Politics | ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിൽ പ്രതിഷേധം നേതാക്കളെ അറിയിച്ചു; രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി ദിവ്യ?


● 'ബ്രാഞ്ചിൽ മാത്രം പ്രവർത്തനത്തിനു താൽപര്യമില്ല'
● തന്റെ ഭാഗം കേൾക്കാത്തതിൽ അതൃപ്തി
● വെള്ളിയാഴ്ചയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്
കണ്ണൂർ: (KVARTHA) തനിക്കെതിരെയുള്ള പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും മുൻ ജില്ലാ കമ്മിറ്റിയംഗവുമായ പി പി ദിവ്യ രംഗത്തെത്തിയെന്ന് റിപ്പോർട്ട്. എഡിഎമ്മിന്റെ മരണത്തിൽ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് പി പി ദിവ്യ രംഗത്തെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്. തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേൾക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറെന്ന് ദിവ്യ ജില്ലാനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
അന്വേഷണം ശരിയായി നടക്കണമെന്നും ദിവ്യ മുതിർന്ന നേതാക്കളോട് ഫോണിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ നിർദേശപ്രകാരമാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ നിന്നും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി നീക്കം ചെയ്തിരുന്നു.
#PPDivya #KeralaPolitics #Kannur #CPM #ADMCase #PoliticalProtest