മാന്ദ്യം മൂലധന നിക്ഷേപത്തിലെ ഇടിവ്, എന്നിവ പരിഹരിക്കാൻ നടപടിയുണ്ടാവുമെന്നാണ് ജനങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല.
രാജ്യത്തിൻ്റെ സാമ്പത്തികവളർച്ച കൂപ്പുകുത്തുകയാണെന്ന് സാമ്പത്തിക സർവ്വേയിൽ പറഞ്ഞ സ്ഥിതിക്ക് കേന്ദ്ര ധനമന്ത്രിയിൽ നിന്നും ചില നടപടികൾ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു, വിദഗ്ദ്ധരെങ്കിലും പ്രതീക്ഷിച്ചിരുന്നു, പക്ഷെ അതൊന്നും ഉണ്ടായില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
CPM State Secretary MV Govindan criticized the Union Budget for neglecting Kerala. He questioned if Kerala is even part of India, citing the lack of consideration for the state's demands, including aid for disaster relief and funds for the Vizhinjam port. He also highlighted the absence of solutions for the state's economic woes.
#UnionBudget2024 #Kerala #MVGovindan #CPIM #Neglect