ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വന്തം പാളയത്തിലെ പാർട്ടികൾ പാലം വലിച്ചത് കോൺഗ്രസിന് വൻ തിരിച്ചടിയായി; ദുർബലമാകുന്ന ഇൻഡ്യാ സഖ്യം തിരിച്ചു വരുമോ?


● പ്രതീക്ഷിച്ചതിലും 15 വോട്ടുകളുടെ ചോർച്ചയാണ് ഇൻഡ്യാ സഖ്യത്തിന് സംഭവിച്ചത്.
● പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
● ഡൽഹിയിൽ ആം ആദ്മി പാർട്ടി അടക്കമുള്ള കക്ഷികളുമായി കോൺഗ്രസ് അകലച്ചയിലാണ്.
● വോട്ട് ചോർച്ചയിൽ വിശദമായ ചർച്ച നടത്താൻ ഇൻഡ്യാ സഖ്യം യോഗം ചേർന്നേക്കുമെന്ന് സൂചന.
● സംസ്ഥാന തിരഞ്ഞെടുപ്പുകളും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
ഭാമനാവത്ത്
(KVARTHA) രാജ്യത്ത് നരേന്ദ്ര മോദിയുടെ മൂന്നാം ഭരണം ശക്തമായി തുടരുമ്പോഴും പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്ന കാഴ്ചയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. ജഗ്ദീപ് ധൻകർ പകുതി ടേം പോലും പൂർത്തിയാക്കാതെ സ്ഥാനം രാജിവെച്ച് പോയ വിവാദങ്ങൾ ഭരണപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയില്ലെന്ന് മാത്രമല്ല പ്രതിപക്ഷമായ ഇൻഡ്യാ സഖ്യത്തിന്റെ പാളയത്തിൽ നിന്നും വോട്ടുകൾ ചോരുകയും ചെയ്തു. ആർ.എസ്.എസിന്റെ തമിഴ്നാട്ടിലെ മുഖമായ സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി അനായാസം ജയിച്ചു കയറിയത് എൻ.ഡി.എ. ക്യാമ്പുകളിൽ കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന മൂന്നാം എൻ.ഡി.എ. സർക്കാരിന് മുൻപിൽ വെല്ലുവിളി ഉയർത്താൻ പോലും കഴിയാതെ ദുർബലമായി മാറുകയാണ് കോൺഗ്രസും ഇൻഡ്യാ സഖ്യവും.

പ്രതീക്ഷകൾക്ക് മങ്ങലേറ്റു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പോടെ ഇൻഡ്യാസഖ്യത്തിന് പുതുജീവൻ കൈവരുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസ് നേതൃത്വത്തിന് വൻ തിരിച്ചടിയാണ് നേരിട്ടത്. എൻ.ഡി.എ. സഖ്യത്തിന് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. എന്നാൽ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞതോടെ 15 വോട്ടുകൾ എൻ.ഡി.എയ്ക്ക് നൽകിയത് ആരൊക്കെയാണെന്നുള്ള ആശങ്കയിലാണ് കോൺഗ്രസ്. ബി.ജെ.പി വിരുദ്ധരെല്ലാം ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർഥിക്ക് അനുകൂലമായി വിധിയെഴുതുമെന്നായിരുന്നു പ്രതീക്ഷകൾ. എന്നാൽ എൻ.ഡി.എയുടെ പെട്ടിയിൽ 452 വോട്ടുകളാണ് വീണത്.
ഭിന്നതകൾ തുടരുന്നു പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യാ സഖ്യത്തിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. ഡൽഹി, ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഏകപക്ഷീയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതായി പ്രതിപക്ഷ ചേരിയിൽ നിന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഡൽഹിയിൽ കോൺഗ്രസിനെതിരെ ആം ആദ്മി പാർട്ടി സ്വീകരിക്കുന്ന കടുത്ത നിലപാടുകൾ തുടരുകയാണ്. ബി.ജെ.പിയെയും കോൺഗ്രസിനെയും ആം ആദ്മി പാർട്ടി 'ശത്രുപക്ഷത്ത്' നിർത്തിയതോടെ ഇൻഡ്യാമുന്നണിയിൽ ഭിന്നത നിഴലിക്കുകയാണ്. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും കോൺഗ്രസും തമ്മിൽ വലിയ അകൽച്ചയിലാണ്.
വോട്ടുചോർച്ചയിൽ ആശങ്ക രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 'വോട്ട് ചോരി' പ്രക്ഷോഭ യാത്രയ്ക്ക് വൻ പിന്തുണയാണ് ഇന്ത്യാ സഖ്യത്തിലെ പാർട്ടികളിൽ നിന്നും ഉണ്ടായത്. ഇതോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇൻഡ്യാസഖ്യം പ്രതീക്ഷിച്ച വോട്ടുകൾ 315 ആയിരുന്നു. കൂടാതെ ഒൻപത് അംഗങ്ങളുടെ പിന്തുണ വേറെയും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷകൾ. അങ്ങനെ വന്നാൽ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ സുദർശൻ റെഡ്ഡിക്ക് 324 വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സഖ്യത്തിൽ ചോർച്ച സംഭവിച്ചതോടെ ലഭിച്ചത് 300 വോട്ടുകൾ മാത്രമാണ്. എൻ.ഡി.എ. സഖ്യം സ്ഥാനാർത്ഥിക്ക് 452 വോട്ടുകളാണ് ലഭിച്ചത്. വോട്ടുകൾ ചോർന്നതോടെ ഇൻഡ്യാ മുന്നണി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി അധികാരത്തിൽ വരുമെന്നുള്ള പ്രതീക്ഷകൾ ഉയരുന്ന സാഹചര്യത്തിൽ ഈ വോട്ടുചോർച്ചയെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് നിരീക്ഷിക്കുന്നത്. വോട്ട് ചോരി വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമെന്നുള്ള പ്രതീക്ഷകൾക്കിടയിലാണ് ഈ തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. '315 പ്രതിപക്ഷ എം.പിമാർ വോട്ടു രേഖപ്പെടുത്തിയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നത്', എന്നാൽ ലഭിച്ചത് 300 വോട്ടും. ഇൻഡ്യാ സഖ്യത്തിലെ രണ്ടാം കക്ഷിയായ ഡി.എം.കെ 'തമിഴ് മക്കൾ വാദമുയർത്തി' പാലം വലിച്ചുവോയെന്ന സംശയം കോൺഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്.
വരും ദിവസങ്ങളിൽ ഇൻഡ്യാ സഖ്യം യോഗം ചേർന്ന് വോട്ടു ചോർച്ചയിൽ വിശദമായ ചർച്ച നടത്തുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുന്നണിയെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ചർച്ചകളിലേക്ക് പോവുന്നതിൽ കോൺഗ്രസിന് താത്പര്യമില്ല. സഖ്യം ശക്തിപ്പെടുത്താനായി നീക്കങ്ങൾ ഒരുഭാഗത്ത് നടക്കുമ്പോഴും മറുഭാഗത്ത് ഇൻഡ്യാ മുന്നണിക്ക് തിരിച്ചടികൾ തുടരുന്നതിൽ കോൺഗ്രസിനും മറ്റ് പാർട്ടികൾക്കും ആശങ്കയുണ്ട്. രാജ്യത്തെ പ്രതിപക്ഷ നിര ദുർബലമാകുന്നത് ജനാധിപത്യത്തിന് ഒട്ടും ശുഭകരമല്ല.
വോട്ടുകൾ ചോർന്നത് പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാണോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.
Article Summary: The INDIA alliance faces a major setback after its candidate lost the Vice-Presidential election due to a vote leak.
#INDIAAlliance #Election2024 #VicePresidentialElection #Congress #OppositionPolitics #PoliticalCrisis