EP Jayarajan | എകെജി സെൻ്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായ സുഹൈൽ വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് ഇപി ജയരാജൻ


2022 ജൂൺ 13നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് പുറപ്പെട്ട വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്
കണ്ണൂർ: (KVARTHA) സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനുനേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായ സുഹൈൽ ഷാജഹാൻ ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചതിന്റെ സൂത്രധാരനെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു. കണ്ണൂരിലെ കീച്ചേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടപ്പോൾ യൂത്ത് കോൺഗ്രസ് മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈലും വിമാനത്തിലുണ്ടായിരുന്നു. എകെജി സെന്റർ ആക്രമണക്കേസിൽ സുഹൈൽ അറസ്റ്റിലായതിന് പിന്നാലെയാണ് സുഹൈൽ തന്നെയാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് താൻ തിരിച്ചറിഞ്ഞത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ എറ്റവുമടുത്തയാളാണ് സുഹൈൽ. ഇത്തരം ക്രിമിനലുകളെ ഉപയോഗിച്ച് സുധാകരൻ അക്രമം നടത്തുകയാണ്. എ കെ ജി സെന്റർ ആക്രമണത്തിനും മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിനുമെല്ലാം നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും അദ്ദേഹം ആരോപിച്ചു.
2022 ജൂൺ 13നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് പുറപ്പെട്ട വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്. എ കെ ജി സെന്ററിനുനേരെ ബോംബെറിഞ്ഞ കേസിൽ പ്രതിയായി രണ്ടുവർഷമായി വിദേശത്ത് ഒളിവിലായിരുന്ന സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. കേസിൽ രണ്ടാംപ്രതിയാണ് സുഹൈൽ.