വികസനം സുസ്ഥിരമാകണം, പരിസ്ഥിതി സംരക്ഷണം അനിവാര്യം: മുഖ്യമന്ത്രി


ADVERTISEMENT
● 'പച്ചത്തുരുത്ത്' പദ്ധതി 1,272 ഏക്കറിൽ വ്യാപിച്ചു.
● 92,429 കി.മീ. നീർച്ചാലുകൾ 'ഇനി ഞാനൊഴുകട്ടെ' ക്യാമ്പയിൻ വഴി ശുചീകരിച്ചു.
● കേരളം 2050-ഓടെ 'നെറ്റ് സീറോ കാർബൺ' ലക്ഷ്യമിടുന്നു.
● 'ഒരുകോടി വൃക്ഷത്തൈകൾ' പദ്ധതിയിൽ 60 ലക്ഷം തൈകൾ നട്ടു.
● ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണ്.
തിരുവനന്തപുരം: (KVARTHA) വികസന പ്രവർത്തനങ്ങൾ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഈ പുരസ്‌കാരങ്ങൾ പ്രചോദനമായി മാറട്ടെ എന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓസോൺ ദിനത്തിൽ 'പച്ചത്തുരുത്ത്' പുരസ്‌കാര വിതരണം
ലോക ഓസോൺ ദിനമായ ഇന്ന്, ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഹരിതാവരണ വർധനവിന് സഹായകമാകുന്ന 'പച്ചത്തുരുത്ത്' പദ്ധതിക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നതിൽ തികഞ്ഞ ഔചിത്യമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നവകേരള കർമപദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ടാണ് ഹരിത കേരളം മിഷന് രൂപം നൽകിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം രാജ്യത്തിനാകെ മാതൃകയാകുന്ന നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഹരിത കേരളം മിഷന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന 'ഇനി ഞാനൊഴുകട്ടെ' എന്ന ജനകീയ ക്യാമ്പയിൻ ഇതിനകം പ്രകടമായ ഗുണഫലങ്ങളാണ് ഉണ്ടാക്കിയത്. ഈ ക്യാമ്പയിന്റെ ഭാഗമായി 92,429 കി.മീ. നീർച്ചാലുകളും 412 കി.മീ. പുഴകളും വൃത്തിയാക്കി സുഗമമായ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. ഇതിനുപുറമേ, 29,254 കുളങ്ങൾ പുനരുജ്ജീവിപ്പിക്കുകയും 24,645 പുതിയ കുളങ്ങൾ നിർമ്മിക്കുകയും ചെയ്തു.
'പച്ചത്തുരുത്ത്' മാതൃകാപരമായ പദ്ധതി
അന്തരീക്ഷ താപനിലയിലെ വർദ്ധനവിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളെ ചെറുക്കാൻ ആഗോളതലത്തിൽ കൂട്ടായ ഇടപെടലുകൾ ആവശ്യമാണ്. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ പ്രകൃതിയെ മുന്നിൽക്കണ്ടുകൊണ്ടുള്ള ഇടപെടലുകളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ. അതിന്റെ ഭാഗമായാണ് തരിശുഭൂമിയിൽ പച്ചപ്പ് ഒരുക്കാനുള്ള നൂതന ആശയമായ 'പച്ചത്തുരുത്ത്' പദ്ധതി നടപ്പാക്കിയത്. പൊതുസ്ഥലങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉൾപ്പെടുത്തി ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ച് സംരക്ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
2019 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ ഈ പദ്ധതി ഇപ്പോൾ സംസ്ഥാനത്താകെ 1,272.89 ഏക്കറിലായി 4,030 പച്ചത്തുരുത്തുകളായി വ്യാപിച്ചിരിക്കുകയാണ്. ഇതിൽ കണ്ടൽ തുരുത്തുകൾ, മുളന്തുരുത്തുകൾ, ഔഷധസസ്യ തുരുത്തുകൾ, തുടങ്ങിയവ ഉൾപ്പെടുന്നു. പ്രകൃതിയെ പരിപാലിക്കുന്നതിലൂടെ ഒരു പദ്ധതി പൂർത്തീകരിക്കാനുള്ള ഭരണ സംസ്കാരം ദൃഢമാക്കുകയാണ് സർക്കാർ ചെയ്തതെന്നും ഒരു വൃക്ഷത്തൈ നട്ട് മടങ്ങാതെ കൂട്ടത്തോടെ തൈകൾ നട്ട് പരിപാലിക്കുകയാണ് ഇവിടെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നെറ്റ് സീറോ കാർബൺ' ലക്ഷ്യത്തിലേക്ക് കേരളം
'ഒരു തൈ നടാം' എന്ന ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി 60 ലക്ഷം തൈകൾ ഇതിനോടകം നട്ടുകഴിഞ്ഞു. 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' എന്ന ക്യാമ്പയിനിലൂടെ രാജ്യം 2070-ൽ ലക്ഷ്യമിടുന്ന നെറ്റ് സീറോ കാർബൺ അവസ്ഥ കേരളം 2050-ൽ തന്നെ കൈവരിക്കാൻ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ശുചിത്വം, മാലിന്യസംസ്‌കരണം, ജലസുരക്ഷ, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലും ഹരിതകേരളം മിഷനിലൂടെ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. എല്ലാ പ്രവർത്തനങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് വഴി പദ്ധതികൾ തങ്ങളുടേതുകൂടിയാണെന്ന ബോധ്യം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ എ. എ. റഹിം എം.പി., ആന്റണി രാജു എം.എൽ.എ., നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി. എൻ. സീമ, അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
വികസന പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദപരമായിരിക്കണം; സുസ്ഥിര മാതൃകകളാണ് ഈ ഘട്ടത്തിൽ കേരളത്തിന് ആവശ്യം. ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി. കൂടുതൽ വിവരങ്ങൾ വായിക്കാം.
Article Summary: Kerala CM Pinarayi Vijayan advocates sustainable development and environmental protection.
#Kerala #PinarayiVijayan #SustainableDevelopment #Harithakeralam #EnvironmentProtection #Pachathuruthu