Confirmation | ഹമാസ് തലവന്‍ യഹ് യ സിന്‍വാര്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഖലീല്‍ ഹയ്യ 

 
Hamas Leader Yahya Sinwar Confirmed Killed in Israeli Attack
Hamas Leader Yahya Sinwar Confirmed Killed in Israeli Attack

Photo Credit: X / Nour Zeidan

● പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹമാസ് 
● ആക്രമണം നടന്നത് ബുധനാഴ്ച രാത്രി
● യഹ്‌യ സിന്‍വാറിന്റെ വധത്തോടെ ഗസയിലെ യുദ്ധം അവസാനിക്കില്ലെന്ന് ബിന്യമിന്‍ നെതന്യാഹു

ഗസസിറ്റി: (KVARTHA) ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസിന്റെ ഗസയിലെ മേധാവി ഖലീല്‍ ഹയ്യ. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചു. 

കഴിഞ്ഞദിവസമാണ് തെക്കന്‍ ഗസയിലെ റഫയിലെ താല്‍ അല്‍ സുല്‍ത്വാനിലെ കെട്ടിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്നുപേരില്‍ ഒരാള്‍ സിന്‍വാറാണെന്ന അവകാശവാദവുമായി ഇസ്രാഈല്‍ രംഗത്തെത്തിയത്. എന്നാല്‍ ആ സമയത്ത് ഹമാസ് മരണം സ്ഥിരീകരിച്ചിരുന്നില്ല. ആരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഡി എന്‍ എ പരിശോധന അടക്കം നടത്തി ഉറപ്പുവരുത്തുമെന്നും അറിയിച്ചിരുന്നു.

ബുധനാഴ്ച രാത്രി തെക്കന്‍ ഗസയിലുള്ള സതേണ്‍ കമാന്‍ഡ് 828ാം ബ്രിഗേഡിലെ ഇസ്രാഈല്‍ സൈനികരാണ് ആക്രമണം നടത്തിയത്. ഹമാസിന്റെ ഏറ്റവും കരുത്തനും കാര്‍ക്കശ്യക്കാരനുമായ നേതാവായിരുന്നു സിന്‍വാര്‍. ഇക്കഴിഞ്ഞ ജുലൈയില്‍ ഇസ്മാഈല്‍ ഹനിയ്യ തെഹ് റാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹമാസ് മേധാവിയായി സിന്‍വാറിനെ ചുമതലപ്പെടുത്തിയത്.

ഇസ്രാഈലിനെ വിറപ്പിച്ച ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നതുള്‍പ്പെടെ നിരവധി വിശേഷണങ്ങള്‍ കൊണ്ടാണ് സിന്‍വാറിന് പദവി നല്‍കിയത്.  ഹമാസില്‍ ഹനിയ്യ കഴിഞ്ഞാല്‍ രണ്ടാമനായിരുന്ന സിന്‍വാര്‍ 1962ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പിലാണ് ജനിച്ചത്. 

1948ലെ അറബ്-ഇസ്രാഈല്‍ യുദ്ധത്തില്‍ അല്‍-മജ് ദല്‍ അസ് ഖലാനില്‍ (അഷ്‌കെലോണ്‍) നിന്ന് പലായനം ചെയ്ത് ഗസയില്‍ അഭയം തേടിയതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ക്യാമ്പുകളിലെ ജനങ്ങള്‍ക്കെതിരെ അധിനിവേശ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ കണ്‍മുന്നില്‍ കണ്ടും അനുഭവിച്ചുമാണ് അദ്ദേഹത്തിന്റെ വളര്‍ച്ച. 

ഖാന്‍ യൂനിസ് സെകന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്സില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യഹ് യ സിന്‍വാര്‍ ഗസയിലെ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബിക് പഠനത്തില്‍ ബിരുദവും നേടി. പഠനകാലത്ത് ഫലസ്തീനിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന അദ്ദേഹം 23 വര്‍ഷം ഇസ്രാഈല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ജയിലില്‍ നിന്നും ഹീബ്രു പഠിക്കുകയും ഇസ്രാഈല്‍ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു. 

2011ല്‍ ഹമാസ് പിടികൂടിയ ഇസ്രാഈല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ മോചിപ്പിച്ചതിന് പിന്നാലെ സിന്‍വാറിനെ ജയില്‍ മോചിതനാക്കി. പിന്നീട് ഹമാസിന്റെ മുന്‍നിര നേതാവായി സിന്‍വാര്‍ വളര്‍ന്നു. 2012ല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യഹ്‌യ സിന്‍വാറിന്റെ വധത്തോടെ ഗസയിലെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു.

#Hamas, #YahyaSinwar, #IsraelGazaConflict, #MiddleEastNews, #Gaza, #InternationalNesw

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia