

●രാഷ്ട്രീയ എതിരാളികളും നായനാരെ സ്നേഹിച്ചിരുന്നു.
●കരുണാകരനുമായുള്ള സൗഹൃദം ശ്രദ്ധേയമായിരുന്നു.
●മൂന്ന് തവണ കേരള മുഖ്യമന്ത്രിയായിരുന്നു.
●ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയാണ്.
●ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു.
●2004 മേയ് 19-ന് അന്തരിച്ചു.
●കണ്ണൂർ പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
ഭാമനാവത്ത്
(KVARTHA) കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ പൊതുവേ കണ്ടുവരാത്ത പൊട്ടിച്ചിരിയുടെയും നൈർമാല്യത്തിന്റെയും കലർപ്പില്ലാത്ത സ്നേഹത്തിന്റെയും ഉടമയായ ജനഹൃദയങ്ങളിൽ എന്നും സ്നേഹത്തിന്റെ ആൾരൂപമായി വിരാജിക്കുന്ന ഏറുമ്പല കൃഷ്ണൻ നായനാർ അഥവാ ഇ കെ നായനാർ എന്ന കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ഈ ലോകത്തോട് വിടവാങ്ങിയിട്ട് 21 വർഷം.
കുറിക്കുകൊള്ളുന്ന വിമർശനമുണ്ടായാലും അത് നായനാരല്ലേ പറഞ്ഞത് അതിൽ വിഷമിക്കേണ്ട ഒന്നുമില്ല എന്ന് ഏത് രാഷ്ട്രീയ എതിരാളിയെയും ചിന്തിപ്പിക്കാൻ നായനാരുടെ കലർപ്പില്ലാത്ത സ്നേഹത്തിന് സാധിച്ചിരുന്നു എന്നത് നായനാർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ നായനാരുടെ സാന്നിധ്യം അനുഭവിച്ച ഏതൊരാൾക്കും ബോധ്യമുള്ള കാര്യമാണ്.
രാഷ്ട്രീയത്തിലെ നിതാന്ത വൈരികൾ ആയിരുന്ന ലീഡർ കരുണാകരനും ഇ കെ നായനാരും തമ്മിലുള്ള സൗഹൃദബന്ധം ഇരു കുടുംബങ്ങളും കാണിച്ചിട്ടുള്ള മാനസിക ഐക്യവും ഇന്ന് പലർക്കും വിശ്വസിക്കാവുന്നതിലും അപ്പുറമാണ്.
ഇ കെ നായനാരും കെ കരുണാകരനും കാലത്തിന്റെ വിസ്മൃതിയിലേക്ക് കടന്നു പോയിട്ട് ഏറെ വർഷങ്ങളായെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ലോക സൗഹൃദ ദിനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്ന ഒരു ചിത്രം നായനാരും കരുണാകരനും തമ്മിലുള്ള ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചുള്ള സൗഹൃദ രംഗമായിരുന്നു എന്നത് ആ പച്ചയായ മനസ്സുകളുടെ തെളിവാണ്.
വിമർശനത്തെ സഹനബുദ്ധിയോടെ കണ്ട എതിരാളികളെ ബഹുമാനിച്ച അപൂർവ വ്യക്തിത്വങ്ങൾക്ക് മാത്രം സാധിക്കുന്ന കാര്യം. ഭരണ രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിൽ ചിരിച്ചുകൊണ്ട് കൈകാര്യം ചെയ്ത നായനാർ എന്ന ശുദ്ധ മനുഷ്യൻ ഒരു നിഷ്കളങ്ക ഹൃദയത്തിന്റെ ഉടമയായിരുന്നു എന്നതിന്റെ തെളിവായിരുന്നു ഇഎംഎസിന്റെയും എകെജിയുടെയും ഒക്കെ മരണസമയത്ത് വിങ്ങിപ്പൊട്ടി കരഞ്ഞ നായനാരുടെ ചിത്രം.
നർമ്മത്തിന്റെ പേരിൽ പ്രശസ്തനായിരുന്ന കേരളത്തിലെ ജനകീയ മുഖ്യമന്ത്രി 'അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങൾ നടക്കുന്നത്’ എന്നു സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത് ഇന്നത്തെ കാലഘട്ടത്തിലെ ഒരു രാഷ്ട്രീയ നേതാവായിരുന്നു പറഞ്ഞിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന കോലാഹലം ചിന്തിക്കുന്നതിലും അപ്പുറം ആയിരിക്കും. പറഞ്ഞത് നായനാർ ആയതുകൊണ്ട് കേട്ടവർക്ക് പരാതിയില്ല. അത് പിന്നീട് നായനാർ പറഞ്ഞതുപോലെയെന്ന് ഒരു ശൈലിയായി മാറിയെന്ന് മാത്രം.
കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ 1918 ഡിസംബർ 9നാണ് നായനാരുടെ ജനനം. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയുമായി മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി (മൂന്ന് തവണയായി 4010 ദിവസം). പാലക്കാട് നിന്നുള്ള ലോക്സഭാംഗമായും കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായും സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗമായും നായനാർ പ്രവർത്തിച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. കുട്ടികളുടെ ഏറ്റവും വലിയ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമായ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായി പ്രവർത്തിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബന്ധുവായ കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനാണ്. കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ ശാരദയാണ് ഭാര്യ.
കോൺഗ്രസ് പ്രവർത്തകനായിരുന്ന നായനാർ പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പാറപ്രം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റുകാരനായി.
1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ൽ മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി.
1996ൽ അദ്ദേഹം മൽസരിച്ചില്ല. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടേ ജയിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റതാണ് നായനാർക്ക് മൂന്നാമൂഴം ഉണ്ടാക്കിയത്.
2004 ഏപ്രിൽ 25-ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നായനാർ മേയ് 19ന് വൈകീട്ട് സംഭവിച്ച ഹൃദയസ്തംഭനത്തെത്തുടർന്ന് അന്തരിച്ചു. കണ്ണൂർ പയ്യാമ്പലം കടൽതീരത്ത് ഇ കെ നായനാർ അന്ത്യവിശ്രമം കൊള്ളുന്നു.
ഇ കെ നായനാരുടെ ഓർമ്മകൾക്ക് 21 വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കൂ!
Summary: It has been 21 years since the popular Chief Minister of Kerala, E.K. Nayanar, passed away. He is remembered for his unique laughter, simplicity, and genuine affection, as well as his friendly relations even with political rivals.
#EKNayanar, #KeralaPolitics, #Memories, #ChiefMinister, #Friendship, #CPI(M)