Criticism | അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് സിപിഎം - ബിജെപി അന്തർധാര കാരണമെന്ന് കെ സുധാകരൻ
● ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുലും പ്രിയങ്കയും ജയിച്ചത് മതേതര ജനാധിപത്യ വിശ്വാസികളുടെ വോട്ടുകൾ കൊണ്ടാണ്.
● കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരു പാട് നേതാക്കളുണ്ട്. രമേശ് ചെന്നിത്തലയും അതിലൊരാളാണ്.
● കെ കരുണാകരൻ മുഖ്യമന്ത്രിയായ കാലയളവിൽ അന്ന് എ.കെ. ആൻ്റണി, വയലാർ രവിയുമൊക്കെയുണ്ടായിരുന്നു
കണ്ണൂർ: (KVARTHA) അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തത് സിപിഎം - ബിജെപി ഡീലിൻ്റെ ഭാഗമായാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിക്കാൻ തയ്യാറാകാത്ത പിണറായി വിജയൻ പല ഘട്ടത്തിലും രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ തെളിവാണിത്.
ജനങ്ങളുടെ വഴി തടയുന്നതിനെ ന്യായീകരിക്കുകയും സാധാരണക്കാര കാറിൽ സഞ്ചരിക്കുന്നതിനെതിരെ അധിക്ഷേപിക്കുന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും വിജയത്തെ കുറിച്ചു നടത്തിയ ജൽപ്പനങ്ങൾ അറിവില്ലായ്മ കൊണ്ടാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുലും പ്രിയങ്കയും ജയിച്ചത് മതേതര ജനാധിപത്യ വിശ്വാസികളുടെ വോട്ടുകൾ കൊണ്ടാണ്. അല്ലാതെ ന്യൂനപക്ഷ വർഗീയ വോട്ടുകൾ കൊണ്ടല്ലെന്നും സുധാകരൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നത് പറഞ്ഞതിൽ തെറ്റില്ലെന്ന് കെ സുധാകരൻ പറഞ്ഞു. രമേശ് ചെന്നിത്തല കെ.പി.സി.സി വർക്കിങ് കമ്മിറ്റിയംഗമാണ് കെ.എസ്.യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരു പാട് നേതാക്കളുണ്ട്. രമേശ് ചെന്നിത്തലയും അതിലൊരാളാണ്. രമേശിന് മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ല. പാർട്ടിയിൽ ഇതു സംബന്ധിച്ച ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാൻ കഴിവുള്ള പാർട്ടിയാണ് കോൺഗ്രസ്.
നേരത്തെയും കോൺഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. കെ കരുണാകരൻ മുഖ്യമന്ത്രിയായ കാലയളവിൽ അന്ന് എ.കെ. ആൻ്റണി, വയലാർ രവിയുമൊക്കെയുണ്ടായിരുന്നു. യോഗ്യരായ അവരൊക്കെ ഉണ്ടായിട്ടും കെ കരുണാകരനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായത്. വെള്ളാപ്പള്ളിക്ക് ഈ കാര്യത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. ഇതു പുത്തരിയൊന്നുമല്ല. നേരത്തെയും ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും അവരുടെ പൊളിറ്റിക്സുണ്ട്.
കേരളത്തിൽ പ്രവർത്തിക്കുന്ന സമുദായത്തിൻ്റെ നേതാവായ വെള്ളാപ്പള്ളിക്കും തൻ്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അതു ഞങ്ങൾ മാനിക്കും. എന്നാൽ വി.ഡി സതീശൻ അധികാരമോഹിയാണെന്ന് അദ്ദേഹം പറഞ്ഞ അഭിപ്രായം തെറ്റാണ്. തറനേതാവണന്നൊക്കെ പറയാൻ പാർട്ടി അനുവദിക്കില്ല. അങ്ങനെയൊന്നും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.
കേരളത്തിൽ ജനപിന്തുണയുള്ള നേതാവാണ് വി.ഡി സതീശൻ. അതുകൊണ്ടാണ് അദ്ദേഹം പ്രതിപക്ഷ നേതാവായത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവർ ഒരുപാട് പേരുണ്ടെന്നും അവരുൾപ്പെടുന്നവർ ചർച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി സംഘടനയെ ശക്തമാക്കാനുള്ള ചർച്ച തുടങ്ങിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ അത്ഭുതകരമായ മുന്നേറ്റം പാർട്ടി നടത്തുമെന്നും സുധാകരൻ പറഞ്ഞു.
മോൻസൺ മാവുങ്കൽ കേസിൽ തന്നെ കുടുക്കാൻ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ്. നിങ്ങൾക്ക് പ്രമോഷൻ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോൾ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്. മോൻസൺ കേസിൽ അഞ്ചു പൈസ വാങ്ങിയിട്ടില്ലെന്ന് താൻ അന്നേ പറഞ്ഞതാണ്. തെളിയിക്കാൻ കഴിയുമെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ സ്റ്റാൻഡാണ് താൻ സ്വീകരിച്ചത്. പി ശശിയുടെ പശ്ചാത്തലം കണ്ണുരുകാരായ എല്ലാവർക്കും അറിയാമെന്നും കെ സുധാകരൻ ആരോപിച്ചു.
#KSudhakaran #PinarayiVijayan #AmitShah #KeralaPolitics #BJP #CPI