ഇ.ഡി. കുരുക്കിൽ കോൺഗ്രസ്; ദേശീയ നേതാക്കൾ ജയിലിലേക്കോ? നാഷണൽ ഹെറാൾഡ് കേസിൽ ജീവൻമരണ പോരാട്ടം; കൈത്താങ്ങില്ലാതെ ഒറ്റപ്പെട്ട് കോൺഗ്രസ്


● 'ഇന്ത്യാ' മുന്നണിയിലെ കക്ഷികൾ മൗനം പാലിക്കുന്നു
● എൻഫോഴ്‌സ്‌മെന്റ് നടപടികളെ രാഷ്ട്രീയപ്രേരിതമെന്ന് ആരോപണം
● കോൺഗ്രസ് നേരത്തെ ആം ആദ്മിക്ക് പിന്തുണ നൽകിയില്ല
● കേരളത്തിലെ ഇടതുപക്ഷം നിലപാടുകൾ ചൂണ്ടിക്കാട്ടുന്നു
● ബീഹാറിൽ ഇത് പ്രതികൂല സ്വാധീനം ചെലുത്തും
ഭാമനാവത്ത്
(KVARTHA) ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഇപ്പോൾ സങ്കീർണ്ണമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. സംഘടനാപരമായ ശൈഥില്യത്തിനോടൊപ്പം ഭരണകക്ഷിയായ ബി.ജെ.പി.യിൽ നിന്നും കേന്ദ്ര സർക്കാരിൻ്റെ അന്വേഷണ ഏജൻസികളിൽ നിന്നും ശക്തമായ ആക്രമണമാണ് പാർട്ടി നേരിടുന്നത്.
ഇ.ഡി.യുടെ വലയിൽ അകപ്പെട്ട സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും റോബർട്ട് വാദ്രക്കും എങ്ങനെ സംരക്ഷണം നൽകണമെന്ന് അറിയാതെ വിഷമിക്കുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് 'ഇന്ത്യാ' മുന്നണിയായി മുന്നോട്ട് പോകുമ്പോഴും രാഷ്ട്രീയപരമായി കോൺഗ്രസ് ഒറ്റപ്പെട്ടുപോയ അവസ്ഥയാണ്. കോൺഗ്രസിന് സംരക്ഷണം നൽകാൻ 'ഇന്ത്യാ' മുന്നണിയിലെ ഡി.എം.കെ. ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പോലും ഇതുവരെ രംഗത്ത് വന്നിട്ടില്ല.
എന്നാൽ ഇത് കാലം കാത്തുവെച്ച പ്രതികാരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ആം ആദ്മി പാർട്ടി നേതാക്കൾ തിഹാർ ജയിലിൽ പോയപ്പോൾ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ നാഷണൽ ഹെറാൾഡ് കേസിൽ തങ്ങൾക്കെതിരെ ഇ.ഡി. രാഷ്ട്രീയ വിദ്വേഷത്തോടെ പെരുമാറുന്നുവെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് കേരളത്തിൽ വന്ന രാഹുൽ ഗാന്ധി, എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ഇ.ഡി. അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചത് ഇ.ഡി.യോടുള്ള അദ്ദേഹത്തിൻ്റെ വിശ്വാസത്തെയാണ് കാണിക്കുന്നത് എന്ന് ഇടതുപാർട്ടികൾ വിമർശിക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളും സി.പി.എമ്മിനെതിരെയുള്ള ഇ.ഡി. നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്.
എസ്.എഫ്.ഐ.ഒ. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ മാസപ്പടി കേസ് ഉന്നയിച്ചപ്പോൾ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ ഒട്ടും മടിച്ചില്ല. എന്നാൽ അതേ കെ.സി. വേണുഗോപാൽ ഇപ്പോൾ നെഹ്‌റു കുടുംബത്തിനെതിരെ ഇ.ഡി. തിരിഞ്ഞപ്പോൾ രാഹുലിനും സോണിയ ഗാന്ധിക്കും വേണ്ടി പ്രതിരോധം തീർക്കുകയാണ്.
സ്വന്തം പാർട്ടിയെ വഞ്ചിച്ച് നാഷണൽ ഹെറാൾഡ് എന്ന പാർട്ടിയുടെ ദേശീയ പത്രത്തിൻ്റെ സ്വത്തുക്കൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വന്തം പേരിലാക്കിയെന്നാണ് നാഷണൽ ഹെറാൾഡ് കേസിൻ്റെ പ്രധാന ആരോപണം. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രത്തിൽ ഒരക്ഷരം പ്രതികരിക്കാൻ 'ഇന്ത്യാ' മുന്നണിയിലെ കക്ഷികൾ പോലും തയ്യാറായിട്ടില്ല. എന്തിന്, പ്രമുഖ കോൺഗ്രസ് നേതാക്കൾ പോലും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഡൽഹിയിൽ ആം ആദ്മി സർക്കാരിനെ തകർക്കാൻ മുന്നിട്ടിറങ്ങിയ ബി.ജെ.പിക്ക് എല്ലാ പിന്തുണയും നൽകി പ്രോത്സാഹിപ്പിച്ചത് കോൺഗ്രസ് ആണെന്നാണ് ഇടതുപാർട്ടികളുടെ ആരോപണം. ഡൽഹിയിലെ ആം ആദ്മി സർക്കാർ തകർന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും കോൺഗ്രസ് നേതൃത്വമായിരുന്നുവെന്ന് സി.പി.എം. പ്രത്യേകം കുറ്റപ്പെടുത്തുന്നു.
കോൺഗ്രസിനെ തള്ളി സമാജ്‌വാദി പാർട്ടിയും നാഷണൽ കോൺഫറൻസ് അടക്കമുള്ള 'ഇന്ത്യാ' മുന്നണിയിലെ കക്ഷികൾ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കാണ് പിന്തുണ നൽകിയത്. ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ് കോൺഗ്രസിന്. കേന്ദ്ര അന്വേഷണ ഏജൻസികളെക്കുറിച്ച് വ്യക്തമായ ഒരു നിലപാട് പറയാൻ കോൺഗ്രസിന് കഴിയുന്നില്ല. ദേശീയതലത്തിലെ കോൺഗ്രസിൻ്റെ അവസരവാദപരമായ നിലപാട് അവരുടെ വിശ്വാസ്യതയെ തകർക്കുകയാണ്.
170 കോടി രൂപ ബി.ജെ.പി.യുടെ ഇലക്ടറൽ ബോണ്ട് ഫണ്ടിലേക്ക് നൽകിയ റോബർട്ട് വാദ്രയും കഴിഞ്ഞ രണ്ടു ദിവസമായി ഇ.ഡി. ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്. റോബർട്ട് വാദ്രക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഇ.ഡി. ഓഫീസിലെത്തിയിരുന്നു. ചുരുക്കത്തിൽ, ദേശീയതലത്തിൽ തന്നെ കോൺഗ്രസ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്.
വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും റോബർട്ട് വാദ്രക്കുമെതിരായ ആരോപണങ്ങൾ 'ഇന്ത്യാ' മുന്നണിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇ.ഡി. കുരുക്കിൽ വീണ ദേശീയ നേതൃത്വത്തെ പൂട്ടി കെട്ടാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ശ്രമിക്കുന്നത്. ദേശീയ നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്ന സാഹചര്യം കോൺഗ്രസിൻ്റെ മുന്നേറ്റത്തിന് തടയിടും എന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Congress faces political heat as ED probes deepen in the National Herald case, with key leaders under pressure and allies staying silent.
#CongressCrisis #NationalHerald #EDProbe #IndianPolitics #RahulGandhi #SoniaGandhi