Analysis | ലീഗിന് വർഗീയ ചാപ്പ കുത്തൽ സിപിഎമ്മിൻ്റെ പുത്തൻ അടവുനയം; ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മറയാക്കി പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പോർമുഖം തുറക്കുന്നതെന്തിന്?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ലീഗിനെ രൂക്ഷമായി വിമർശിച്ചു.
● ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ലീഗിനെ സ്വാധീനിക്കുന്നുവെന്ന് വിമർശനം
● പുറത്തുവരുന്നത് പാർട്ടിയുടെ നയ വ്യതിയാനങ്ങളുടെ ദിശാസൂചിക
നവോദിത്ത് ബാബു
(KVARTHA) ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി ഐയും മറയാക്കി മുസ്ലിം ലീഗിനെ അടിക്കാൻ സി.പി.എം ഒരുങ്ങുമ്പോൾ അതു പാർട്ടിയുടെ ഇതുവരെയുള്ള നയ വ്യതിയാനങ്ങളുടെ ദിശാസൂചികയായി മാറുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയങ്ങളിലൊന്ന് പാർട്ടിയുടെ കൂടെ നിഴൽ പോലെ നിന്ന ഭൂരിപക്ഷസമുദായമായ ഹൈന്ദവവോട്ടുകൾ പിൻമാറിയതാണെന്ന് സി.പി.എം തിരിച്ചറിഞ്ഞിരുന്നു. പാർട്ടി ഗ്രാമങ്ങളിൽ വരെ ഉറച്ച വോട്ടുകൾ ബി.ജെ.പി പാളയത്തിലേക്ക് മാറി.
അതുകൊണ്ടുതന്നെ ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം പാർട്ടിക്ക് മുകളിൽ നിന്നും എടുത്തു മാറ്റാനുള്ള ഭഗീരഥപ്രയത്നമാണ് സി.പി.എം നേതൃത്വം ഇപ്പോൾ നടത്തുന്നത്. പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ പി ജയരാജൻ്റെ പുസ്തകം മുതൽ കെ.ടി ജലീൽ, മുഹമ്മദ് റിയാസ് തുടങ്ങി എം.വി ഗോവിന്ദനും സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടു രംഗത്തുവന്നത് ഒരേ അജൻഡയുടെ ഭാഗമായാണ്.
മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗിനെ പ്രതിസ്ഥാനത്തു നിർത്തി ബി.ജെ.പിയുയർത്തുന്ന ഭീഷണി തടയുകയാണ് ലക്ഷ്യം. ഇതുവഴി ബി.ജെ.പി കൊണ്ടുപോകുന്ന ഭൂരിപക്ഷ വോട്ടുകൾ തടയിടാൻ കഴിയുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. മുസ്ലിം ലീഗ് ലക്ഷണമൊത്ത വർഗീയ പാർട്ടിയാണോയെന്ന ചോദ്യത്തിന് അതേയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മറുപടി പറയുന്നില്ലെങ്കിലും ലീഗ് ജമാത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും രാഷ്ട്രീയ തടവറയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം അഴിച്ചുവിട്ടത്.
മുസ്ലിം ലീഗിൻ്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വെടി പൊട്ടിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ ദയനീയ തോൽവിയും അതുമായി ബന്ധപ്പെട്ട കാഫിർ പ്രയോഗങ്ങളും അത്രമാത്രം സി.പി.എം നേതൃത്വത്തെ മുറിവേൽപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് മേൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പിഐയും സ്വാധീനം ചെലുത്തിയതു കാരണമാണ് പഴയ മതേതര നിലപാടിൽ നിന്നും ലീഗ് മാറിയെന്ന ചിന്ത സി.പി.എമ്മിൽ ഉടലെടുക്കാൻ കാരണമായത്.
കേരള സമൂഹത്തിൽ താരതമ്യേനെ ചെറിയ സ്വാധീനമുള്ള പാർട്ടികളാണ് ഇവ രണ്ടുമെങ്കിലും ഭാവിയിൽ ഉഗ്രരൂപം പ്രാപിച്ച് ന്യൂനപക്ഷ വർഗീതയുടെ ഫണം വിടർത്തുമെന്ന് സി.പി.എമ്മിന് ആശങ്കയുണ്ട്. ഇതാണ് ഒരു വശത്ത് ഭൂരിപക്ഷ വർഗീയത പരത്തുന്ന സംഘപരിവാറിനെ നേരിടുന്ന അതേ തീവ്രതയോടെ തന്നെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളെയും നേരിടാൻ സി.പി.എം രണ്ടും കൽപ്പിച്ച് തുനിഞ്ഞിറങ്ങിയത്. കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ കരുത്ത് മുസ്ലിം ലീഗും അവരെ പിൻതുണയ്ക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുമാണ്. മീഡിയാ വണ്ണും മാധ്യമവും കേരളീയ സമൂഹത്തിൽ പരത്തുന്ന വർഗീയ തീവ്രവാദം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയെന്നൊണ് കഴിഞ്ഞ ദിവസം എം.വി ഗോവിന്ദൻ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചത്.
മതരാഷ്ട്രം സ്ഥാപിക്കാൻ നടക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണ ജിഹ്വകൾ പാർട്ടിക്കെതിരെ വ്യാജ വാർത്തകൾ കൊടുക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. സി.പി.എമ്മിൻ്റെ കടന്നാക്രമണം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് മുസ്ലിം ലീഗിനെ തന്നെയാണ്. കെ.എം ഷാജിയെപ്പോലെ വെറുതെ കയ്യടിക്കായി തീപ്പൊരി പ്രസംഗം നടത്തുന്ന ആശയ ദാരിദ്ര്യമുള്ള നേതാക്കളുടെ പ്രകോപനം സൃഷ്ടിക്കുന്ന പോർമുഖങ്ങൾക്ക് മാത്രം ഇതിനെ ഫലപ്രദമായി നേരിടാൻ കഴിയുമോയെന്ന ചോദ്യവും ലീഗ് നേതൃത്വം നേരിടുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയും പോപ്പുലർ ഫ്രണ്ടിൻ്റെ പാർട്ടിയായ എസ്.ഡി.പി.ഐ യും സാധാരണ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച് കെട്ടിവെച്ച കാശ് കളയാറുണ്ടെങ്കിലും ഇക്കുറി അവർ നേരത്തെ കാലത്തെ തന്നെ യു.ഡി.എഫിന് പിൻതുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് സി.പി.എം നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
മതരാഷ്ട്ര വാദത്തിൻ്റെ ചാപ്പ കുത്തി കേരളീയ സമൂഹത്തിൽ ഒന്നുമല്ലാതിരുന്ന രണ്ട് സംഘടനകളെ എതിർത്തു കൊണ്ട് വലുതാക്കാൻ സി.പി.എം തന്നെ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രാണികളെ വെടിവയ്ക്കാനിറങ്ങിയാൽ അവ കൂട്ടമായി വളരുമോയെന്ന ആശങ്കയാണ് ഈ കാര്യത്തിൽ പാർട്ടിക്കുള്ളിൽ നിന്നു പോലും ഉയരുന്ന ആശങ്ക.
#CPM #MuslimLeague #KeralaPolitics #India #Religion #Extremism#CPM #MuslimLeague #KeralaPolitics #India #Religion #Extremism
