Criticism | മുനമ്പം വിഷയത്തിന്റെ മറവില്‍ വഖഫ് നിയമ ഭേദഗതി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഗൂഢലക്ഷ്യത്തോടെയോ?

 
is the wakf law amendment pushed under the munambam
is the wakf law amendment pushed under the munambam

Representational image generated by Meta AI

● സമിതി അധ്യക്ഷന്‍ ജഗതാംബിക പാല്‍ വളരെ മോശമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍
● പാര്‍ലമെന്റില്‍ ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു

അർണവ് അനിത 

(KVARTHA) മൂന്നാം മോദി സര്‍ക്കാര്‍ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത് വലിയ വിവാദമായെങ്കിലും കേരളത്തില്‍ അത് വലിയ ചര്‍ച്ചയായി ഉയര്‍ന്നുവന്നില്ല. എന്നാല്‍ മുനമ്പം വഖഫ് ഭൂമി പ്രശ്‌നം വലിയ ഒച്ചപ്പാടും ബഹളവുമായി മാറിയതോടെ, നടപ്പാക്കാനൊരുങ്ങുന്ന ഭേദഗതിക്ക് അനുകൂലമാകുന്ന ആഖ്യാനങ്ങള്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തിവരുകയാണ് എന്നാണ് ആക്ഷേപം. സംസ്ഥാനത്തെ സാമുദായിക അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നാണ് വിമർശനം.

മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ പ്രശ്‌നം പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങുകയും ലത്തീന്‍ അതിരൂപതയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തത് സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നാല്‍ ഈ പ്രശ്‌നം അടക്കം ഉയര്‍ത്തി നിയമഭേദഗതിയുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഭേദഗതിബില്ലിനെ പ്രതിപക്ഷം എതിര്‍ത്തതോടെ സംയുക്തപാര്‍ലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്. 

സമിതി അധ്യക്ഷന്‍ ജഗതാംബിക പാല്‍ വളരെ മോശമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. അധ്യക്ഷന്റെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി വെള്ളക്കുപ്പി എടുത്തെറിഞ്ഞ സംഭവം പോലുമുണ്ടായി. ഈ പശ്ചാത്തലത്തില്‍ എന്താണ് വിവാദമായ ഭേദഗതിയെന്ന് നോക്കാം.

ഇസ്ലാമികനിയമം അനുസരിച്ചുള്ള മതപരമോ ആത്മീയമോ സേവനപരമോ ആയ കാര്യങ്ങള്‍ക്ക് ദാനം ചെയ്തിട്ടുള്ള സ്ഥാവര, ജംഗമ സ്വത്താണ് വഖഫ്. സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്ക്, ദൈവപ്രീതി മാത്രം കാംക്ഷിച്ചു നല്‍കുന്ന ദാനമാണിത്. 'തടഞ്ഞു വയ്ക്കുക', 'വിലക്കുക' അല്ലെങ്കില്‍ 'നിര്‍ത്തുക' എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് വഖഫ് എന്ന പദം ഉത്ഭവിച്ചിട്ടുള്ളത്. 'മുറിഞ്ഞു പോകാതെ എന്നും നിലനില്‍ക്കുന്ന ദാനം' (സ്വദഖതുന്‍ ജാരിയ) എന്നതാണ് ഇതിന്റെ ആശയം.

ഒരിക്കല്‍ വഖഫ് ആയി നല്‍കിയ സ്വത്ത് തിരിച്ചെടുക്കാനോ പുനഃപരിശോധിക്കാനോ അസാധുവാക്കാനോ കഴിയില്ല എന്നതാണ് വസ്തുത. 1913ല്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ആദ്യനിയമനിര്‍മ്മാണം നടന്നത്. പിന്നീട് സ്വാതന്ത്ര്യം ലഭിച്ച ശേഷം വഖഫ് നിയമം 1954ലാണ് നിയമം നിലവില്‍ വരുന്നത്. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ 1964ല്‍ സ്ഥാപിച്ചു. കൂടുതല്‍ മെച്ചപ്പെട്ട ഭരണനിര്‍വഹണം ലക്ഷ്യംവച്ചുകൊണ്ട് പുതിയ വഖഫ് നിയമം 1995ല്‍ പാസാക്കുകയും 2013ല്‍ അതിന് ഭേദഗതി ചെയ്യുകയും  ചെയ്തു. 

എന്നാല്‍ രാജ്യത്തെ വഖഫ് സ്വത്തിന്റെ നിയന്ത്രണത്തിലും പരിപാലനത്തിലും വമ്പിച്ച മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന, ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന, 2024 ഓഗസ്റ്റ് എട്ടിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ ഭരണഘടനയുടെ 26-ാം വകുപ്പ് പ്രകാരം വിവിധ മതവിഭാഗങ്ങള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും കൈകാര്യം ചെയ്യാനുമുറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് കൊല്ലമായി ഇസ്ലാം മതം വിശ്വസിച്ചുപോരുന്നവര്‍ക്കുമാത്രമേ വഖഫ് പ്രഖ്യാപിക്കാനാകൂ എന്നതാണ് ഭേദഗതി പറയുന്നത്. ഇത് പ്രകാരം അമുസ്ലിങ്ങളായ അനവധി വ്യക്തികള്‍ വഖഫായി ദാനം നല്‍കിയ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ, അല്ലെങ്കില്‍ നല്‍കിയവര്‍ക്ക് തിരികെ നല്‍കുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്.  1995ലെ നിയമത്തിലെ 'വഖഫ് ബൈ യൂസ്' എന്ന വ്യവസ്ഥ പുതിയ ഭേദഗതിയോടെ ഇല്ലാതാകും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ആശങ്ക. 

ഇപ്പോഴത്തെ വ്യവസ്ഥ പ്രകാരം വഖഫ് എന്ന് പരാമര്‍ശിക്കുന്ന രേഖയില്ലാത്ത വസ്തുക്കളെയും വഖഫ് ആയി പരിഗണിക്കും. യഥാര്‍ത്ഥ പ്രമാണം ലഭ്യമല്ലെങ്കിലോ, അല്ലെങ്കില്‍ നശിച്ചതോ, കേടുപാടുകള്‍ സംഭവിച്ചതോ ആകാം എന്നതിനാലാണ് ഇത്തരത്തിലൊരു ഇളവ് ലഭിച്ചിരുന്നത്. എന്നാല്‍ വഖഫ് എന്ന് കൃത്യമായി രേഖയുള്ളവയെ മാത്രം വഖഫായി പരിഗണിച്ച് 'വഖഫ് ബൈ യൂസ്' ആയി കണക്കാക്കിയിട്ടുള്ള സ്വത്തുക്കളെല്ലാം കണ്ടുകെട്ടുന്നതിനുള്ള അപകടകരമായ നീക്കമാണ് ഇതിന് പിന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും ഘടനയിലും  ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും വിരുദ്ധമായ ഭേദഗതിയാണ് കേന്ദ്രം കൊണ്ടുവരുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പുതിയ ബില്‍ പ്രകാരം രണ്ട് അമുസ്ലിം അംഗങ്ങളും മുസ്ലിം അംഗങ്ങളിലെ രണ്ടുപേര്‍ വനിതകളാകണമെന്നും വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര വഖഫ് കാര്യ മന്ത്രി ചെയര്‍മാനായ കൗണ്‍സിലില്‍ നിലവിലെ നിയമപ്രകാരം അംഗങ്ങളെല്ലാവരും മുസ്ലിങ്ങളും രണ്ടുപേര്‍ വനിതകളുമായിരിക്കണം. 

സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ നിലവിലെ നിയമമനുസരിച്ച്, മുസ്ലിം എംപിമാരില്‍ നിന്നും എംഎല്‍എമാരില്‍ നിന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് അംഗങ്ങളാണെങ്കില്‍ ഭേദഗതി ബില്ലില്‍ തെരഞ്ഞെടുപ്പിനുപകരം ഇത് ഈ വിഭാഗങ്ങളില്‍ നിന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ നാമനിര്‍ദേശമായി മാറുന്നു. അവര്‍ മുസ്ലിങ്ങളോ അമുസ്ലിങ്ങളോ ആകാം. 

രണ്ട് മുസ്ലിങ്ങളല്ലാത്ത അംഗങ്ങള്‍ വേണമെന്നും ബില്‍ നിര്‍ദേശിക്കുന്നുണ്ട്. വഖഫ് സ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കങ്ങളുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി നിലവിലെ നിയമമനുസരിച്ച് സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന ട്രിബ്യൂണലുകളിലെ ഒരംഗം ഇസ്ലാമിക നിയമങ്ങളില്‍ അവഗാഹമുള്ള വ്യക്തിയായിരിക്കണമെന്ന വ്യവസ്ഥയെയും ഭേദഗതിയില്‍ അപ്രസക്തമാക്കിയിരിക്കുകയാണ്.

നിലവില്‍ ട്രിബ്യൂണല്‍ ഉത്തരവുകളെ അന്തിമമായി കണക്കാക്കുമ്പോള്‍, ഭേദഗതിയില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കാനുള്ള അവസരം നല്‍കുന്നു. ഇസ്ലാം മത നിയമ പ്രകാരം വഖഫ് ആയിക്കണ്ട് ഉപയോഗിച്ചുവരുന്ന വസ്തുക്കളെ സംബന്ധിച്ച അന്തിമ തീരുമാനങ്ങളില്‍ വഖഫ് ബോര്‍ഡിനെ നോക്കുകുത്തിയാക്കാനാണ് നീക്കം. 

ഇതിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകളെയാണ് മോഡി സര്‍ക്കാര്‍ തകര്‍ക്കുന്നതെന്നാണ് വിമർശനം. ഏത് മത വിഭാഗത്തിന്റെ മത എന്‍ഡോവ്‌മെന്റ് നിയമങ്ങള്‍ ഭേദഗതി ചെയ്യാനൊരുങ്ങുമ്പോഴും സമുദായ നേതൃത്വങ്ങളുമായി കൂടിയാലോചന നടത്തിയും അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുമായിരിക്കണമെന്ന സാമാന്യതത്വത്തെ പോലും വഖഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാറ്റില്‍പ്പറത്തിയിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു.

നിയമപരമായുള്ള അനന്തരാവകാശികള്‍ക്കെല്ലാമുള്ള സ്വത്തുക്കള്‍ നീക്കിവച്ച ശേഷം മാത്രമേ ഒരാള്‍ വഖഫിനായി സ്വത്തു മാറ്റിവയ്ക്കാവൂ എന്ന് പുതിയ ഭേദഗതിയില്‍ അനുശാസിക്കുമ്പോള്‍ കാലങ്ങളായി ഉപയോഗംകൊണ്ട് വഖഫ് ആയി, നാളിതുവരെയുള്ള നിയമങ്ങളില്‍ കണക്കാക്കിയിരുന്നതിനെയാണ് റദ്ദ് ചെയ്യുന്നത്. നിലവില്‍ ഭൂരിപക്ഷം വഖഫ് ബോര്‍ഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടവരാണെന്നിരിക്കെ പുതിയ ബില്‍ നിയമമാകുന്നതോടെ എല്ലാ അംഗങ്ങളെയും സര്‍ക്കാരിന് നോമിനേറ്റ് ചെയ്യാന്‍ കഴിഞ്ഞേക്കും. ഈ വ്യവസ്ഥ ഭരണത്തിലിരിക്കുന്നവര്‍ക്ക് ബോര്‍ഡില്‍ പൂര്‍ണ നിയന്ത്രണം ഉറപ്പാക്കുമെന്ന ആശങ്ക മുസ്ലിം സംഘടനകള്‍ക്കിടയിലുണ്ട്.

ഒരു വസ്തു അല്ലെങ്കില്‍ സ്വത്ത് വഖഫാണോ അല്ലയോ എന്ന് തീര്‍ച്ചപ്പെടുത്താനുള്ള അധികാരം നിലവില്‍ വഖഫ് ബോര്‍ഡിനായിരുന്നുവെങ്കില്‍ ഭേദഗതി പ്രകാരം ജില്ലാ കളക്ടര്‍മാരില്‍ നിക്ഷിപ്തമാവുകയാണ്. അതുപോലെ വഖഫ് സ്വത്തുക്കളുടെ സര്‍വേയ്ക്ക് സര്‍വേ കമ്മിഷണര്‍മാരെയും അഡീഷണല്‍ കമ്മിഷണര്‍മാരെയും നിയമിക്കണമെന്ന് നിയമത്തില്‍ പറഞ്ഞിരിക്കുമ്പോള്‍ ഭേദഗതിയില്‍ ഇത് ഒഴിവാക്കുകയാണ്. പകരം സര്‍വേ നടത്താനുള്ള അധികാരവും കളക്ടര്‍മാര്‍ക്ക് നല്‍കാനാണ് നിര്‍ദേശം. 

പുതിയ ബില്‍ പ്രകാരം മുസ്ലിം അല്ലാത്തവര്‍ക്ക് പോലും സിഇഒ ആകാന്‍ കഴിയും. കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും മുസ്ലിം അല്ലാത്തവരായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിലകൊള്ളുന്ന ഒരു സംവിധാനത്തിലേക്കാണ് മതത്തിന്റെ അടിസ്ഥാനകാര്യങ്ങളില്‍ പോലും ഗ്രാഹ്യം ഉണ്ടാകാന്‍ സാധ്യതയില്ലാത്തവരെ നിയമിക്കാന്‍ വ്യഗ്രത കാണിക്കുന്നത്.

അമുസ്ലിങ്ങളുടെ ദാനത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും വഖഫ് ഭരണത്തില്‍ അവര്‍ക്ക് പങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്നതിലൂടെ സംഘ്പരിവാര്‍ വിധേയത്വമുള്ളവരെ ബോര്‍ഡുകളില്‍ പ്രതിഷ്ഠിച്ച് നൂറ്റാണ്ടുകളായി വഖഫ് സ്വത്തായി ഉപയോഗിച്ചുവന്ന വസ്തുവകകള്‍പോലും ഭേദഗതിയുടെ മറവില്‍ പിടിച്ചെടുക്കാനുള്ള ഭരണകൂടത്തിന്റെ ഹിഡന്‍ അജണ്ട തന്നെയാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത് എന്ന് വിവിധ സംഘടനകൾ പറയുന്നു. 

ഒരു മതവിഭാഗത്തിന്റെ വിശ്വാസപ്രമാണമനുസരിച്ചുള്ള സ്വത്തുക്കളുടെ പരിപാലനത്തില്‍ അന്യമതസ്ഥരെ ഉള്‍പ്പെടുത്താനുള്ള വ്യഗ്രത ഇന്ന് വഖഫ് വിഷയത്തിലാണെങ്കില്‍ നാളെ അത് ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങളിലേക്കും സിക്ക് സമുദായത്തിന്റെ ഗുരുദ്വാര നടത്തിപ്പിലേക്കുമടക്കം വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ടുകൊണ്ടുള്ള ജാഗ്രതയും ഇടപെടലുകളുമാണ് അനിവാര്യം എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

അയോധ്യ പ്രശ്‌നപരിഹാരത്തിനായി തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നെന്നും മൂന്നുമാസത്തോളം പരിഗണനയിലുണ്ടായിരുന്ന കേസില്‍ തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഗ്രഹത്തിനുമുമ്പില്‍ ഇരുന്ന് കേസ് തീര്‍പ്പാക്കിത്തരണമെന്ന് അപേക്ഷിച്ചെന്നുമുള്ള മുന്‍ ചീഫ് ജസ്റ്റിസിന്റെ പ്രഖ്യാപനവുമായി ഇതിനെ കൂട്ടിവായിക്കുന്നത് ഉചിതമതാണ്. 

സംഘ്പരിവാര്‍ ഭരണത്തില്‍ നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ  നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകയാണ് എന്നാണ് പ്രതിപക്ഷ വിമർശനം. ചില അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെയും വിവേകത്തോടെയും പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് സാമൂഹ്യസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള തന്ത്രത്തില്‍ ആരും വീഴരുത് എന്നാണ് ഉയരുന്ന അഭ്യർത്ഥന.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia