ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ പരാതി നൽകി; ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് അജിത്ത് കുമാർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പാർട്ടി പത്രം വ്യാജ വാർത്ത നൽകിയെന്നും എൻ അജിത്ത് കുമാർ.
● പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസ് വാടക നൽകാതെ മുങ്ങിയെന്നായിരുന്നു വ്യാജ പ്രചാരണം.
● സി പി എം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
● ആശുപത്രി ഉപകരണങ്ങൾ കൈമാറിയതിന് രേഖകളില്ല, പണം അക്കൗണ്ടിൽ വന്നിട്ടില്ല.
● നെൽകൃഷിയുടെ ലക്ഷക്കണക്കിന് രൂപ പാർട്ടി നേതാക്കൾ കൈപ്പറ്റിയെന്നും ആരോപണം.
കണ്ണൂർ: (KVARTHA) ചെറുകുന്ന് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾക്കും അഴിമതിക്കുമെതിരെ പരസ്യ പ്രതികരണം നടത്തിയ തനിക്കെതിരെ നിരന്തരം സൈബർ ആക്രമണം നടക്കുകയാണെന്ന് ഡി വൈ എഫ് ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും ചെറുകുന്ന് പഞ്ചായത്ത് മുൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ അജിത്ത് കുമാർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി പി എം നേതൃത്വത്തിനെതിരെയാണ് മുൻ ഡി വൈ എഫ് ഐ നേതാവ് ഗുരുതര സാമ്പത്തിക വെട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്.
പാർട്ടി പത്രം തന്നെ മോശമായി ചിത്രീകരിക്കുന്ന വിധത്തിൽ വ്യാജ വാർത്ത ചമച്ചു. കണ്ണൂർ പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത് വാടക നൽകാതെ മുങ്ങി എന്ന തരത്തിൽ സമൂഹമാധ്യമത്തിലൂടെ വ്യക്തിഹത്യ നടത്തി അപമാനിച്ചു.
'ഇപ്പോൾ നടക്കുന്ന ചില സംഭവങ്ങളിൽ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്ന് പറയുന്ന പാർട്ടിയുടെ പ്രവർത്തകർ തന്നെയാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്' എന്ന് എൻ അജിത്ത് കുമാർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ മാത്രമല്ല തൻ്റെ നാട്ടിലും 'ഞാൻ കാട്ടുകള്ളനാണ്' എന്ന് എഴുതി പോസ്റ്റർ പതിച്ചിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് സി പി എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സായന്ത്, അഖിലേഷ് എന്നിവർക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും അജിത്ത് കുമാർ പറഞ്ഞു. താൻ നോവൽ എഴുതുന്നതിനായി ഏതാനും ദിവസം പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിച്ചിരുന്നു. മുറി വാടക നൽകിയ ശേഷമാണ് അവിടുന്ന് മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. പണമടക്കാതെ മുങ്ങിയെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ തന്നെ എതിർ കക്ഷികൾ വ്യക്തിഹത്യ നടത്തിയത്.
പാർട്ടിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പ്രതികരിച്ചതിനാണ് തന്നെ ഇത്തരത്തിൽ ദ്രോഹിക്കുന്നതെന്ന് മുൻ ഡി വൈ എഫ് ഐ നേതാവ് കൂടിയായ അജിത്ത് കുമാർ പറഞ്ഞു. ചെറുകുന്ന് സഹകരണാശുപത്രി പൂട്ടിയതുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രദേശത്ത് പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഭയം കാരണമാണ് പലരും രംഗത്തുവരാത്തത്.
പ്രവർത്തനം തുടങ്ങി മാസങ്ങൾക്കുള്ളിൽ പൂട്ടിയ ചെറുകുന്ന് സഹകരണാശുപത്രിയിലെ ഉപകരണങ്ങൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് കൈമാറിയതിന് രേഖകളൊന്നുമില്ല. ആശുപത്രിയുടെ അക്കൗണ്ടിൽ ഇതുവരെ പണമൊന്നും വന്നിട്ടില്ല. അക്കൗണ്ടു മുഖേനെയാണ് സാധാരണ ഇത്തരം സാമ്പത്തിക ഇടപാടുകൾ നടക്കേണ്ടത്.
എന്നാൽ ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല ഷെയർഹോൾഡർമാർക്ക് പിരിച്ചെടുത്ത പണവും ഇതുവരെ തിരികെ നൽകിയിട്ടില്ല. നെൽകൃഷിയുടെ ഭാഗമായി വന്ന ലക്ഷക്കണക്കിന് രൂപ പ്രവർത്തിക്കാത്ത ആശുപത്രിയുടെ അക്കൗണ്ടിലാണ് വന്നത്. ഇത് പാർട്ടി നേതാക്കളായ ചില വ്യക്തികൾ കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ചെറുകുന്ന് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളിലും ഇത്തരം ചില ക്രമക്കേടുകളുണ്ട്. ആശുപത്രി ഉപകരണങ്ങൾ വിറ്റ സംഭവത്തിൽ ക്രമക്കേടുകളുണ്ടെന്ന് ഓഡിറ്റർ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അത് ഉന്നയിക്കുന്നവർക്കെതിരെ വേട്ടയാടൽ നടത്തുകയാണ് പാർട്ടി നേതൃത്വം ചെയ്യുന്നത്.
'എന്നെ വ്യക്തിഹത്യ നടത്തുന്നതിനൊപ്പം സി പി എം സൈബർ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണ്. ആർക്കെതിരെയും ഇതുവരെയില്ലാത്ത സോഷ്യൽ മീഡിയ കടന്നാക്രമണമാണ് തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത്.
ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്' എന്നും അജിത്ത് കുമാർ പറഞ്ഞു. നേരത്തെ അജിത്ത് കുമാർ നടത്തിയ വാർത്താസമ്മേളനത്തിന്റെ തുടർച്ചയായാണ് അദ്ദേഹം വീണ്ടും മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Former DYFI leader N Ajith Kumar levels serious financial fraud allegations against CPM leadership regarding Cherukunnu Co-operative Bank and Hospital.
#CherukunnuBankFraud #CPMFraudAllegation #NAjithKumar #KeralaPolitics #KannurNews #CooperativeScam
