ഇഡിയുടെ കുറ്റപത്രം തള്ളിയ ഹൈക്കോടതി നടപടി മോദിക്കും അമിത് ഷായ്ക്കും കനത്ത പ്രഹരം; കെസി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗാന്ധി കുടുംബത്തെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് വിമർശനം.
● വിഷയത്തിൽ ധാർമികതയുണ്ടെങ്കിൽ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യം.
● സിപിഎമ്മിന്റെ പോറ്റിയെ കേറ്റിയ പാട്ടിനെക്കുറിച്ചുള്ള വിമർശനങ്ങൾ പരിഹാസ്യം.
● ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റവാളികളെ പുറത്തുകൊണ്ടുവരുന്നത് വരെ പോരാടും.
● തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാട്ടല്ല, ഭരണപരാജയമാണെന്ന് സിപിഎമ്മിനോട് വേണുഗോപാൽ.
ന്യൂഡെൽഹി: (KVARTHA) നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി തള്ളിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
കോടതിയുടെ വരാന്തയിൽ പോലും നിൽക്കില്ലെന്ന് കണ്ടാണ് ഹൈക്കോടതി ഇഡിയുടെ കുറ്റപത്രം തള്ളിയത്. ബിജെപിയെന്ന യജമാനൻ പറയുന്നത് അനുസരിക്കുകയാണ് ഇഡി ചെയ്യുന്നതെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുടെ ഒരു ഡിപ്പാർട്ടുമെന്റ് എന്ന് പറയുന്നതിനേക്കാൾ തരംതാഴ്ന്ന നിലയിലാണ് ഇഡിയുടെ ഇപ്പോഴത്തെ പ്രവർത്തനം. നാഷണൽ ഹെറാൾഡ് കേസിൽ വീണ്ടും കള്ളക്കേസ് ഉണ്ടാക്കുന്നത് ഇതിന്റെ ഭാഗമാണ്.
ഹൈക്കോടതി കുറ്റപത്രം തള്ളിയതോടെ ബിജെപി കാലങ്ങളായി നടത്തിവരുന്ന വ്യാജപ്രചാരണങ്ങൾ കള്ളിവെളിച്ചത്തായിരിക്കുകയാണ്. വിഷയത്തിൽ ധാർമികതയുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജി വെക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
യങ്ങ് ഇന്ത്യ എന്ന കമ്പനിയുടെ പേരിൽ യാതൊരു വിധത്തിലുള്ള അഴിമതിയും നടന്നിട്ടില്ല. എന്നിട്ടും രാജ്യത്ത് വലിയ അഴിമതി നടന്നുവെന്ന തരത്തിൽ പുകമറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചത്. 2016ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സിബിഐ അന്വേഷിക്കുകയും കൃത്യമായ തെളിവില്ലെന്ന് കണ്ട് മാറ്റിവെക്കുകയും ചെയ്ത കേസായിരുന്നു ഇത്. എന്നാൽ 2021ൽ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ഈ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായി അന്വേഷണ ഏജൻസികളെ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കേസ്. ഗാന്ധി കുടുംബത്തെ അപകീർത്തിപ്പെടുത്തുക എന്നതുമാത്രമായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.
ഇതിന്റെ പേരിൽ 55 മണിക്കൂർ തുടർച്ചയായി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തു. സോണിയാ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷനെയും സമാനമായ രീതിയിൽ അപമാനിച്ചുവെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
സിപിഎമ്മിനെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം ഉയർത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കാതെ 'പോറ്റിയെ കേറ്റിയെന്ന' പാട്ടിൽ വർഗീയത കാണാനാണ് സിപിഎം ശ്രമിക്കുന്നത്. പാട്ടിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നത് പരിഹാസ്യമായ നടപടിയാണ്. ഇത്തരം നീക്കങ്ങൾ സിപിഎമ്മിനെ വീണ്ടും വലിയ തകർച്ചയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും ഒരു പാട്ടു കൊണ്ട് മാത്രമാണോ ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. സോണിയാ ഗാന്ധിയെയും നരേന്ദ്ര മോദിയെയും പിണറായി വിജയനെയും കുറിച്ച് എത്രയോ പാട്ടുകൾ പലരും എഴുതുന്നു. ഭരണപരാജയം വിലയിരുത്താൻ പോലും സിപിഎം തയ്യാറാകുന്നില്ല. ഈ വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കമാണെന്നും കെസി വേണുഗോപാൽ പരിഹസിച്ചു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്നതിനാൽ ഗൗരവകരമായ എല്ലാ വസ്തുതകളും കോടതിക്ക് മുന്നിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചവരെ പുറത്തുകൊണ്ടുവരുന്നത് വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ.
Article Summary: KC Venugopal slams Modi and Amit Shah after HC rejects ED charge sheet in National Herald case.
#KCVenugopal #Congress #NationalHeraldCase #ModiGovt #KeralaPolitics #EDChargesheet
