പ്രതിശ്രുത വരനെയും വധുവിനെയും വെവ്വേറെ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി
ADVERTISEMENT
● ഡിസംബർ 26-ന് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു
● കർണാടക മൈസൂരു ജില്ലയിലെ ഹുൻസൂരിലെ വാടകവീട്ടിലാണ് അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്
● എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
● കഴിഞ്ഞ വാരാന്ത്യത്തിൽ ഇരുവരും നാട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു
കാസർകോട്: (KVARTHA) വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ എസ്ബിഐ ജീവനക്കാരായ പ്രതിശ്രുത വരനെയും വധുവിനെയും വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പള്ളിക്കര കൂട്ടക്കനി സ്വദേശിനിയും എസ്ബിഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയുമായ പി അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ട് ആണ്ടിയൻ സ്വദേശിയും എറണാകുളം എസ്ബിഐ എംജി റോഡ് ശാഖയിലെ ക്ലർക്കുമായ വി അമൽ (26) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
അനുശ്രീയും അമലും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. ഡിസംബർ 26-ന് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നതായി അനുശ്രീയുടെ കൂട്ടക്കനിയിലെ അയൽവാസികൾ പറഞ്ഞു. വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ഇരുവരുടെയും അപ്രതീക്ഷിത മരണം കുടുംബങ്ങളെയും നാട്ടുകാരെയും ഞെട്ടിച്ചത്.
ഹുൻസൂരിലെ വാടകവീട്ടിൽ അനുശ്രീ
മൈസൂരു ജില്ലയിലെ ഹുൻസൂരിലെ വാടകവീട്ടിലാണ് ബുധനാഴ്ച അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് പള്ളിക്കര ഗ്രാമപഞ്ചായത്തിലെ കൂട്ടക്കനി കാട്ടാമ്പള്ളിയിലെ തയ്യിൽ വീട്ടിൽ കെ ചന്ദ്രൻ്റെയും റീനയുടെയും മകളാണ് അനുശ്രീ. ജോലി ആവശ്യാർഥമാണ് ഹുൻസൂരിൽ വാടകയ്ക്ക് താമസിച്ചിരുന്നത്.
സംഭവത്തിൽ ഹുൻസൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അനുശ്രീയുടെ പിതാവ് കെ ചന്ദ്രൻ നീലേശ്വരത്തെ മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തിവരികയാണ്. സഹോദരി പി ശ്രീലക്ഷ്മി കേരള പൊലീസിൽ റിക്രൂട്ട് ആയി പരിശീലനത്തിലാണ്.
എറണാകുളത്തെ ഹോട്ടലിൽ അമൽ
അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അമലിനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഫ്ലാഗ്ഷിപ്പ് മലബാർ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരിട്ടി വിളമന അമ്പലത്തട്ട് ആണ്ടിയൻ വീട്ടിൽ സുധാകരൻ്റെയും അനിതയുടെയും മകനാണ് അമൽ.
സുഹൃത്ത് ഷയോൺ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അമൽ ചില വ്യക്തിപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്ത് പൊലീസിനോട് പറഞ്ഞതായി വിവരമുണ്ട്. അമലിൻ്റെ മാതാപിതാക്കൾ പുതിയ വീട് നിർമിച്ചുവരികയായിരുന്നു. അമലിന് പുറമെ ബെംഗളൂരിൽ ജോലി ചെയ്യുന്ന ഒരു സഹോദരിയുമാണ് കുടുംബത്തിലുള്ളത്.
വാരാന്ത്യത്തിൽ ഒരുമിച്ച് വീട്ടിലെത്തി
അമലും അനുശ്രീയും കഴിഞ്ഞ വാരാന്ത്യത്തിൽ വീട്ടിലെത്തിയിരുന്നതായി പായം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെസ്സി പി എൻ പറഞ്ഞു. ശനിയാഴ്ച ഇരുവരും വീട്ടിലെത്തുകയും ഞായറാഴ്ച വൈകുന്നേരം മടങ്ങിപ്പോകുകയും ചെയ്തിരുന്നു.
വിവാഹം അടുത്തിരിക്കെ ഇരുവരും വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബങ്ങളും സുഹൃത്തുക്കളും കടുത്ത ഞെട്ടലിലാണ്. മരണത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാക്കുന്നതിനായി ഹുൻസൂർ, എറണാകുളം ടൗൺ നോർത്ത് പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: An engaged couple, both SBI employees, were found dead in different locations just months before their scheduled wedding on December 26.
#CrimeNews #KeralaNews #KasaragodNews #ErnakulamNews #KannurNews #SBIEmployees #MalayalamNews #UnnaturalDeath #AmmuNews
