ആവശ്യപ്പെട്ടതിൻ്റെ എട്ടിലൊന്നുപോലും അനുവദിച്ചില്ല; കേരളത്തോട് ക്രൂരമായ അവഗണനയെന്ന് മുഖ്യമന്ത്രി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 1202.12 കോടിയുടെ അടിയന്തിര സഹായം ഇതുവരെ അനുവദിച്ചിട്ടില്ല.
● ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ സഹായകമായ നിയമവകുപ്പ് കേന്ദ്രം ഒഴിവാക്കി.
● ഭേദഗതിക്ക് മുൻകാല പ്രാബല്യം ഇല്ലാതിരുന്നിട്ടും സഹായം നിഷേധിച്ച നിലപാട് ദയാരഹിതം.
● അതിതീവ്ര ദുരന്ത പ്രഖ്യാപനം വൈകിയത് അന്താരാഷ്ട്ര സഹായ സാധ്യത ഇല്ലാതാക്കി.
തിരുവനന്തപുരം: (KVARTHA) മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കേരളം ആവശ്യപ്പെട്ടതിൻ്റെ എട്ടിലൊന്നുപോലും അനുവദിക്കാതെ കേന്ദ്ര സർക്കാർ ക്രൂരമായ അവഗണനയാണ് തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അനുവദിച്ചത് ആവശ്യപ്പെട്ടതിൻ്റെ എട്ടിലൊന്നു മാത്രം
മാനദണ്ഡങ്ങൾ പ്രകാരം 2221.03 കോടി രൂപ പുനർനിർമ്മാണ സഹായം വേണ്ടതുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപ മാത്രമാണ്. ഇത് സംസ്ഥാനത്തിൻ്റെ യഥാർത്ഥ ആവശ്യത്തിൻ്റെ എട്ടിലൊന്നുപോലും വരില്ല.
2024 ജൂലായ് 30-നാണ് മേപ്പാടിയിൽ ദുരന്തം ഉണ്ടായത്. പ്രാഥമിക വിലയിരുത്തൽ നടത്തി 1202.12 കോടി രൂപയുടെ അടിയന്തിര സഹായം കേരളം നേരത്തെ തന്നെ അഭ്യർഥിച്ചിരുന്നുവെങ്കിലും അടിയന്തിര സഹായം ഒന്നും ഇതുവരെ അനുവദിച്ചില്ല.
വായ്പ എഴുതിത്തള്ളാനുള്ള നിയമവകുപ്പ് ഒഴിവാക്കി
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ സംസ്ഥാനം അഭ്യർഥിച്ചിട്ടും കേന്ദ്രം ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനു പുറമെ, വായ്പ എഴുതിത്തള്ളാൻ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് കേന്ദ്ര സർക്കാർ ഒഴിവാക്കുകയും ചെയ്തു.
ഈ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ രേഖാമൂലം അറിയിക്കുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻകാല പ്രാബല്യം ഇല്ലാതിരുന്നിട്ടും സഹായം നിഷേധിച്ചു
ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ 2024 ആഗസ്റ്റ് 17-ന് കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തു. കൂടാതെ പിഡിഎൻഎ (PDNA-Post Disaster Needs Assessment) നടത്തി വിശദമായ റിപ്പോര്‍ട്ട് 2024 നവംബര്‍ 13-നും സമർപ്പിച്ചു. ഈ രണ്ട് ഘട്ടങ്ങളിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു.
ഈ വർഷം മാർച്ച് 29-ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. 'ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും ഇനി സഹായം നൽകാൻ കഴിയില്ല എന്ന ക്രൂരവും ദയാരഹിതവുമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്', മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
അതിതീവ്ര ദുരന്ത പ്രഖ്യാപനം വൈകി
ദുരന്തം ഉണ്ടായി പത്തു ദിവസത്തിനകം കേന്ദ്ര സംഘം വിലയിരുത്തലിന് വരികയും തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നേരിട്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കുവാൻ പോലും അഞ്ചുമാസം സമയമെടുത്തു. ഇത് മൂലം അന്താരാഷ്ട്ര സഹായ സാധ്യതകൾ ഇല്ലാതാക്കി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തെ അവഗണിക്കുന്ന തീരുമാനത്തിനെതിരെ എല്ലാ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. 'ആ പ്രതിഷേധം നാടിൻ്റെയാകെ വികാരമാണ്. അത് മനസ്സിലാക്കി, സംസ്ഥാനത്തിൻ്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും അവകാശം സംരക്ഷിക്കാനും അർഹമായ സഹായം നൽകാനും ഇനിയും വൈകരുത്', മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേരളത്തോടുള്ള കേന്ദ്ര അവഗണന സംബന്ധിച്ച ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ പ്രതികരണം കമൻ്റ് ചെയ്യുക.
Article Summary: CM Pinarayi Vijayan slams Centre for providing only one-eighth of the requested disaster relief fund for Mundakkai-Chooralmala.
#KeralaNeglect #DisasterRelief #PinarayiVijayan #CentralGovt #Mundakkai #Kerala