Dead | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി ശേഖരന്‍ നായര്‍ അന്തരിച്ചു; എതിരഭിപ്രായക്കാരോടുപോലും തികഞ്ഞ സൗഹൃദമാണ് സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന അദ്ദേഹം കാത്തുസൂക്ഷിച്ചതെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www..kvartha.com) മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി ശേഖരന്‍ നായര്‍(75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1980-ല്‍ ആണ് ശേഖരന്‍ നായര്‍ മാതൃഭൂമിയില്‍ ചേര്‍ന്നത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര ഉയര്‍ത്തിയ വിവാദങ്ങളെ തുടര്‍ന്ന് കെ കരുണാകരന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആര്‍ രാമചന്ദ്രന്‍നായര്‍ രാജിവെച്ചിരുന്നു.

Dead | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി ശേഖരന്‍ നായര്‍ അന്തരിച്ചു; എതിരഭിപ്രായക്കാരോടുപോലും തികഞ്ഞ സൗഹൃദമാണ് സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന അദ്ദേഹം കാത്തുസൂക്ഷിച്ചതെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി

25 വര്‍ഷം നിയമസഭാ സമ്മേളനം റിപോര്‍ടു ചെയ്തതിന് നിയമസഭ ആദരിച്ചിരുന്നു. മോടോര്‍ വാഹന വകുപ്പിലെ അഴിമതി പുറത്തുകൊണ്ടുവന്ന 'കൈക്കൂലിക്ക് ലൈസന്‍സ് കിട്ടിയവര്‍' എന്ന പരമ്പരയ്ക്ക് 1985-ല്‍ വികസനോന്‍മുഖ റിപോര്‍ടിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചു.

1986-ല്‍ 'ആതുരസേവനത്തിന്റെ മറവില്‍' എന്ന പരമ്പരയിലൂടെ ആരോഗ്യരംഗത്തെ അഴിമതി തുറന്നുകാണിച്ചു. തുടര്‍ന്ന് പ്രസിദ്ധീകരിച്ച 'പ്രാണവായു തേടുന്ന ആരോഗ്യരംഗം' എന്ന പരമ്പര ആരോഗ്യരംഗത്തെ കൂടുതല്‍ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്നതായി.

ഇതിന്റെ പശ്ചാത്തലത്തിലാണ് അന്നത്തെ ആരോഗ്യമന്ത്രി ആര്‍ രാമചന്ദ്രന്‍ നായര്‍ക്ക് സ്ഥാനമൊഴിയേണ്ടിവന്നത്. 1991-ല്‍ 'ഹൗസിങ് ബോര്‍ഡ് എന്ന ബ്ലേഡ് കംപനി' എന്ന പരമ്പരയ്ക്ക് പുരസ്‌കാരം ലഭിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് കേരളത്തില്‍ സ്വീകാര്യത ലഭിക്കുന്നതില്‍ ഈ റിപോര്‍ടുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

1999-ല്‍ കൊളംബോയില്‍ സാര്‍ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വാജ്‌പേയിക്കൊപ്പം പോയ മാധ്യമസംഘത്തിലും ശേഖരന്‍ നായര്‍ ഉണ്ടായിരുന്നു. 1993-ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപോര്‍ട് ചെയ്തിട്ടുണ്ട്. 2007-ല്‍ മാതൃഭൂമിയുടെ അന്നത്തെ മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിനൊപ്പം ബെല്‍ഗ്രേഡില്‍ നടന്ന ഇന്റര്‍നാഷനല്‍ പ്രസ് ഏജന്‍സിയുടെ 58-ാമത് ജെനറല്‍ അസംബ്ലിയില്‍ പങ്കെടുത്തു.

കെ വിജയരാഘവന്‍ പുരസ്‌കാരം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അവാര്‍ഡ്, വികെ കൃഷ്ണമേനോന്‍ സ്മാരക സമിതി അവാര്‍ഡ്, ശാര്‍ജ മലയാളി അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ മുപ്പതില്‍പ്പരം അവാര്‍ഡുകള്‍ ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രടറിയായും പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പദ്മതീര്‍ഥക്കരയില്‍, മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകള്‍ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്.

തിരുവനന്തപുരം പുഞ്ചക്കരിയില്‍ കെ ഗോവിന്ദപ്പിള്ള, ബി ഗൗരിക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. തിരുവല്ലം ബിഎന്‍വി ഹൈസ്‌കൂള്‍, തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജ്, എംജി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഭാര്യ: ഡോ. പി രാധാമണി അമ്മ (റിട. അധ്യാപിക). മക്കള്‍: ദീപാ ശേഖര്‍ (ഹിന്ദുസ്താന്‍ ലാറ്റക്‌സ് ആക്കുളം), ദിലീപ് ശേഖര്‍ (കണ്ണൂര്‍ എയര്‍പോര്‍ട്). മരുമക്കള്‍: ഡോ. എംകെ മനു, ചിന്നു ആര്‍ നായര്‍.

ജി ശേഖരന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയവും സാമൂഹികവുമായ അനേകം വിഷയങ്ങളില്‍ ശേഖരന്‍ നായര്‍ എഴുതിയ വാര്‍ത്തകള്‍ ശ്രദ്ധ നേടുകയും ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന അദ്ദേഹം എതിരഭിപ്രായക്കാരോടുപോലും തികഞ്ഞ സൗഹൃദമാണ് കാത്തുസൂക്ഷിച്ചതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Keywords: Senior journalist and Mathrubhumi former bureau chief G Sekharan Nair Passes Away, Thiruvananthapuram, News, Media, Dead, Obituary, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia