Controversy | യാത്രയയപ്പിനിടെ ഭീഷണിപ്പെടുത്തിയത് വീണ്ടുവിചാരമില്ലാതെ; എഡിഎമ്മിൻ്റെ ജീവനൊടുക്കൽ പി പി ദിവ്യയെ പാർട്ടിക്കുള്ളിലും ഒറ്റപ്പെടുത്തുന്നു; പ്രതിരോധത്തിലായ സിപിഎം പിടിവള്ളി തേടുമ്പോൾ


● പി.പി. ദിവ്യ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമാണ്.
● പാർട്ടി നേതൃത്വം ഇതുവരെ ദിവ്യയെ പരസ്യമായി ന്യായീകരിച്ചിട്ടില്ല.
● സി.പി.എമ്മിന് ആന്തൂരിൽ നേരിട്ട സമാനമായ സാഹചര്യം.
ഭാമനാവത്ത്
കണ്ണുർ: (KVARTHA) സിപിഎം ലോക്കൽ സമ്മേളനങ്ങൾ നടന്നു കൊണ്ടിരിക്കെ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി പി ദിവ്യ കണ്ണൂർ നേതൃത്വത്തെ വിവാദങ്ങളാൽ വെട്ടിലാക്കിയെന്ന വിമർശനം ഉയരുന്നു. പാർട്ടി നേതാക്കളാരും ദിവ്യയെ പരസ്യമായി ന്യായീകരിച്ചു രംഗത്തുവരാൻ ഇതുവരെ തയ്യാറായിട്ടില്ല. ആന്തൂരിലെ വ്യവസായ സംരഭകൻ പാറയിൽ സാജൻ ജീവനൊടുക്കിയതിന് സമാനമായ സാഹചര്യമാണ് സി.പി.എം ഇപ്പോൾ കണ്ണൂരിൽ നേരിടുന്നത്. അന്ന് ആന്തൂർ നഗരസഭാ ചെയർമാൻ പി.കെ ശ്യാമളയാണ് പ്രതിസ്ഥാനത്തെങ്കിൽ ഇപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും തമ്മിലുള്ള പോര് സാധാരണമാണെങ്കിലും. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതാണ് സി.പി.എമ്മിന് പ്രതിസന്ധി സൃഷ്ടിച്ചത്. ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു ഭരണനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ ഏറ്റവും കൂടുതൽ സമീപിക്കുന്നതും ഇടപെഴകുന്നതും ജനപ്രതിനിധികളായ രാഷ്ട്രീയക്കാരാണ്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും ആവലാതികളും സർക്കാരിൻ്റെ ഭാഗമായ ഉദ്യോഗസ്ഥരുടെ മുൻപിലെത്തിക്കേണ്ടതും നടപടിയെടുപ്പിക്കേണ്ടതും ഭരണഘടനാ പദവിയുള്ള ഓരോ ജനപ്രതിനിധികളുടെയും കടമയാണ്.
എന്നാൽ നമ്മുടെ നാട്ടിൽ ഏതു സർക്കാർ ഭരിച്ചാലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൻ്റെ രീതികൾക്ക് വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല എല്ലാം ചുവപ്പുനാടയിൽ കുരുക്കി മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി സാധാരണക്കാരനെ വർഷങ്ങളോളം സർക്കാർ ഓഫീസിൻ്റെ വരാന്തയിൽ പടിക്ക് പുറത്ത് കാത്തു നിർത്തുകയാണ് ഇവർ ചെയ്യുന്നത്. കൈമടക്ക് നൽകുന്നതുകയുടെ വലുപ്പമനുസരിച്ച് സർക്കാർ കാര്യം മുറപോലെ നടക്കും. ഇതിനെതിരെ ധാർമ്മികരോഷം പൂണ്ട ജനപ്രതിനിധികൾ ഇത്തരക്കാരെ ഉപരോധിക്കുകയും മന്ത്രിതലങ്ങളിൽ വരെ പരാതി നൽകുകയും ചെയ്യാറുണ്ട്.
ഇത്തരം വിവാദങ്ങൾ തുടർച്ചയായി നടക്കുമ്പോഴും ഒരിഞ്ചുപോലും മാറ്റം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല. സർക്കാർ ഉദ്യോഗമെന്നാൽ കട്ടോ പിടിച്ചു പറിച്ചോ പുത്തൻ കാശുണ്ടാകാനുള്ള മാർഗമാണവർക്ക്. ആരെ കൊത്തിയാലും ചോര കാണണമെന്ന സിദ്ധാന്തക്കാരായ ഇവർ സർക്കാർ ഭവന പദ്ധതിക്കായി അപേക്ഷിക്കുന്ന ആദിവാസി ജനവിഭാഗങ്ങളിൽ നിന്നു വരെ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ നാണം കെട്ട സംഭവങ്ങൾ വരെ കണ്ണൂരിൽ നടന്നിട്ടുണ്ട്.
ഇവിടെ ഇത്തരം കാര്യങ്ങൾ ആമുഖമായി പറഞ്ഞത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ പ്രകടിപ്പിച്ച ധാർമ്മികരോഷത്തിനെ കുറിച്ചും അതിൻ ആരോപണ വിധേയനായ ഉന്നത ഉദ്യോഗസ്ഥൻ ഇരയാവേണ്ടി വരികയും ചെയ്ത ദാരുണ സംഭവത്തെ പരാമർശിക്കുന്നതിനാണ്. ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവിതമാണെന്ന മഹത് സന്ദേശത്തിലൂടെ ഉദ്യോഗസ്ഥരെ അധികാരത്തിലേറിയപ്പോൾ ഉപദേശിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് നാട് ഭരിക്കുന്നത്. തദവസരത്തിൻ അദ്ദേഹത്തിൻ്റെ പാർട്ടിക്കാരിയായ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് തന്നെ ഒരു എ.ഡി. എമ്മിനെ അഴിമതിയുടെ പേരിൽ പരസ്യമായി വിമർശിക്കേണ്ടി വന്നത് ഗതികേട ന്നെല്ലാതെ വേറെന്ത് പറയാനാണ്.
കണ്ണൂർ എ.ഡി.എം നവീൻ ബാബു പത്തനംതിട്ടയിൽ സ്ഥലം മാറി പോകുന്നതിനാൽ കലക്ടറുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്ന് പി.പി ദിവ്യ പൊട്ടിത്തെറിച്ചത്. ചെങ്ങളായിയിൽ ഒരു പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കുന്നതിനായി ഒരാൾ തന്നെ സമീപിക്കുകയും ന്യായമായ കാര്യമായതിനാൽ താൻ ഈ കാര്യം എ.ഡി.എമ്മിനോട് ശുപാർശ ചെയ്തുവെന്നാണ് ദിവ്യ പറയുന്നത്.
എന്നാൽ ഫോണിലൂടെ വിളിച്ചു പറഞ്ഞ ഈ കാര്യത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. പലവട്ടം പരാതിക്കാരൻ തന്നെ വന്നു കണ്ടു. ഒരു നീക്കവും ഈ കാര്യത്തിൽ എ.ഡി.എം നടത്തിയില്ല. ഏറ്റവും ഒടുവിൽ സ്ഥലം മാറി പോകുന്നതിൻ്റെ ദിവസങ്ങൾക്കു മുൻപ് എ ഡി.എം എൻ.ഒ.സി അനുവദിച്ചു. അതിനു പിന്നിൽ എന്താണ് സംഭവിച്ചതെന്നു തനിക്കറിയാമെന്നും ഇതിനുള്ള തെളിവുകൾ രണ്ടു ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ദിവ്യ പരസ്യമായി തുറന്നടിച്ചു.
ഇക്കാലത്ത് സ്മാർട്ട് ഫോണും മറ്റു സംവിധാനങ്ങളുമുള്ള സാഹചര്യത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങുമെന്നും നമുക്ക് ചുറ്റും ആളുകളുണ്ടെന്ന് ഓർക്കണമെന്നായിരുന്നു ദിവ്യയുടെ പ്രസംഗത്തിൻ്റെ കാതൽ. ജീവിതത്തിൽ സത്യസന്ധത പുലർത്തുന്ന ഉദ്യോഗസ്ഥരെ മാത്രമേ ജനങ്ങൾ ബഹുമാനിക്കുകയുള്ളു. കണ്ണൂരിലേതുപോലെയുള്ള പ്രവർത്തനം പത്തനംതിട്ടയിൽ ചുമതലയേറ്റാൽ നവീൻ ബാബു ആവർത്തിക്കരുതെന്നും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച്ചവയ്ക്കണമെന്നും ദിവ്യ ഉപദേശിക്കുകയും ചെയ്തു. എ.ഡി.എം നവീൻ ബാബുവിന് ഉപഹാരം നൽകുന്ന ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് താൽപര്യമില്ലാത്തതിനാൽ താൻ പോവുകയാണെന്ന് പറഞ്ഞ് ബഹിഷ്കരിച്ചാണ് ദിവ്യ ചടങ്ങിൻ്റെ ഫ്യൂസ് ഊരിയതുപോലെ എഴുന്നേറ്റു പോയത്.
ദിവ്യയെ പ്രകോപിപ്പിച്ചത് എ.ഡി.എം നവീൻ ബാബുവോ അദ്ദേഹത്തിൻ്റെ കൂടെ ജോലി ചെയ്യുന്ന മറ്റാരോ എൻ.ഒ.സി കൊടുക്കാൻ കൈക്കൂലി വാങ്ങിയതാണെന്ന് വ്യക്തമാണ്. ആവശ്യക്കാരൻ അതു കൊടുക്കുകയും ഈ കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെന്ന നിലയിൽ അറിയിച്ചിരിക്കാനും സാധ്യതയുണ്ട്. ഇതിനുള്ള തെളിവുകൾ തൻ്റെ കൈവശമുള്ളതുകൊണ്ടാണ് നാലു ദിവസം കൊണ്ടു പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇത്രയും കാര്യങ്ങളിൽ വസ്തുതയുണ്ടെങ്കിലും ഇതിനിടെയിൽ ഉയരുന്ന ചില ചോദ്യങ്ങൾ ജനങ്ങൾക്കുണ്ട്. എത്രയോ ദിവസങ്ങൾക്ക് മുൻപ് ഇത്തരമൊരു അഴിമതിയെ കുറിച്ച് അറിഞ്ഞിട്ടും ഭരണഘടന പദവിയുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നമ്മുടെ നിയമ സംവിധാനങ്ങളെ എന്തുകൊണ്ടു അറിയിച്ചില്ല?
ആർക്കെതിരെയും നടപടി സ്വീകരിക്കുന്ന വിജിലൻസ് സംവിധാനം ഇവിടെയില്ലേ? ഇതൊക്കെ മാറ്റി നിർത്തിയാൽ എന്നും കാണുന്ന കലക്ടർക്ക് രേഖാമൂലം പരാതി നൽകാൻ എന്തുകൊണ്ടു തയ്യാറായില്ല. അഴിമതി കാണിക്കുന്നതുപോലെ തന്നെ കുറ്റകരമാണ് അഴിമതി അറിഞ്ഞിട്ടും നിയമസംവിധാനങ്ങളെ വേണ്ട സമയത്ത് അതു അറിയിക്കാതിരിക്കുന്നതും. ഗുരുതര കൃത്യവിലോപം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കേസെടുക്കാൻ ഉത്തരവിടുകയല്ലേ ജില്ലാ മജിസ്ട്രേറ്റിൻ്റെ അധികാരമുള്ള കലക്ടർ ചെയ്യേണ്ടത്. ആസൂത്രിതമായി ഒരുക്കിയ തിരക്കഥയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതിരുന്നിട്ടും കടന്നുവന്നത്.
താൻ നാല് പറയാൻ പോകുന്നുവെന്ന വിവരം ചില അടുപ്പക്കാരായ ചില ദൃശ്യ മാധ്യമങ്ങളെ അറിയിച്ചതിനാലാണ് അസ്വാഭാവിക നടപടിയായും ഞെട്ടിക്കുന്ന വെളിപ്പെടുത്തലായും വെറുമൊരു യാത്രയയപ്പ് സമ്മേളനം മാറിയത്. ഒരു സ്ഥലത്തു നിന്നും ഒരാൾ കൃത്യനിർവഹണം പൂർത്തിയാക്കി പോകുന്ന വേളയിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തുന്നത് സാമാന്യ മര്യാദയ്ക്ക് നിരക്കുന്നതല്ല. കണ്ണൂരിൻ്റെ സംസ്കാരവും ഇതല്ല. എതിർപ്പുണ്ടെങ്കിൽ അതു മാന്യമായി എ.ഡി.എമ്മിൻ്റെ മുഖത്ത് നോക്കി പറയാനും നിയമനടപടി സ്വീകരിക്കാനും എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. അല്ലാതെ ഒരു വ്യക്തി ആരായിരുന്നാലും അദ്ദേഹത്തെ പൊതുവേദിയിൽ വെച്ചു അപമാനിക്കാനുള്ള ലൈസൻസ് എത്ര കൊടി കെട്ടിയ നേതാക്കൾക്കുമില്ലെന്ന വിമർശനമാണ് സി.പി.എമ്മിൽ നിന്നു പോലും ഉയരുന്നത്.
#CPM #KeralaPolitics #Kannur #PPDivya #Controversy