Allegation | ധർമരാജൻ ശാഫിക്ക് 4 കോടി കൈമാറിയെന്ന് കെ സുരേന്ദ്രൻ; ഡീൽ നടന്നുവെന്നത് ശരിയെന്ന് തെളിഞ്ഞതായി ഇടത് നേതാക്കൾ; രാഷ്ട്രീയ നാടകമെന്ന് കോൺഗ്രസ് പ്രവർത്തകർ


● കൊടകര കുഴൽപ്പണ കേസ് വീണ്ടും ചർച്ചയിൽ
● രാഷ്ട്രീയ പ്രചാരണത്തിന് പുതിയ വഴിത്തിരിവ്
● സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി
കൽപറ്റ: (KVARTHA) മൂന്ന് വർഷത്തിനു ശേഷം കൊടകര കുഴൽപണ കേസ് വീണ്ടും സജീവ ചർച്ചയായിരിക്കെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമരാജൻ, ശാഫി പറമ്പിലിന് നാല് കോടി രൂപ കൈമാറി എന്ന ആരോപണമാണ് വയനാട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ഉയർത്തിയത്.
'ധർമ്മരാജനെ പറ്റി കോൺഗ്രസുകാർ എന്നോട് പറയുന്നത് ശാഫിക്കും അയാൾ തന്നെയാണ് പൈസ കൊടുത്തതെന്നാണ്. കോൺഗ്രസുകാർ എനിക്കു സ്വൈര്യം തരുന്നില്ല 2021 ൽ ശാഫിക്ക് 4 കോടി കൊണ്ടുകൊടുത്തു എന്ന് പറഞ്ഞ് എന്നെ വിളിക്കുകയാണ്', സുരേന്ദ്രൻ പറഞ്ഞു. ആരോപണത്തിന് മാധ്യമ പ്രവർത്തകർ തെളിവ് ചോദിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
പാലക്കാട് കോൺഗ്രസ്-ബിജെപി ഡീൽ നടന്നുവെന്ന ആരോപണം ശരിയാണെന്ന് അടിവരയിടുന്നതാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തലെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നു. പാലക്കാട് മണ്ഡലത്തിൽ നിന്ന് എംഎൽഎ സ്ഥാനം രാജിവെച്ച് വടകരയിലേക്ക് ശാഫി പറമ്പിൽ മത്സരിക്കാനെത്തിയത് ഈ ഡീലിന്റെ ഭാഗമായിട്ടാണെന്നാണ് ഇടത് നേതാക്കളുടെ ആരോപണം.
അതേസമയം സുരേന്ദ്രന്റെയും ഇടത് നേതാക്കളുടെയും ആരോപണങ്ങൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. രാഷ്ട്രീയ വിരോധം ഉള്ളതു കൊണ്ടു എന്തും പറയരുതെന്ന് പലരും വിമർശിച്ചു. 'വടകര കാഫിർ നാടകത്തിന് ശേഷം പാലക്കാട് ഞങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരു നാടകം', എന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്.
കൊടകര കുഴൽപണക്കേസ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും പ്രധാന ചർച്ചാവിഷയമായിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകൾ പ്രചാരണത്തിനും രാഷ്ട്രീയ ചർച്ചകൾക്കും പുതിയ വഴിത്തിരിവുകൾ നൽകുന്നു. രാഷ്ട്രീയനേട്ടമാണ് മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നത്.
#KeralaPolitics #CongressVsBJP #KodakaraCase #ElectionControversy #BJP #Left