Criticism | കുംഭകർണൻ ഉറങ്ങുകയായിരുന്നില്ല സുഹൃത്തുക്കളെ! യുപി ഗവർണറുടെ 'കണ്ടുപിടുത്തം' ചർച്ചയാകുമ്പോൾ


● കോളജ് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയായിരുന്നു വിചിത്ര പരാമർശം
● ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു
● നിരവധി പേർ ഗവർണറുടെ അഭിപ്രായത്തെ വിമർശിച്ചു
സോണി കല്ലറയ്ക്കൽ
(KVARTHA) അങ്ങനെ ഉറങ്ങാതെ കുത്തിയിരുന്ന് കുംഭകർണ്ണൻ നിർമിച്ച പ്രൊപ്പല്ലർ ഉപയോഗിച്ചാണ് പുഷ്പക വിമാനം ആദ്യ പരീക്ഷണ പറക്കൽ നടത്തി വിജയിച്ചത് എന്ന് ആരെങ്കിലും പരിഹസിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. എന്തായാലും ഇങ്ങനെയുള്ള ഭരണാധികാരികൾ രാജ്യത്തിന് അലങ്കാരമല്ല, അപമാനം തന്നെയെന്ന് നെറ്റിസൻസും. 'കുംഭകർണൻ ഉറക്കമായിരുന്നില്ല, ആറ് മാസം യന്ത്രങ്ങൾ വികസിപ്പിക്കുകയായിരുന്നു എന്ന വിചിത്ര അഭിപ്രായവുമായി എത്തിയിരിക്കുകയാണ് യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ. ഉത്തർപ്രദേശിലെ ഒരു കോളജിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുമ്പോളായിരുന്നു ഇതുമാതിരിയുള്ള വിചിത്ര അഭിപ്രായ പ്രകടനം അവർ നടത്തിയത്.
'കുംഭകർണൻ ആറ് മാസം ഉറങ്ങുകയും പിന്നീടുളള ആറ് മാസം ഉണർന്നിരിക്കുകയും ചെയ്യും എന്നതാണ് കഥ. എന്നാൽ അങ്ങനെയല്ല. രാവണൻ കുംഭകർണനെ പുറത്തിറങ്ങാൻ അനുവദിക്കാത്തതാണ്. കാരണം ആ ആറ് മാസവും കുംഭകർണൻ ഒരു സ്വകാര്യ മുറിയിൽ യന്ത്രങ്ങൾ വികസിപ്പിക്കുകയാകും. മറുനാട്ടുകാർ അവ തട്ടിക്കൊണ്ടുപോകാതിരിക്കാൻ വളരെ രഹസ്യമായാണ് കുംഭകർണൻ യന്ത്രങ്ങൾ വികസിപ്പിച്ചത്. അദ്ദേഹം മികച്ച ഒരു ടെക്‌നോക്രാറ്റ് ആയിരുന്നു'; ആനന്ദിബെൻ പട്ടേൽ പറഞ്ഞു.
യുപി ഗവർണറുടെ ഈ പരാമർശത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾ രംഗത്തുവന്നിട്ടുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പോയി പറയുന്ന കാര്യമാണോ ഇതെന്ന് ചോദിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാഥെ വിമർശനമുന്നയിച്ചു. വിചിത്ര അഭിപ്രായത്തിന് പുറമെ, രാജ്യത്തിന്റെ പുരാണപുസ്തകങ്ങൾ അറിവ് നിറഞ്ഞതാണെന്നും അതെല്ലാവരും വായിക്കണമെന്നും പറഞ്ഞാണ് ആനന്ദിബെൻ പട്ടേൽ മടങ്ങിയത്. അവ പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യണമെന്നും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ച് ആളുകൾ അറിയണമെന്നും ഗവർണർ പറഞ്ഞു.
മോദി മന്ത്രിസഭക്ക് മാറ്റുകൂട്ടുന്ന ഗവർണർമാരും, മന്ത്രിമാരുമാണ് ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ ഉള്ളതെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു. ബി.ജെ.പി ക്ക് ഗുജറാത്തിൽ തുടർഭരണം കിട്ടാനുള്ള കാരണവും ഇതുതന്നെ ആയിരിക്കുമെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാലും അതിൽ വലിയ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. ഇന്ത്യൻ ജനതയെ വീണ്ടും വീണ്ടും പൊട്ടന്മാരോ വിഡ്ഢികളോ ആക്കുകയാണ് ഇവരെപ്പോലുള്ളവരെന്ന് തറപ്പിച്ച് പറയേണ്ടി വരും.
ഉത്തർപ്രദേശിലെ ഒരു കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുമ്പോളായിരുന്നു ഇതുമാതിരിയുള്ള വാക്കുകൾ രാജ്യത്തെ ഉത്തരവാദിത്വപ്പെട്ട ഒരു ഗവർണർ പറഞ്ഞതെന്ന് ഓർക്കണം. ആ വഴിയ്ക്ക് ചിന്തിയ്ക്കുമ്പോൾ ഉത്തർ പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി പഠിച്ചിറങ്ങുന്നവരുടെ ഒക്കെ ഒരവസ്ഥ ദയനീയം തന്നെ എന്ന് പറയേണ്ടി വരിക സ്വഭാവികല്ലേ? ഇവരെപ്പോലുള്ളവർ നാട് ഭരിച്ചാൽ ഭാവിയിൽ ലോകത്തിന്റെ മുന്നിൽ വെറും കോമാളികൾ ആയി മാറാൻ പോകുന്ന ഒരു ജനതയാകും യു.പി നിവാസികൾ എന്നോർക്കണം.
നുണകൾ അർദ്ധസത്യങ്ങളാക്കാനും അർദ്ധസത്യങ്ങൾ പൂർണ്ണമായ വസ്തുതകളാക്കാനുമുള്ള ഇക്കൂട്ടരുടെ വെമ്പലുംതൊലിക്കട്ടിയും അപാരം തന്നെ. ഇതൊക്കെ വിശ്വസിച്ച് തലകുലുക്കി കൈയ്യടിക്കാൻ കൂറെ ആളുകളും. ചാണക വെള്ളത്തിൽ ഔഷമുണ്ടെന്നും പാത്രം കൊട്ടിയാൽ കൊറോണ ഓടുമെന്നു മൊക്കെ പറഞ്ഞവരുടെ അനുയായികൾ ഇതല്ല ഇതിനപ്പുറവും പറയും. എങ്ങനെ കിട്ടുന്നു ഇതുപോലെ ഒരേ അച്ചിൽ ഉണ്ടാക്കിയ ബുദ്ധിയുള്ളവരെ എന്നതാണ് മനസിലാകാത്തത്. വിദ്യാഭ്യാസം അഭ്യാസമാക്കിയവർ പലതും പറയും എന്ന് കണക്കാക്കിയാൽ മതി. ജനാധിപത്യ രാജ്യത്ത് ഉത്തരവാദപ്പെട്ട ഭരണഘടന സ്ഥാനത് ഇരിക്കുന്ന ആൾ ഇപ്പോഴും പുരാണത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത് ഭരണഘടനക്കും ജനാധിപത്യത്തിനും തീർത്തും അപമാനകരമാണെന്നും മനസ്സിലാക്കുക.
'കുംഭകർണ്ണൻ്റെ കൈയ്യിൽ രണ്ട് സ്മാർട്ട് ഫോണുകളും ഒരു ലാപ്ടോപ്പും ഉണ്ടായിരുന്നു. അത് തട്ടിക്കൊണ്ടു പോകാതിരിക്കാൻ ആണ് അയാൾ കാവൽ ഇരുന്നത്', ഇതുസംബന്ധിച്ച് വാർത്തകൾ വന്നപ്പോൾ സോഷ്യൽ മീഡിയയിൽ ഒരാൾ കമൻ്റ് ഇട്ടത് ഇങ്ങനെ. ഇത്തരത്തിലുള്ള ഗവർണറുടെ വാക്കുകൾ എല്ലാം ആവർത്തിച്ച് പറയാൻ ഇവിടെയും ധാരാളം മണ്ടന്മാരുണ്ട്. ഒരു ജനതയെ പുറകിൽ കൈകെട്ടി നടത്തി ചൂഷണം ചെയ്ത് തുടരെ രക്ഷപ്പെടുന്നവർ. അതാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
#Kumbhakarna #Governor #Myth #Controversy #Education #India #UttarPradesh