Criticism | കെ. രാധാകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടുനിന്നോ? തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെ


● 'വ്യാജപ്രചാരണം മാധ്യമങ്ങളുടെ സംഘടിത ശ്രമത്തിന്റെ ഭാഗമാണ്.'
● കോൺഗ്രസ് പാർട്ടിയും ബി.ജെ.പിയും കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിമർശനം.
പാലക്കാട്: (KVARTHA) ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ‘വ്യാജ വാർത്തകൾക്കെതിരെ’ സി.പി.എം നേതാവ് ടി.എം. തോമസ് ഐസക്ക് രംഗത്ത്. പ്രത്യേകിച്ചും, സി.പി.എം നേതാവ് കെ. രാധാകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുന്നു എന്നത് വ്യാജപ്രചാരണമെന്നും ഇതിനെതിരെ രൂക്ഷമായി വിമർശിച്ചുമാണ് അദ്ദേഹം ഫെയ്സ് ബുക്കിലൂടെ കുറിപ്പ് പങ്കിട്ടത്.
ഈ വ്യാജപ്രചാരണം മാധ്യമങ്ങളുടെ സംഘടിത ശ്രമത്തിന്റെ ഭാഗമാണ്. മാധ്യമങ്ങൾ സി.പി.എമ്മിനെ തളർത്താനും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനുമായി നുണകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്ന കെ. രാധാകൃഷ്ണനെക്കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങൾ സത്യത്തെ വളച്ചൊടിച്ചുകാണിക്കുകയാണെന്നും ഐസക്ക് പറഞ്ഞു. അദ്ദേഹം തന്റെ പ്രസ്താവനയിൽ മാധ്യമങ്ങളോട് രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം പഠിക്കാൻ ആവശ്യപ്പെട്ടു.
ഐസക്ക് തന്റെ പ്രസ്താവനയിൽ കോൺഗ്രസ് പാർട്ടിയും ബി.ജെ.പിയും കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിമർശിച്ചു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് പല നേതാക്കളും പുറത്തേക്കു പോകുന്നതിനെയും ബി.ജെ.പി നടത്തുന്ന അഴിമതി പ്രവർത്തനങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോസ്റ്റിൻ്റെ പൂർണരൂപം:
കെ.രാധാകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമല്ലെന്ന ഒരാക്ഷേപമാണ് ഇന്ന് മാധ്യമ കുത്തിത്തിരിപ്പിൻ്റെ ഭാഗമായി പുറത്തുവന്നത്. റിപ്പോർട്ടർ ചാനലാണ് ഇത് ആദ്യം പുറത്തുവിട്ടത്.
തെളിവായിട്ട് പറഞ്ഞ ഏകകാര്യം, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനെത്തുടർന്ന് ചേലക്കരയിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്തില്ലായെന്നാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻപോയ രാധാകൃഷ്ണൻ എങ്ങനെയാണ് ചേലക്കരയിൽ റോഡ് ഷോയിൽ പങ്കെടുക്കുന്നത്?
അത്ഭുതമാണ് തോന്നിയത്. ഞാൻ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ചേലക്കരയിൽ ഉണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഈ നിമിഷം വരെ വിശ്രമമെന്തെന്ന് അറിയാതെ ഞങ്ങളോടൊപ്പം നേതൃത്വം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ് സ. കെ. രാധാകൃഷ്ണൻ. അല്പം ക്ഷീണം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായാൽത്തന്നെ അവരെ ഉഷാറാക്കി പ്രവർത്തണത്തിലേക്ക് കൊണ്ടുവരുന്ന ആളാണ് രാധാകൃഷ്ണൻ. അത് രാധാകൃഷ്ണനെ പരിചയമുള്ള ആർക്കും അറിയുന്ന കാര്യമാണ്.
ഇങ്ങനെയൊരാക്ഷേപം ഈ നിമിഷം വരെ സിപിഐഎമ്മോ സ്ഥാനാർത്ഥിയായ സ. പ്രദീപോ മറ്റാരെങ്കിലുമോ ഉന്നയിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇങ്ങനെയൊരു വാർത്ത വരുന്നത്? സംശയിക്കേണ്ട, റിപ്പോർട്ടർ സ്വയം പാചകം ചെയ്തെടുത്തത് തന്നെ. വാർത്ത പാചകം ചെയ്തയാൾ ആരായാലും അദ്ദേഹത്തിന് രാധാകൃഷ്ണനെ തീരെ പരിചയമില്ലായെന്ന് തോന്നുന്നു. നിസ്വാർത്ഥവും ത്യാഗപൂർണവുമായ അദ്ദേഹത്തിൻ്റെ രാഷ്ട്രീയപ്രവർത്തന ചരിത്രം പഠിക്കാൻ ഞാൻ ചാനലിനോട് അഭ്യർത്ഥിക്കുന്നു.
തൊട്ടപ്പുറത്ത് പാലക്കാട് ഡോ. സരിൻ കോൺഗ്രസ് വിട്ടതിന് ശേഷം എത്ര കോൺഗ്രസുകാരാണ് ആ പാർടി വിട്ടതെന്ന് നമ്മുടെ മാധ്യമങ്ങൾക്ക് അറിയില്ല. കൊടകരയിൽ നോട്ടുനിറച്ച ചാക്കുകെട്ടുകൾ എത്രയാണ് ഒഴുകിയത് എന്നും അറിയില്ല. പക്ഷേ, ഇല്ലാവാർത്ത ഉണ്ടാക്കാൻ നല്ല വിരുതാണ്.
ചേലക്കരയിലും പാലക്കാടും യുഡിഎഫ് തോൽവി മണക്കുന്നു എന്നതാണ് ഈ മാധ്യമ വാർത്തകളിൽനിന്ന് നാം വായിച്ചെടുക്കേണ്ടത്. വരും ദിവസങ്ങളിൽ ഇതുപോലെ പല പൂഴിക്കടകനുകളും മാധ്യമക്യാമ്പുകളിൽ ഉടലെടുക്കും. പക്ഷേ, അതൊക്കെ അവരുടെതന്നെ വിശ്വാസ്യതയെ തകർക്കുകയേയുള്ളൂ.
മാർക്സിസ്റ്റ് വിരുദ്ധതയുടെ നൂറ്റാണ്ട് പൂർത്തിയാക്കിയ മാധ്യമങ്ങൾ ഇവിടെയുണ്ട്. നുണകൾകൊണ്ട് ഞങ്ങളെ തകർക്കാനാവില്ലെന്ന് അവരോട് ചോദിച്ചാൽ പറഞ്ഞുതരും.
#ThomasIsaac #FakeNews #KeralaPolitics #ElectionCampaign #CPM #Media