ബാലൻ മാഷും സേതുമാധവനും; ലോഹിതദാസിന്റെ കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നു!

 
Portrait of Malayalam filmmaker A.K. Lohithadas.
Portrait of Malayalam filmmaker A.K. Lohithadas.

Image Credit: Facebook/ Lohithadas The Legend Writer

● ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി.
● തനിയാവർത്തനത്തിലെ ബാലൻ മാഷ് ആദ്യ കഥാപാത്രം.
● മമ്മൂട്ടിക്കും മോഹൻലാലിനും ശക്തമായ കഥാപാത്രങ്ങൾ.
● വള്ളുവനാടൻ ഗ്രാമങ്ങളോട് പ്രത്യേക താൽപ്പര്യം.
● വൈവിധ്യമാർന്ന വിഷയങ്ങൾ സിനിമയിൽ അവതരിപ്പിച്ചു.

ഭാമനാവത്ത്

(KVARTHA) മലയാള ചലച്ചിത്ര ലോകത്ത് കേവലം 20 വർഷം മാത്രം പ്രവർത്തിച്ച്, പ്രേക്ഷക മനസ്സിൽ അണയാത്ത ദീപം കൊളുത്തി, ജീവിതത്തിന്റെ പാതിവഴിയിൽ ഈ ലോകത്തോട് വിട പറഞ്ഞ എ.കെ. ലോഹിതദാസ് എന്ന അതുല്യ ചലച്ചിത്ര കഥാകാരൻ ഓർമ്മയായിട്ട് ഇന്നേക്ക് (ജൂൺ 28) 16 വർഷം തികയുന്നു. 

ദേശീയ ചലച്ചിത്ര അവാർഡും നിരവധി തവണ സംസ്ഥാന പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ പ്രതിഭയായിരുന്നു ലോഹിതദാസ്. തിരക്കഥാകൃത്തായി കേവലം 12 വർഷം മാത്രമാണ് അദ്ദേഹം ചലച്ചിത്ര രംഗത്തുണ്ടായിരുന്നത്.

അറിവിന്റെയും വിജ്ഞാനത്തിന്റെയും അപൂർവ്വ സിദ്ധികളുടെയും കലവറകളായിരുന്ന ധാരാളം ചലച്ചിത്രകാരന്മാർ തങ്ങളുടെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ട്. അപകടമരണം സംഭവിച്ച ജയനെ മാറ്റിനിർത്തിയാൽ, പത്മരാജൻ, ഗിരീഷ് പുത്തഞ്ചേരി, രവീന്ദ്രൻ മാസ്റ്റർ, കലാഭവൻ മണി തുടങ്ങിയവരെല്ലാം തീരാവേദനകൾ സമ്മാനിച്ച്, യാത്ര പറയാതെ വിട പറഞ്ഞ അപൂർവ്വ പ്രതിഭകളാണ്. 

ഇക്കൂട്ടത്തിൽ എന്തുകൊണ്ടും ചേർത്ത് വായിക്കേണ്ട പേരാണ് എ.കെ. ലോഹിതദാസിന്റേത്. എഴുതിയതിനേക്കാൾ കൂടുതൽ എഴുതാൻ ബാക്കിവെച്ച്, മലയാള ചലച്ചിത്ര ലോകം ഉള്ളിടത്തോളം കാലം ഓർമ്മിക്കേണ്ട നിരവധി കഥാപാത്രങ്ങൾ ആ തൂലികയിൽ നിന്ന് വരാനിരിക്കെയാണ് വിധി ലോഹിതദാസിനെ തട്ടിയെടുത്തത്.

എം.ടി.യും പത്മരാജനും ജോൺ പോളും ടി. ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങി നിൽക്കുന്ന കാലത്താണ് നാടക അണിയറയിൽ നിന്ന് ലോഹിതദാസ് സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ തനിയാവർത്തനത്തിലെ മമ്മൂട്ടി അവിസ്മരണീയമാക്കിയ ബാലൻ മാഷ് എന്ന കഥാപാത്രം പ്രേക്ഷകർ നെഞ്ചുരുകി കണ്ട ഒന്നായിരുന്നു. 

മലയാള സിനിമയിലെ അഭിനയരംഗത്തല്ലാത്ത ഒരു പുത്തൻ താരോദയത്തിന് തുടക്കമായിരുന്നു അവിടെ. എഴുതുന്ന വരികളിലെ അസാമാന്യ കൈവഴക്കം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു മഹാമാന്ത്രികന്റെ അരങ്ങേറ്റം കുറിക്കുകയായിരുന്നു അവിടെ. 

തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ജൈത്രയാത്രയുടെ ആരംഭം കൂടിയായിരുന്നു അത്. തന്റെ കരിയറിലെ ഗ്രാഫ് താഴോട്ട് പോയി പ്രതിസന്ധിയിലായിരുന്ന മമ്മൂട്ടിക്ക് അതിശക്തമായ തിരിച്ചുവരവിനും തനിയാവർത്തനം വഴിയൊരുക്കി.

പിന്നീടുണ്ടായത് ചരിത്രമാണ്. പ്രേക്ഷകർ തിയേറ്ററിൽ എത്തണമെങ്കിൽ ലോഹിയുടെ ചിത്രം വേണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. ലോഹിതദാസിന്റെ തൂലികത്തുമ്പിലൂടെ വിരിഞ്ഞ നിരവധി കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹൻലാലും അരങ്ങു വാഴുന്നതിനാണ് പിന്നീട് ചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചത്. 

വിധിയുടെ ക്രൂരവിനോദത്തിനു മുൻപിൽ നിസ്സഹായരായി മാറുന്ന നായകന്മാർ ലോഹിയുടെ കഥകളുടെ ഒരു പ്രത്യേകതയായിരുന്നു. കിരീടത്തിലെ സേതുമാധവൻ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ അബ്ദുള്ള, കന്മദത്തിലെ വിശ്വനാഥൻ എന്നിവ മോഹൻലാലിന് ആരാധകഹൃദയങ്ങളിൽ സ്ഥിരം രാപ്പാർക്കാൻ സഹായിച്ച കഥാപാത്രങ്ങളാണ്. 

വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ, മഹാനഗരത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി എന്നിവ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങൾക്ക് ജന്മം നൽകിയതും ലോഹിതദാസിന്റെ തൂലികത്തുമ്പിലൂടെ തന്നെയായിരുന്നു.

വള്ളുവനാടൻ ഗ്രാമങ്ങളോടും ഗ്രാമീണ ജീവിതത്തോടും വല്ലാത്തൊരു അഭിനിവേശമായിരുന്നു ലോഹിതദാസിന്. സല്ലാപവും തൂവൽ കൊട്ടാരവും അരിയന്നങ്ങളുടെ വീടും അതിന്റെ നേർചിത്രങ്ങളാണ്. സല്ലാപത്തിലെ ഓരോ കഥാപാത്രങ്ങളും വള്ളുവനാടിന്റെ പൂർണ്ണതയാണ്. 

മലയാള ചലച്ചിത്ര ലോകത്ത് നിന്ന് അരികുവൽക്കരിക്കപ്പെട്ട ഒട്ടേറെ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരൻ എന്ന നിലയിലും ലോഹിതദാസ് വേറിട്ട് നിൽക്കുന്നു. വേട്ടക്കാരനെ നായകനാക്കിയ മൃഗയ, വേശ്യകൾക്ക് പ്രാധാന്യം നൽകിയ സൂത്രധാരൻ, സർക്കസ് കോമാളികൾക്ക് മുഖ്യവേഷം കൊടുത്ത ജോക്കർ, മോശാരിമാർക്ക് വേണ്ടി വെങ്കലം, ആശാരിമാർക്ക് വേണ്ടി സല്ലാപം എന്നിങ്ങനെ ലോകത്തിന്റെ സ്പന്ദനങ്ങൾ മൊത്തം മനസ്സിലാക്കിയ അതുല്യ എഴുത്തുകാരനായിരുന്നു അദ്ദേഹം.

തിരക്കഥാകൃത്ത് എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സംവിധായകന്റെ മേലങ്കി ലോഹിതദാസ് അണിയുന്നത്. ആദ്യമായി സംവിധാനം ചെയ്ത് 1997-ൽ പുറത്തുവന്ന ഭൂതക്കണ്ണാടിക്ക് ഏറെ പുരസ്കാരങ്ങൾ ലഭിച്ചു. 

ഒരു വാച്ച് മെക്കാനിക്കിന്റെ കണ്ണിലൂടെ ലോകത്തെ കാണുന്ന കാഴ്ചയായിരുന്നു അത്. ജോക്കർ, കന്മദം, കാരുണ്യം, നിവേദ്യം തുടങ്ങി ഏതാനും ചിത്രങ്ങൾ കൂടി ലോഹിതദാസ് സംവിധാനം ചെയ്തെങ്കിലും, ഒരു സംവിധായകൻ എന്നതിനേക്കാൾ തിരക്കഥാകൃത്ത് എന്ന നിലയിലാണ് പ്രേക്ഷകർ എന്നും ലോഹിതദാസിനെ ആദരിക്കുന്നത്.

മരിക്കുന്നതിനുമുമ്പ് ഒരു അഭിമുഖ സംഭാഷണത്തിൽ ലോഹിതദാസ് പറഞ്ഞ ഒരു വാചകമുണ്ട്: ‘മരണത്തിനു ശേഷമായിരിക്കും ഞാൻ വിലയിരുത്തപ്പെടാൻ പോകുന്നത്’ എന്ന്. ഒരു ക്രാന്തദർശിയെപ്പോലെയായിരുന്നു ആ വാക്കുകൾ. പത്മരാജനെ പോലെ, രവീന്ദ്രൻ മാസ്റ്ററെ പോലെ, ഗിരീഷ് പുത്തഞ്ചേരിയെ പോലെ മരണശേഷം ആകാശത്തിൽ ജ്വലിച്ച് പ്രേക്ഷക മനസ്സിൽ വെളിച്ചം വിതറുന്ന നക്ഷത്രങ്ങളിൽ ഒന്നായി ലോഹിതദാസും മാറി. 

പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കെ, പ്രേക്ഷകർ ഒരുപാട് പ്രതീക്ഷകൾ ബാക്കിവെച്ച് പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കെ, ഹൃദയാഘാതത്തെ തുടർന്ന് 16 വർഷം മുമ്പ് ഇതേ ദിവസം ഈ ലോകത്തോട് വിട പറയുമ്പോൾ കേവലം 54 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ലക്കിടിയിലെ അമരാവതിയെന്ന കേരളീയ വാസ്തുവിദ്യയുടെ ഉദാത്ത മാതൃകകളിലൊന്നായ വീട്ടിൽ ലോഹിതദാസിന്റെ ഓർമ്മകൾ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ട്. 

ലോഹിതദാസിന്റെ ഓർമ്മ പുതുക്കാനായി സൗഹൃദലോകം ഈ ദിനത്തിൽ അവിടെ എത്തിച്ചേരാറുണ്ട്. ലോഹിയുടെ കഥകൾ, തിരക്കഥകൾ, സിനിമകൾ, നാടകങ്ങൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ തൊട്ടതെല്ലാം പൊന്നാക്കിയ കൈമുദ്രകളെക്കുറിച്ചുള്ള ഓർമ്മകൾ ഭാര്യ സിന്ധുവിനും മക്കൾക്കുമൊപ്പം അവർ പങ്കുവെക്കുന്നു. 

മലയാള സിനിമയിൽ ലോഹിതദാസ് എന്ന ചലച്ചിത്രകാരൻ ആവർത്തിക്കാത്ത അത്ഭുതമാണ്; അത്രയേറെ മണ്ണിന്റെ മണമുണ്ടായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്.

ഈ വാർത്തയെക്കുറിച്ചുള്ള  നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: Remembering A.K. Lohithadas on his 16th death anniversary.

#Lohithadas #MalayalamCinema #Scriptwriter #Director #BalanMash #Sethumadhavan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia