Retaliation | ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി ഇറാന്‍; ജാഗ്രതയോടെ പ്രതിരോധസേന 

 
Iran Plans Retaliation After Israeli Airstrike
Iran Plans Retaliation After Israeli Airstrike

Photo Credit: Facebook / Benjamin Netanyahu

● ടെഹ് റാന്‍ വിമാനത്താവളത്തിന് സമീപത്തടക്കം സ്‌ഫോടനമുണ്ടായി
● ഇറാന്റെ തലസ്ഥാനമായ ടെഹ് റാനിലാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്
● ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം

ടെഹ് റാന്‍: (KVARTHA) ശനിയാഴ്ച രാവിലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാന്‍ കനത്ത തിരിച്ചടി നല്‍കാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ക്ക് തുല്യമായ തിരിച്ചടി ആയിരിക്കും നല്‍കുകയെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിനെതിരെ നടത്തുന്ന ഏത് നീക്കങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ തന്നെ ഇറാന്‍ ഇസ്രാഈലിന് നല്‍കിയിരുന്നു.

ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറുമണിയോടെ ഇറാന്റെ തലസ്ഥാനമായ ടെഹ് റാനിലാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ടെഹ് റാന്‍ വിമാനത്താവളത്തിന് സമീപത്തടക്കം സ്‌ഫോടനമുണ്ടായി. കറാജിലെ ആണവോര്‍ജ നിലയത്തിന് നേരെയും ടെഹ് റാന്‍, ഇലം, ഖുഴെസ്തകാന്‍ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്.

ഇറാനില്‍ നടത്തിയ വ്യോമാക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍ പ്രതിരോധസേന അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിലും ഒക്ടോബറിലും ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് ആക്രമണമെന്നും ഇസ്രാഈല്‍ അറിയിച്ചു. ആക്രമണത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാന്റെ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് നേരിടാന്‍ ഇസ്രാഈല്‍ പ്രതിരോധസേന ജാഗ്രതയിലാണ്.

നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രാഈലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ശനിയാഴ്ചത്തെ ഇസ്രാഈലിന്റെ ആക്രമണം. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രാഈല്‍ തയാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നിരുന്നു. 

ഇസ്രാഈലിന്റെ സൈനിക തയാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പെടെയാണ് പുറത്തുവന്നത്. ഇസ്രാഈല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്.

ഹമാസ് മേധാവി ഇസ്മഈല്‍ ഹനിയയെ ടെഹ് റാനില്‍ വച്ചും ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രാഈലിലേക്ക് തൊടുത്തത്.

#IranIsraelConflict #MiddleEast #DefenseNews #Airstrikes #IranRetaliation #Tehran

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia