കണ്ണൂരിലെ സിംഹം കൂട്ടിലായി; സുധാകരൻ്റെ പടിയിറക്കം കോൺഗ്രസിൽ വഴിത്തിരിവ്


● പിണറായി വിജയനെതിരെ ശക്തമായ പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു.
● ഹൈക്കമാൻഡ് നീക്കത്തോട് സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.
● സുധാകരൻ്റെ നോമിനിയെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത് നേട്ടമായി കണക്കാക്കാം.
കണ്ണൂർ: (KVARTHA) രണ്ടാം പിണറായി സർക്കാരിന് ഭരണ തുടർച്ച നൽകില്ലെന്ന വാശിയിലായിരുന്നു കണ്ണൂരിലെ കരുത്തനായ കെ. സുധാകരൻ. എന്നാൽ പാർട്ടി ദേശീയ നേതൃത്വം വിസിൽ വിളിച്ചപ്പോൾ പാതിവഴിയിൽ തൻ്റെ പോരാട്ടം ഉപേക്ഷിച്ച് ഗ്യാലറിയിലേക്ക് മടങ്ങിയിരിക്കുകയാണ് കെ. സുധാകരനെന്ന കരുത്തൻ.
കണ്ണൂരിലെ മാത്രമല്ല കേരളത്തിലെ തന്നെ സി.പി.എമ്മിനെതിരെ ഗർജ്ജിക്കുന്ന സിംഹമായ കെ. സുധാകരൻ്റെ പല്ല് കൊഴിഞ്ഞെന്ന കേരളത്തിലെ നേതാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾക്ക് തുല്യം ചാർത്തിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. കെപിസിസി അധ്യക്ഷ പദവിയിൽ നാല് വർഷം തികയ്ക്കാൻ ഒരു മാസവും എട്ടുദിവസവും ബാക്കിയിരിക്കെയാണ് കേരളത്തിലെ കോൺഗ്രസിനെ നയിച്ച കെ സുധാകരൻ്റെ പിൻമടക്കം.
പ്രായാധിക്യം കാരണം അണികളുടെ ആവേശമായ കെ.എസ് 'അൺഫിറ്റാണ്' എന്ന് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ നേതാക്കൾ പല്ലുകൊഴിഞ്ഞ സിംഹമെന്ന് ഡൽഹിയിലെത്തി പരാതി പറഞ്ഞിരുന്ന സുധാകരൻ്റെ കോൺഗ്രസിലെ രാജപദവി കൂടി ഒടുവിൽ ഹൈക്കമാൻഡ് അഴിച്ചെടുത്തിരിക്കുകയാണ്.
രാഷ്ട്രീയ വനവാസത്തിന് ഒരുക്കമല്ലെന്ന സൂചന പദവി ഒഴിയില്ലെന്ന പ്രഖ്യാപനത്തിലൂടെ കെ സുധാകരൻ നേരത്തെ നൽകിയിരുന്നു. എന്നാൽ സുധാകരനെ അവഗണിച്ച് ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന തീർപ്പിലാണ് പക്ഷെ ഹൈക്കമാൻഡ് എത്തിച്ചേർന്നിരിക്കുന്നത്.
പിണറായി വിജയനെ നേരിടാൻ അതിനൊപ്പം തലയെടുപ്പും നെഞ്ചളവും ഉള്ള കണ്ണൂരിലെ തീപ്പൊരിനേതാവ് എന്ന നിലയിലായിരുന്നു സുധാകരൻ്റെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള വരവിനെ ഒരുവിഭാഗം സ്വാഗതം ചെയ്തിരുന്നത്. കോൺഗ്രസിൻ്റെ കേരള നേതൃത്വത്തെയാകെ നിഷ്പ്രഭരാക്കി ചരിത്രത്തിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അധികാര തുടർച്ച നേടിയ പശ്ചാത്തലത്തിലായിരുന്നു 2021 ജൂൺ 16ന് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള കെ സുധാകരൻ്റെ സ്ഥാനാരോഹണം.
അതിനാൽ തന്നെ പിണറായിക്കൊത്ത എതിരാളി എന്ന നിലയിൽ സുധാകരനെ കേരള രാഷ്ട്രീയത്തിൽ പ്ലെയ്സ് ചെയ്യാൻ ഈ വിവരണം കോൺഗ്രസിനെ സംബന്ധിച്ച് അനിവാര്യവുമായിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം രണ്ട് വട്ടം പയറ്റി പരാജയപ്പെട്ടിടത്ത് നിന്ന് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ മടക്കി കൊണ്ടുവരാൻ പിണറായി വിജയനൊപ്പം തലയെടുപ്പുള്ള നേതാവ് എന്നതായിരുന്നു സുധാകരന് കോൺഗ്രസുകാർ കൽപ്പിച്ച് നൽകിയ ദൗത്യം.
ഇതിനിടയിൽ പിണറായി വിജയനുമായി ഉണ്ടാക്കിയ ചില വാക്ക് തർക്കങ്ങളിലൂടെ അത്തരമൊരു പ്രതിച്ഛായ നിർമ്മിതിയ്ക്ക് വെള്ളവും വളവും നൽകാൻ കെ സുധാകരന് സാധിച്ചിരുന്നു. എന്നാൽ പിണറായി വിജയൻ്റെ മൂന്നാമൂഴത്തെക്കുറിച്ച് ഇടതുപക്ഷ അണികൾ ആവേശത്തോടെ ചർച്ച ചെയ്യുന്ന ഘട്ടത്തിലാണ് 'കണ്ണൂർ സിംഹ'മെന്ന നിർമ്മിത പ്രതിച്ഛായയുടെ ആടയാഭരണങ്ങളെല്ലാം നിഷ്കരുണം അഴിച്ചെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ് കെ സുധാകരനെ ഇന്ദിരാ ഭവൻ്റെ അമരത്ത് നിന്നും ഒഴിവാക്കുന്നത്. അതും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടി ഒരുവർഷം മാത്രം ശേഷിക്കെ.
പ്രസിഡൻ്റ് പദവിയിൽ നിന്നും ഒഴിവാകില്ലെന്നും അത്തരം ഒരു നീക്കം പാർട്ടിയിൽ ഇല്ലെന്നും സുധാകരൻ പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുൻപാണ് ഹൈക്കമാൻഡ് സുധാകരനെ മാറ്റിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരെങ്കിലും വിചാരിച്ചാൽ തന്നെ തൊടാനാകില്ലെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ പല്ലും നഖവും കൊഴിഞ്ഞ് രാഷ്ട്രീയ കരുത്ത് ചോർന്നുപോയെന്ന് മുദ്രകുത്തി പദവിയിൽ നിന്നും ഒഴിവാക്കിയ ഹൈക്കമാൻഡ് നീക്കത്തോട് സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്.
നാല് വർഷത്തിനടുത്ത് പാർട്ടിയുടെ അമരത്തിരുന്നതിൻ്റെ സ്വാധീനവും ശേഷിയും കോൺഗ്രസിനെ ബോധ്യപ്പെടുത്തി കൊടുക്കാൻ സുധാകരൻ തീരുമാനിച്ചാൽ വീണ്ടുമൊരു ചക്കളത്തിപ്പോരിൻ്റെ എപ്പിസോഡുകളിലൂടെ കേരളത്തിലെ കോൺഗ്രസിന് കടന്നു പോകേണ്ടി വരും. മറിച്ച് തൻ്റെ നോമിനിയായ സണ്ണി ജോസഫിനെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവന്നത് നേട്ടമായി ചിത്രീകരിച്ച് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കാതെ അടിത്തൂൺ പറ്റാനാണ് സുധാകരൻ തീരുമാനിക്കുന്നതെങ്കിൽ രാഷ്ട്രീയ വിആർഎസ് എടുത്ത വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് തങ്ങളുടെ സാന്നിധ്യം ഓർമ്മപ്പെടുത്തുന്നത് പോലെ സുധാകരനും തുടരാം. ഇതിൽ ഏതാണ് സുധാകരൻ തിരഞ്ഞെടുക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
2021ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിൽ നടത്തിയ ഒരു സർജിക്കൽ സ്ട്രൈക്കായിരുന്നു കെപിസിസി അധ്യക്ഷ പദവിയിലേയ്ക്ക് കെ സുധാകരനെയും പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വി ഡി സതീശനെയും നിയോഗിച്ച നീക്കം. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കേരളത്തിലെ കോൺഗ്രസിൽ അടിയുറച്ചിരുന്ന ഗ്രൂപ്പ് സമവാക്യങ്ങളെ വേരോടെ പിഴുത് മാറ്റുന്നതായിരുന്നു ഹൈക്കമാൻഡിൻ്റെ ഈ നീക്കം.
കോൺഗ്രസ് പാർട്ടിയെക്കാൾ ശക്തമായ സംഘനാശേഷിയുള്ള ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന എ ഗ്രൂപ്പിനെയും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിനെയും ചിന്നഭിന്നമാക്കുന്നതായിരുന്നു ഹൈക്കമാൻഡ് നീക്കം. പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് കെ സി ജോസഫും വരട്ടെയെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും സമവായ നീക്കമാണ് വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കും കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കും നിയോഗിച്ചതിലൂടെ ഹൈക്കമാൻഡ് പൊളിച്ചത്.
പാർട്ടിയെ താഴെ തട്ട് മുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. കേരള മോഡൽ സെമി കേഡറിസത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ ഏറ്റവും താഴെയുള്ള ഘടകമായി യൂണിറ്റ് കമ്മിറ്റികൾ എന്നൊരു സംവിധാനം കൂടി കെ സുധാകരൻ വിഭാവനം ചെയ്തു. കോൺഗ്രസിൻ്റെ സംഘടനാ സ്വഭാവത്തിൽ ഏറ്റവും അടിസ്ഥാന ഘടകം ബൂത്ത് കമ്മിറ്റികളാണ്. ഇതിനും താഴെയുള്ള ഘടകം എന്ന നിലയിലായിരുന്നു കെ സുധാകരൻ യൂണിറ്റ് കമ്മിറ്റികളെ വിഭാവനം ചെയ്തിരുന്നത്.
എന്നാൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുധാകരൻ പ്രഖ്യാപിച്ച യൂണിറ്റ് കമ്മിറ്റികൾ അക്ഷരാർത്ഥത്തിൽ ചാപിള്ളയായി മാറി. സംഘടനാ തിരഞ്ഞെടുപ്പിൽ ഭരണഘടനാ പ്രകാരം ബൂത്ത് കമ്മിറ്റികളെ ഏറ്റവും താഴെയുള്ള ഘടകമായി പരിഗണിച്ചേ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമായിരുന്നുള്ളൂ. ഈ ഘട്ടത്തിൽ സുധാകരൻ്റെ യൂണിറ്റ് കമ്മിറ്റികളുടെ സംഘടനാപരമായ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ടു.
പലയിടത്തും രൂപീകരിക്കപ്പെട്ട യൂണിറ്റ് കമ്മിറ്റികൾ പതിയ അകാല ചരമം അടഞ്ഞത് അതോടെയായിരുന്നു. ഇതിനിടയിൽ കെ സുധാകരൻ വിഭാവനം ചെയ്ത സെമി കേഡറിസം ഒരുതരത്തിൽ സുധാകരനിസമായി പാർട്ടിയിൽ മാറുന്ന സാഹചര്യവുമുണ്ടായി. കോൺഗ്രസിൻ്റെ ജനാധിപത്യ ഉള്ളടക്കത്തെ തന്നെ സുധാകരനിസം ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. സി.പി.എമ്മിൽ പിണറായി സവും കോൺഗ്രസിൽ സുധാകരനിസവും അണികൾക്കും ജനങ്ങൾക്കും മടുത്തു തുടങ്ങിയെന്ന് ആദ്യം തിരിച്ചറിഞ്ഞത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് അതിൻ്റെ പരിണിത ഫലമാണ് സുധാകരൻ്റെ പടിയിറക്കം.
കെ. സുധാകരൻ്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!
Summary: The Congress High Command removed K. Sudhakaran from the post of KPCC President, citing age-related unfitness. His removal, just a month before completing four years in office, marks a significant turning point in Kerala Congress politics. Sudhakaran's reaction to this decision is crucial.
#KSudhakaran, #KeralaCongress, #CongressHighCommand, #KPCC, #KeralaPolitics, #PoliticalChange