Controversy | പി വി അൻവറിനെ ഇടതുമുന്നണിയിൽ കൊണ്ടുവരാതിരിക്കാൻ സിപിഐ ശ്രമിച്ചിരുന്നോ?


● താൻ ഒരു ഫോൺ വിളിച്ചാൽ പഞ്ചായത്തുകൾ വീഴുമെന്ന് വാദം.
● സിപിഎം പ്രവർത്തകർ രൂക്ഷ വിമർശനവുമായി രംഗത്ത്.
● വിവാദങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
സോണി കല്ലറയ്ക്കൽ
(KVARTHA) അടിമയാകാൻ ഏതൊരുത്തനും കഴിയും. അൻവർ ആകാൻ പുത്തൻവീട്ടിൽ തന്നെ ജനിക്കണം. എന്തായാലും അടിമകളൊക്കെ ഇപ്പോൾ രംഗത്ത് ഇറങ്ങി എന്ന് ചുരുക്കം. ആയിരം കോഴിക്ക് ഒരു കാട എന്ന് പറയുന്നപോലെ ആയിരിക്കുന്നു നമ്മുടെ നിലമ്പൂർ എംഎൽഎ ആയ പി വി അൻവർ. സിപിഎം ബന്ധം വിട്ടശേഷം പി വി അൻവർ നടത്തിയ പ്രസ്താവനയാണ് ചർച്ചയായിരിക്കുന്നത്. താന്‍ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴുമെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. നിലമ്പൂരില്‍ വിശദീകരണ യോഗം ചേരാനിരിക്കെ സിപിഎമ്മിന് മുന്നറിയിപ്പുമായാണ് പി വി അന്‍വര്‍ രംഗത്തെത്തിയത്.
താന്‍ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. എവിടെ വരെ പോകുമെന്ന് അറിയണം. താന്‍ വിളിച്ചാല്‍ ആയിരക്കണക്കിന് സഖാക്കള്‍ വിശദീകരണ യോഗത്തിന് ഒഴുകിയെത്തുമെന്നും പി വി അന്‍വര്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയെ താന്‍ വെല്ലുവിളിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. വ്യക്തികളെയാണ് വെല്ലുവിളിച്ചത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിപാടിക്ക് അന്‍പത് കസേരയിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.
അതിലും കൂടുതല്‍ ആളുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താന്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞത്. ആരാണ് മലര്‍ന്നുകിടന്ന് തുപ്പുന്നതെന്ന് ജനം തീരുമാനിക്കും. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. കുറഞ്ഞത് 11 യോഗങ്ങളെങ്കിലും നടത്തും. തിങ്കളാഴ്ച കോഴിക്കോടായിരിക്കും യോഗം സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ യോഗം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്‍വര്‍ പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും അന്‍വര്‍ പ്രതികരിച്ചു. പ്രത്യേക ഉപകരണം ഉപയോഗിച്ചല്ല താന്‍ ഫോണ്‍ ചോര്‍ത്തിയതെന്ന് അന്‍വര്‍ പറഞ്ഞു. താനുമായി സംസാരിച്ചവരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തത്. ഇക്കാര്യം ഐജിക്ക് മൊഴി നല്‍കിയിട്ടുണ്ട്. കേസുകള്‍ ഇനിയുമുണ്ടാകുമെന്നും അറസ്റ്റ് പ്രതീക്ഷിക്കുന്നതായും അന്‍വര്‍ പരിഹസിച്ചു. അലനെല്ലൂരിലെ സംഘര്‍ഷം തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നും അന്‍വര്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് തെറ്റായ നീക്കം ഉണ്ടായിട്ടില്ല. തന്റെ അരികെ വന്ന് ഫോട്ടോ എടുക്കാനാണ് അവര്‍ ശ്രമിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
അൻവറിൻ്റേതായി ഈ പ്രതികരണം വന്നശേഷം സൈബർ സഖാക്കളും അൻവറിനെതിരെ ആടിത്തിമിർക്കുകയാണ്. അൻവറിനെ എങ്ങനെയെങ്കിലും പിടിച്ചു കെട്ടിയില്ലെങ്കിൽ തങ്ങൾക്ക് ഇനി നിലനിൽപ്പില്ലെന്ന് മനസിലാക്കിയവർ തന്നെയാണ് എം.എൽ.എ യെ ആക്ഷേപിക്കാൻ ചരട് വലിച്ചു കൊണ്ടിരിക്കുന്നത്. അവർ പി.വി അൻവർ എം.എൽ.എയെ ഭയപ്പെടുന്നു എന്നത് അവരുടെ പ്രതികരണങ്ങളിൽ കാണാം. പി.വി അൻവർ ഈ പ്രസ്താവന നടത്തിയശേഷം അതിന് താഴെ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ വന്ന കമൻ്റുകൾ ശ്രദ്ധിച്ചാൽ ഇതിന് കൂടുതൽ വ്യക്തത വരും.
'പഞ്ചായത്തല്ല ഇനി നിലമ്പൂർ നിയമസഭ സീറ്റ് വീണാലും നിന്നെപ്പോലെ പിന്നിൽ നിന്ന് കുത്തുന്ന അവസര വാദികളോട് ഇനി ഒരു സഹകരണവും ഈ പാർട്ടിക്കില്ല പാർട്ടിക്കൊപ്പം വെല്ലുവിളി കാണുമ്പോൾ തോന്നുന്നത് കേരള രാഷ്ട്രീയത്തിൽ ഗതി കിട്ടാത്ത അലയുന്ന രീതിയിൽ സമീഭാവിയിൽ തന്നെ എത്തും, എന്നാൽ പിന്നെ ഇപ്പോൾ തന്നെ അത് ചെയ്യെടാ, നീ വരുന്നതിനു മുന്നേ സഖാക്കൾ അവിടെ എങ്ങനെ പ്രവർത്തിച്ചോ അതുപോലെ മരിക്കുന്നതു വരെ അങ്ങനെ നിൽക്കും, അങ്ങനെ തുമ്മയിൽ തെറിക്കുന്ന മുക്ക് ആണേൽ പോട്ടെ പുല്ല് എന്ന് വെക്കും വെറുതെ നൊടിയാതെ പോയി വീട്ടിലിരുന്നോ അതാ നല്ലത്, കളി ഇങ്ങോട്ട് വേണ്ട അൻവറേ' നല്ലതാണെങ്കിൽ നല്ലത്.
ഫോൺ ചെയ്ത് ആഫ്രിക്കയുടെ ഭരണം നിർത്തലാക്കും, ഇവൻ പൊട്ട കിണറ്റിലെ തവള, ഇന്നലെ പറഞ്ഞത് മന്ത്രിസഭ മറിച്ചിടും എന്നാണല്ലോ.... ഇന്നിപ്പോ പഞ്ചായത്ത് ആയോ, എന്നാൽ എത്രയും പെട്ടെന്ന് വിളിക്കൂ. ആര് കാല് തല്ലിയൊടിച്ചാലും ഉത്തരവാദിത്വം ഞാനും ഏൽക്കാം, ന്നാ ഒന്ന് വിളിക്കു അൻവർ ഞാൻ കരുതി മന്ത്രിസഭാ വീഴുമെന്ന്, ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ. എന്തായാലും ഒരു കാര്യം വ്യക്തം. ചിലർ പി.വി അൻവർ എം.എൽ.എയെ വല്ലാതെ പിന്തുണയ്ക്കുന്നു എന്നതാണ് സത്യം. ഒപ്പം സി.പി.എമ്മിനെ സ്നേഹിക്കുന്ന നിഷ്പക്ഷ മതികളും. ആ ഭയം സി.പി.എമ്മിനെ വല്ലാതെ വേട്ടയാടുന്നു എന്നത് ഒളിവെയ്ക്കാനില്ലാത്ത ഒരു യാഥാർത്ഥ്യമാണ്.
ഈ അവസരത്തിൽ പി.വി. അൻവർ എം.എൽ.യെ ഇടതുമുന്നണിയിൽ കൊണ്ടുവരാതിരിക്കാൻ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ ആദ്യ കാലഘട്ടത്തിൽ ശ്രമിച്ചു എന്നുള്ള രീതിയിൽ ഒരു സി.പി.ഐ ജില്ലാ നേതാവിൻ്റേതായി വന്ന പോസ്റ്റാണ് ജനശ്രദ്ധ നേടുന്നത്. അത് ഇങ്ങനെയാണ്: 'സഖാവ് സി കെ ചന്ദ്രപ്പന്റെ ദീർഘദർശനത്തിന് ഒരുദാഹരണം ഈ ഘട്ടത്തിൽ പ്രസക്തമാണ്. 2011 ൽ മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിൽ സി പി ഐ സ്ഥാനാർഥി ആയി മത്സരിക്കാൻ ആഗ്രഹിച്ച അൻവറിനു അതിനു കഴിയാതെ പോയത് അന്നത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സഖാവ് സി കെ ചന്ദ്രപ്പന്റെയും സ്റ്റേറ്റ് ലീഡർഷിപ് ന്റെയും ശക്തമായ എതിർപ്പ് കൊണ്ടായിരുന്നു.
അൻവർ നെ പോലെ ഒരാളെ സി പി ഐ സ്ഥാനാർഥി ആയി മത്സരിപ്പിക്കേണ്ടതില്ല എന്നായിരുന്നു പാർട്ടിയുടെ നിലപാട്. അന്ന് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ച അൻവർ നു അവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചു (റഹ്മത്തുള്ള ഉൾപ്പെടുന്ന ആ വിഭാഗം പിന്നീട് പാർട്ടിയിൽ നിന്ന് പുറത്തു പോയി). അങ്ങനെ ആണ് അൻവർ 49000 വോട്ട് നേടി രണ്ടാം സ്ഥാനത്ത് വരുന്നത് 2014 ൽ വയനാട് ലോകസഭ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി ആയി മത്സരിച്ച സഖാവ് സത്യൻ മൊകേരി പരാജയപ്പെടുന്നത് 20800 വോട്ടിനെങ്കിൽ 35000 വോട്ട് സ്വതന്ത്രൻ ആയി മത്സരിച്ച അൻവർനു കിട്ടി.
തുടർന്ന് 2016 ൽ അൻവർ നിലമ്പൂരിൽ സി പി എം സ്ഥാനാർഥി ആയി വരികയും 2 തവണ എം എൽ എ ആവുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം അടിവരയിട്ട് പറഞ്ഞത് ഇടതുപക്ഷത്തെയും ഇടതു പക്ഷ മൂല്യങ്ങളെയും തള്ളി പറഞ്ഞ് തന്നെയാണ് പി. വി അൻവർ ഇടതുപക്ഷത്തേക്ക് വരുന്നത്. അങ്ങനെയൊരാൾക്ക് ഈ പ്രസ്ഥാനത്തിൽ തുടരാൻ കഴിയുകയില്ല - കെ. രഞ്ജിത്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കോട്ടയം',
എന്തായാലും പി വി അൻവർ ശരിയ്ക്കും ചിലർക്ക് ഒരു പേടിസ്വപ്നമായി തീർന്നിരിക്കുന്നു എന്ന് വേണം പറയാൻ. ഇന്ന് പ്രതിപക്ഷ നേതാവ് എന്നാൽ അത് പി.വി അൻവർ ആയി മാറിയിരിക്കുന്നു എന്ന് ചുരുക്കം. എന്നാൽ ശക്തമായ കേഡർ സംവിധാനമുള്ള സിപിഎമ്മിനെ ഒന്നും ചെയ്യാൻ അൻവറിന് ആവില്ലെന്ന് മറുപക്ഷം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ് ഓരോ നീക്കങ്ങളും.
#PVAnwar #CPM #KeralaPolitics #Nilambur #PoliticalControversy #LDF