സിപിഎം പോലീസുകാരുടെ ആത്മവീര്യം തകര്‍ക്കുന്നു, ഗുണ്ടകൾക്കാണ് പ്രിവിലേജ്; മണിശങ്കർ അയ്യരുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് കെ സി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇടതുപക്ഷ ചിന്താഗതിയുള്ളവർക്ക് ആ ചേരിയിൽ തുടരാനാവാത്ത അവസ്ഥയാണെന്നും പുറത്തുവരുന്നവരെ കോൺഗ്രസ് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
● കർഷകശ്രീ അവാർഡ് ജേതാവ് ജീവനൊടുക്കിയത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്നും കർഷകരുടെ അവസ്ഥ സങ്കടകരമാണെന്നും എംപി പറഞ്ഞു.
● യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ നിക്ഷേപ സൗഹൃദ നയത്തിന് മുഖ്യ പരിഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
● ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരുമെന്നും അനാവശ്യമായി അപേക്ഷകൾ വൈകിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: (KVARTHA) സിപിഎമ്മിന് ഗുണ്ടാപണി നടത്തുന്നവര്‍ക്കും കൊള്ള നടത്തുന്നവര്‍ക്കുമാത്രമാണ് കേരളത്തില്‍ പ്രിവിലേജുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയാണെന്നും കുടുംബവുമായി സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസിനെ തകർക്കുന്നു
പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണിത്. പോലീസുകാര്‍ക്ക് നിയമം നീതിപൂര്‍വം നടപ്പിലാക്കാന്‍ കഴിയുന്നില്ല. സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തിയവര്‍ ജയിലില്‍ 'പ്രിവിലേജ്ഡ് ക്ലാസ്' ആണ്. അവരെ കൊലയാളികളായി പിണറായി സര്‍ക്കാര്‍ കാണുന്നില്ല. നിയമസംവിധാനം നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. അരാജകത്വത്തിലേക്കാണ് നാടിനെ പിണറായി സര്‍ക്കാര്‍ നയിക്കുന്നത്.
ഇടതുപക്ഷത്ത് നിൽക്കാനാവാത്തവരെ സ്വീകരിക്കും
ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇടതുപക്ഷ ചിന്താഗതിക്കാരായ വ്യക്തികളുടെ മനസിന് വേദനയുണ്ടാക്കി. അവരെല്ലാം അഭിപ്രായം പറയുമ്പോള്‍ അവര്‍ക്ക് ഇടതുപക്ഷത്ത് തുടരാന്‍ കഴിയാത്ത അവസ്ഥയാണ്. അങ്ങനെ പുറത്തുവരുന്നവരെ കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും പ്രേംകുമാറുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മണിശങ്കർ അയ്യരെ തള്ളി
കുറച്ചുനാളുകളായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന വ്യക്തിയല്ല മണിശങ്കര്‍ അയ്യര്‍. പിണറായി വിജയനെ പുകഴ്ത്തി അദ്ദേഹം പങ്കുവെച്ചത് വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിയുടെ അഭിപ്രായം എഐസിസി കമ്യൂണിക്കേഷന്‍സ് വിഭാഗം പറഞ്ഞിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
കർഷക ആത്മഹത്യ: സർക്കാരിന് വിമർശനം
സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട തുക സമയബന്ധിതമായി ലഭിക്കാത്തതിലെ മനോവിഷമം കാരണമാണ് കര്‍ഷക ശ്രീ അവാര്‍ഡ് നേടിയ കര്‍ഷകന്‍ ജീവനൊടുക്കിയത് എന്നാണ് വാര്‍ത്തകളിലൂടെ മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കര്‍ഷകരുടെ അവസ്ഥ സങ്കടകരമാണ്.
പാലക്കാട് നെല്‍കര്‍ഷകരുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അവര്‍ അനുഭവിക്കുന്ന പ്രയാസം നേരിട്ട് മനസിലാക്കിയതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി ഉള്‍പ്പെടെ ലഭിച്ചിരുന്ന തുകയില്‍ നിന്ന് രണ്ടുരൂപ കുറച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
ഇപ്പോള്‍ സംസ്ഥാനം അധിക ബോണസായി നല്‍കുന്ന 6.31 രൂപയും നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കടക്കെണിയില്‍ കഴിയുന്ന കര്‍ഷകന് ഫലത്തില്‍ ഇരുട്ടിയാണിതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
നിക്ഷേപ സൗഹൃദ വ്യവസായാന്തരീക്ഷം സൃഷ്ടിക്കും; യുഡിഎഫ് സർക്കാരിന്റെ മുഖ്യ അജണ്ട ഇതാണെന്ന് കെ സി വേണുഗോപാൽ
തിരുവനന്തപുരം: നിക്ഷേപ സൗഹൃദ വ്യവസായ നയമായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യ അജണ്ടയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ടിഎംഎ ഹാളില്‍ സംഘടിപ്പിച്ച വ്യവസായ സംരംഭകരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തം
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വ്യവസായികള്‍ക്ക് സൗഹൃദപരമായ രീതിയില്‍ ഓരോ സര്‍ക്കാര്‍ വകുപ്പിനേയും ക്രമീകരിക്കും. അതിനാവശ്യമായ നിയമം നടപ്പാക്കുമെന്നും വേണുഗോപാല്‍ ഉറപ്പുനല്‍കി. അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തിക്ക് എത്രമാത്രം ഉത്തരവാദിത്തമുണ്ടോ, അതേ ഉത്തരവാദിത്തം അത് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരിക്കണം.

ഈ സമത്വമാണ് വ്യവസായ സൗഹൃദ ഭരണത്തിന്റെ അടിസ്ഥാനം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം എടുത്തില്ലെങ്കില്‍, അത് അംഗീകരിച്ചതായി കണക്കാക്കുന്ന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചും ജനങ്ങള്‍ക്കും വ്യവസായികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പ് പ്രതിസന്ധി
യോഗത്തില്‍ എംഎസ്എംഇ മേഖല നേരിടുന്ന പ്രതിസന്ധികള്‍, സ്റ്റാര്‍ട്ടപ്പ് മിഷനിലെ അനിശ്ചിതത്വം, ഉദ്യോഗസ്ഥ അനാസ്ഥ തുടങ്ങിയ വിഷയങ്ങള്‍ സംരംഭകര്‍ ഉന്നയിച്ചു. അപേക്ഷകള്‍ അനാവശ്യമായി വൈകുന്നതും വ്യക്തമായ ഉത്തരവാദിത്ത സംവിധാനം ഇല്ലാത്തതും വ്യവസായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.
ചെറുകിട വ്യവസായികള്‍ നേരിടുന്ന ധനസഹായ പ്രശ്നങ്ങളും സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സംസ്ഥാനത്തിന്റെ നിക്ഷേപ അന്തരീക്ഷത്തെ ദുര്‍ബലമാക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരും ഉദ്യോഗസ്ഥ സംവിധാനവും വിശ്വാസ്യത പുലര്‍ത്തിയില്ലെങ്കില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിദ്യാഭ്യാസത്തിൽ മാറ്റം അനിവാര്യം
വിദ്യാഭ്യാസ രംഗത്തും നയപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലും വരുമാനവും കണ്ടെത്താന്‍ സഹായിക്കുന്ന പാഠ്യേതര വിഷയങ്ങള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ഇതുവഴി കേരളത്തിന്റെ വിലപ്പെട്ട മാനുഷിക വിഭവശേഷി വിദേശത്തേക്ക് ഒഴുകുന്നത് തടയാനും, ബ്രെയ്ന്‍ ഡ്രെയ്ന്‍ ഒഴിവാക്കി 'ബ്രെയ്ന്‍ ഗെയ്ന്‍' സൃഷ്ടിക്കാനും കഴിയും. വ്യവസായ സൗഹൃദ ഭരണസംവിധാനവും, തൊഴില്‍ കേന്ദ്രീകൃത വിദ്യാഭ്യാസ പരിഷ്‌കാരവും ഒന്നിച്ചുപോയാല്‍ മാത്രമേ കേരളത്തിന് സ്ഥിരമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇൻഡസ്ട്രിയൽ ഫെസ്റ്റിവലുകൾ
സാഹിത്യ ഉത്സവങ്ങള്‍ നടക്കുന്നതുപോലെ പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും യുവാക്കളെ ആകര്‍ഷിക്കാനും 'ഇന്‍ഡസ്ട്രിയല്‍ ഫെസ്റ്റിവലുകള്‍' സംഘടിപ്പിക്കുക, ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ദീര്‍ഘകാലം നിലനില്‍ക്കുന്ന പോളിസികള്‍ നടപ്പിലാക്കുക തുടങ്ങിയവ പരിഗണിക്കും.
കൂടാതെ, ഹോട്ടല്‍ വാടക കൂടുതലായതിനാല്‍ 'ഹോം സ്റ്റേ'കള്‍ക്ക് ടൂറിസത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക, ചക്ക പോലുള്ള നാടന്‍ വിഭവങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം നിർദ്ദേശിച്ചു.
ബാങ്കുകളുടെ സമീപനം മാറണം
ബാങ്കുകള്‍ സംരംഭകരെ ശിക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറുന്നതിനു പകരം റിസ്‌ക് എടുക്കുന്നവരെ താങ്ങിനിര്‍ത്തുന്ന സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. സഹദുള്ള, ഇ.എം നജീബ്, നാരായണന്‍, പ്രദീപ്, ശ്യാം, മഹേഷ്, ദീപു കരുണാകരന്‍, വികാസ്, ഗ്രേസ്, ജ്യോതിഷ്, ജിതിന്‍, അരുണ്‍, ശാലിനി, രാജേഷ്, സന്ദീപ്, ജാന്‍സി, റോഷ്നി, മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: KC Venugopal criticized the Kerala government for protecting criminals while demoralizing the police force, also distancing Congress from Mani Shankar Aiyar's praise for CM Pinarayi Vijayan.
#KCVenugopal #Congress #KeralaPolitics #PinarayiVijayan #Police #Industry #UDF #KeralaNews #KVARTHA
