‘മുഖ്യമന്ത്രിയുടെ സമനില തെറ്റി’; പാരഡി ഗാനക്കേസിലും ബോംബ് നിർമ്മാണത്തിലും രൂക്ഷവിമർശനവുമായി കെ സുധാകരൻ എംപി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബിജെപിയുമായുള്ള ചങ്ങാത്തം പിണറായിയെ ഫാസിസ്റ്റാക്കി മാറ്റി.
● സർഗാത്മക സൃഷ്ടികളെപ്പോലും ഭയക്കുന്ന അസഹിഷ്ണുതയാണ് സർക്കാരിനുള്ളത്.
● ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാദിക്കുന്നവർ തന്നെ വേട്ടയാടൽ നടത്തുന്നു.
● അയ്യപ്പ ഭക്തിഗാനങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് സിപിഎമ്മും ബിജെപിയുമാണ്.
● വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്ന് വിമർശനം.
കണ്ണൂർ: (KVARTHA) അധികാരം നഷ്ടപ്പെടുമെന്ന ഭീതി മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിച്ചെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി ആരോപിച്ചു. വ്യാഴാഴ്ച കണ്ണൂർ ഡിസിസിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം മൂന്നാം പിണറായി സർക്കാർ എന്ന സ്വപ്നം തകർത്തതോടെ ഹാലിളകിയ മുഖ്യമന്ത്രിയെയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'പാരഡി പാട്ടിൽ കേസെടുത്തതും വ്യാപകമായ തോതിൽ ബോംബ് നിർമിക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. പിണറായിയിൽ ഇപ്പോൾ വ്യാപകമായ ബോംബ് നിർമാണം നടക്കുന്നു. അതിലൊന്ന് പൊട്ടിയാണ് പാർട്ടിയുടെ വിശ്വസ്തനും കൊടും ക്രിമിനലുമായ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ ആയുധശേഖരം' - കെ സുധാകരൻ ആരോപിച്ചു.
'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി ശുദ്ധ തെമ്മാടിത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർഗാത്മകമായ സൃഷ്ടിയെപ്പോലും ഭയക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ സിപിഎം.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ വാദിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സിപിഎമ്മാണ് പാരഡി ഗാനത്തിന്റെ അണിയറ പ്രവർത്തകരെ വേട്ടയാടുന്നത്. 'കാരണഭൂതൻ' എന്ന സ്തുതിഗീതം കേട്ട് ആത്മരതി പൂണ്ട പിണറായി വിജയനാണ് ഈ പാരഡി ഗാനത്തോടും അസഹിഷ്ണുത കാട്ടുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
ബിജെപിയുമായുള്ള ചങ്ങാത്തം പിണറായി വിജയനെ തികഞ്ഞൊരു ഫാസിസ്റ്റാക്കി മാറ്റി. ഈ പാരഡി ഗാനത്തിന്റെ വരികൾ ആരെയെങ്കിലും അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ അത് അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച് ജയിലിൽ കഴിയുന്ന പ്രതികളെയും അവരെ സംരക്ഷിക്കുന്നവരെയും മാത്രമാണ്. പലഘട്ടങ്ങളിലായി അയ്യപ്പ ഭക്തിഗാനങ്ങളെ വികൃതമായി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചവരാണ് സിപിഎമ്മും ബിജെപിയുമെന്നും അദ്ദേഹം ആരോപിച്ചു.
എന്നിട്ടാണ് സിപിഎം ഇപ്പോൾ വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന് വാദിക്കുന്നത്. 'ആചാരലംഘനം നടത്തി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ നേതാവാണ് പിണറായി വിജയൻ. വിശ്വാസികളുടെ വികാരത്തെക്കുറിച്ച് പറയാൻ പിണറായിക്ക് എന്ത് യോഗ്യതയാണുള്ളത്' - സുധാകരൻ ചോദിച്ചു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: K Sudhakaran MP lashed out at CM Pinarayi Vijayan over political issues.
#KSudhakaran #PinarayiVijayan #KannurNews #KeralaPolitics #ParodySongCase #CPIM
