Neglect Allegation | വയനാട് ദുരന്തബാധിതരെ കാണാതെ രാഷ്ട്രീയം കളിക്കുന്നുവോ കേന്ദ്ര സർക്കാർ, ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ഇനി എന്തു ചെയ്യും?
● കേരളത്തിൽ നിന്നുള്ള രണ്ടു കേന്ദ്രസഹമന്ത്രിമാരുടെ ഇടപെടലുകളും ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
● രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടുളള ഈ സമീപനം ഫെഡറൽ സംവിധാനത്തിൻ്റെ അന്ത:സത്ത തന്നെ ഇല്ലാതാക്കുന്നതാണ് എന്നാണ് വിമർശനം.
● കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളിലൊന്നും ആവശ്യപ്പെട്ട കേന്ദ്രസഹായം ലഭ്യമായിട്ടില്ല എന്നതാണ് മുൻ അനുഭവം.
ഭാമനാവത്ത്
(KVARTHA) വയനാട് ജില്ലയിലെ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് സംസ്ഥാന സർക്കാരിന് ആവശ്യമുള്ള ഫണ്ട് നൽകാത്ത കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം ഒരു ജനതയോടുള്ള അവഗണനയാണെന്ന വിമർശനം ശക്തമായിരിക്കുകയാണ്. അഞ്ഞൂറിലേറെപ്പേർ മരിച്ച ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല കേരള സർക്കാർ ചോദിച്ച രണ്ടായിരം കോടി പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൊടുക്കാൻ തയ്യാറാകുന്നുമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശം സന്ദർശിച്ചപ്പോൾ ദുരന്ത ബാധിതർക്കും സംസ്ഥാന സർക്കാരിനും കാര്യമായതെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള രണ്ടു കേന്ദ്രസഹമന്ത്രിമാരുടെ ഇടപെടലുകളും ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. നാലു മാസം പിന്നിട്ടിട്ടും ഒന്നും നൽകിയില്ലെന്ന് മാത്രമല്ല അതു കൊടുക്കാത്തതിനെ കുറിച്ചു വിതണ്ഡവാദങ്ങൾ കോടതിയിൽപ്പോലും ഉന്നയിക്കുകയാണ് കേന്ദ്രം ഭരിക്കുന്നവർ.
രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടുളള ഈ സമീപനം ഫെഡറൽ സംവിധാനത്തിൻ്റെ അന്ത:സത്ത തന്നെ ഇല്ലാതാക്കുന്നതാണ് എന്നാണ് വിമർശനം. കേന്ദ്രസഹായത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് നീളുന്നത് മറ്റൊരു ദുരന്തമായി മാറുകയാണ്. ബീഹാറിനും ആന്ധ്രയ്ക്കും ദുരന്തങ്ങളിൽ കൈത്താങ്ങുന്ന കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നത് തികച്ചും രാഷ്ട്രീയ വിവേചനമാണെന്ന് രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.
കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളിലൊന്നും ആവശ്യപ്പെട്ട കേന്ദ്രസഹായം ലഭ്യമായിട്ടില്ല എന്നതാണ് മുൻ അനുഭവം. അടിയന്തരസഹായം ലഭിക്കില്ലെന്ന സൂചനയാണ് കഴിഞ്ഞദിവസം രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയതും. ജൂലൈ 29ന് അർധരാത്രി കഴിഞ്ഞാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമറ്റം പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ ഇല്ലാതായത്.
കേരളത്തിന്റെ ചരിത്രത്തിലൊരിക്കലുമില്ലാത്ത ദുരന്തമായിരുന്നു മുണ്ടക്കൈയിൽ ഉണ്ടായത്. എന്നാൽ ഈ ദുരന്തത്തെ കേന്ദ്രം ഇനിയും അതിതീവ്ര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളം പലകുറി ആവശ്യപ്പെട്ടിട്ടും രാഷ്‌ട്രീയ പകപോക്കൽ സമീപനമാണ് കേന്ദ്രത്തിന് എന്നാണ് ആരോപണം. ഓഗസ്റ്റ് 10ന് വയനാട്ടിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടിയന്തര സഹായത്തിനുള്ള നിവേദനം മുഖ്യമന്ത്രി കൈമാറിയിരുന്നു. വിശദമായ അപേക്ഷ നൽകാനായിരുന്നു നിർദേശം. ആഗസ്‌ത് 17ന് വിശദനിവേദനം നൽകി.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആവശ്യമായ സഹായം നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിക്കുന്നതല്ലാതെ സഹായം എത്തുന്നില്ല. കേരളം നൽകിയ വിശദമായ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നതേയുള്ളു. 2219.033 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്ര മാനദണ്ഡപ്രകാരം കുറഞ്ഞ തുകയേ അനുവദിക്കാൻ സാധ്യതയുള്ളൂ. 2012 ലെ ഉരുൾപൊട്ടൽ, വരൾച്ച, 2016–-17 വരൾച്ച, ഓഖി ദുരന്തം, 2018ലെ പ്രളയം എന്നിവയിൽ കേരളം ആവശ്യപ്പെട്ടതിന്റെ ചെറിയ ശതമാനമാണ് അനുവദിച്ചത്.
2019ലെ പ്രളയം, പുറ്റിങ്ങൽ വെടിക്കെട്ടപകടം, 2013ലെ ഉരുൾപൊട്ടൽ എന്നിവയിൽ കേന്ദ്രം സഹായിച്ചില്ല. 2019-20ൽ പ്രളയം, ഉരുൾപൊട്ടൽ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും എൻഡിആർഎഫിൽനിന്ന് സഹായമുണ്ടായില്ല. ഇത്തരത്തിൽ കേന്ദ്രസർക്കാർ മുൻപോട്ടു പോകുന്നതിനെതിരെ കേരളം ഭരണ പ്രതിപക്ഷ ഭിന്നതയില്ലാതെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം എന്ന ആവശ്യം ശക്തമാണ്. കരയുന്ന കുട്ടിക്കെ പാലുള്ളുവെന്ന ചൊല്ലുപോലെ ആവശ്യത്തിൻ്റെ തീവ്രത ഉറക്കം നടിക്കുന്നവരുടെ ചെവിയിലെത്തിക്കുകയാണ് വേണ്ടത്.
#Wayanad #KeralaDisaster #CentralGovernment #Politics #ReliefFund #NirmalaSitharaman