Statement | നേതൃമാറ്റത്തിൽ അതൃപ്തി ആരെയും അറിയിച്ചിട്ടില്ലെന്ന് കെ സുധാകരൻ


● പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുമെന്ന് സുധാകരൻ
● 'ഇക്കാര്യത്തിൽ എഐസിസിക്ക് എന്തു തീരുമാനവുമെടുക്കാം'
● തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വരെ നേതൃമാറ്റമുണ്ടാകില്ലെന്ന് സൂചന
കണ്ണൂർ: (KVARTHA) കെപിസിസി അധ്യക്ഷ പദവിയിലെ മാറ്റവുമായി ബന്ധപ്പെട്ട് താൻ ആരെയും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കെ സുധാകരൻ എംപി. കണ്ണൂർ ഡിസിസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. നേതൃമാറ്റം സംബന്ധിച്ച് താൻ ആരോടും സംസാരിച്ചിട്ടില്ല. ഇക്കാര്യത്തിൽ എഐസിസിക്ക് എന്തു തീരുമാനവുമെടുക്കാം. എന്തു വന്നാലും താൻ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുമെന്നും സുധാകരൻ പ്രതികരിച്ചു.
നേരത്തെ കെപിസിസി അദ്ധ്യക്ഷ പദവിയിൽ നിന്നും ഇറക്കിവിട്ടാൽ സുധാകരൻ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നതായി വാർത്തയുണ്ടായിരുന്നു. കണ്ണൂർ കരുവഞ്ചാലിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുമായി സുധാകരൻ ഇതു സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് കെ സുധാകരൻ പ്രതികരണവുമായി കണ്ണൂരിൽ രംഗത്ത് വന്നത്. എന്നാൽ നേതൃമാറ്റം അനിവാര്യമാണെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു വരെ കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷ പദവിയിൽ തുടരട്ടെയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
വാർത്ത പങ്കുവെയ്ക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്താൻ മടിക്കേണ്ടതില്ല.
K Sudhakaran denied discussing leadership changes and emphasized loyalty to the party's high command, addressing recent speculations.
#KPSCCrisis #KSudhakaran #KeralaPolitics #LeadershipChange #CongressUpdates #Kannur