മലയാള കാവ്യലോകത്തിന് സ്വരരാഗ ഗംഗാപ്രവാഹമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 77-ാം ചരമവാർഷികം; 'നക്ഷത്രങ്ങളുടെ സ്നേഹഭാജനം' ഓർമ്മകളിൽ നിറയുന്നു


● 36 വയസ്സിൽ അകാലത്തിൽ പൊലിഞ്ഞ ജീവിതം.
● 'വേദനയുടെ ലഹരി' വരികളിൽ നിറഞ്ഞു.
● 'കളിത്തോഴി' നോവലും ജ്യോതിഷ പുസ്തകവും എഴുതി.
● മദ്യപാനം ജീവിതത്തെ ബാധിച്ചു.
● 57 കൃതികൾ മലയാളത്തിന് സംഭാവന ചെയ്തു.
നവോദിത്ത് ബാബു
(KVARTHA) മലയാള കാവ്യലോകത്തിന് സ്വരരാഗ ഗംഗാപ്രവാഹമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള ഓർമ്മയായിട്ട് ഇന്നേക്ക് 77 വർഷം തികയുന്നു. ‘നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന് സാഹിത്യ വിമർശന കുലപതി എം.കെ. സാനു മാഷ് വിശേഷിപ്പിച്ച മഹാകവിയാണ് ചങ്ങമ്പുഴ.
ചങ്ങമ്പുഴയെപ്പോലെ കാവ്യപ്രചോദനം നൽകിയ കവികൾ മലയാളത്തിൽ മാത്രമല്ല, ലോകഭാഷകളിൽ പോലും കുറവായിരിക്കും. മലയാള സാഹിത്യത്തിൽ ഹരിശ്രീ കുറിക്കുന്ന ആരും അറിയാതെ പാടുന്ന നിരവധി വരികളുടെ ഉടമയാണ് ചങ്ങമ്പുഴ. ഇടപ്പള്ളി സദസ്സിലെ പ്രിയ സുഹൃത്തായ ഇടപ്പള്ളി രാഘവൻപിള്ളയുടെ ഇരുപത്തിയേഴാമത്തെ വയസ്സിലെ ആത്മഹത്യയിലുണ്ടായ മനോദുഃഖം കാരണം എഴുതിയ ‘രമണൻ’ എന്ന കൃതിയിലെ പല ഈരടികളും അറിയാത്ത മലയാളികൾ ഉണ്ടാകില്ല.
സമാനതകളില്ലാത്ത വായനാനുഭവമാണ് ചങ്ങമ്പുഴ കൃതികൾ വായനക്കാർക്ക് സമ്മാനിക്കുന്നത്. ‘മലരണിക്കാടുകൾ തിങ്ങിവിങ്ങി മരതകകാന്തിയിൽ മുങ്ങിമുങ്ങി’ എന്ന് പാടിയ ചങ്ങമ്പുഴ, മഹാകവി പി. കുഞ്ഞിരാമൻ നായരെ ഓർമ്മിപ്പിക്കും വിധം കേരളത്തിന്റെ തനിമയും സൗന്ദര്യവും വായനക്കാരുടെ ഹൃദയങ്ങളിൽ ആവാഹിച്ച കവിയാണ്. കേവലം 36 വയസ്സുമാത്രം ജീവിച്ച അതി ഹ്രസ്വമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ‘വേദന വേദന ലഹരി പിടിക്കും വേദന ഞാനിതിൽ മുഴുകട്ടെ’ എന്ന് പാടി, ഒരായുസ്സ് മുഴുവൻ വേദനയുടെ ലഹരി പിടിപ്പിക്കുന്ന വരികൾ എഴുതിയാണ് ചങ്ങമ്പുഴ ഈ ലോകത്തോട് വിടവാങ്ങിയത്.
ആപാദചൂഡം കവിയായിരുന്ന ചങ്ങമ്പുഴ പോയിടത്തെല്ലാം കാവ്യദേവതയും കൂടെ പോയി എന്നതാണ് വാസ്തവം. കവിക്ക് അധിക നാളുകൾ ഇല്ലെന്ന് അറിഞ്ഞതുകൊണ്ടാവാം കാവ്യദേവത കവിയെ കനിഞ്ഞനുഗ്രഹിച്ചതെന്ന് സാഹിത്യ ആസ്വാദകർ വിശ്വസിക്കുന്നു. സ്ഥല സമയങ്ങളെ അതിജീവിച്ചായിരുന്നു ചങ്ങമ്പുഴയുടെ രചനകളെന്നാണ് സാഹിത്യ നിരൂപകർ പറയുന്നത്. പാതിരയെന്നോ പകലെന്നോ നോക്കാതെ കവിത എഴുതിയിരുന്ന മഹാകവി നട്ടപ്പാതിരയ്ക്ക് തുടങ്ങി പുലർന്ന് നട്ടുച്ചയായാലും അറിയില്ലെന്നത് കേവലം ആലങ്കാരികമായി പറയുന്നതല്ലെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കവിതയെഴുത്തിനിടെ ലോകം അസ്തമിച്ചാലും മഹാകവി അറിഞ്ഞിരുന്നില്ല.
പതിമൂന്നാമത്തെ വയസ്സിൽ ‘ബാഷ്പാഞ്ജലി’ എന്ന കൃതിയിലൂടെയാണ് ചങ്ങമ്പുഴ സാഹിത്യ ലോകത്തേക്ക് കടന്നുവന്നത്. ചങ്ങമ്പുഴയെ മലയാളികൾക്കിടയിൽ അമരനാക്കിയ ‘രമണൻ’ ആകട്ടെ, മലയാളികളിൽ പ്രേമം എന്ന അനശ്വരവികാരം കുത്തിവെച്ചു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. ആദ്യാനുരാഗം പോലെ വിശുദ്ധമായ അനുഭവമായിരുന്നു പല തലമുറകൾക്കും ‘രമണൻ’. ‘രമണനെ’ നെഞ്ചോട് ചേർത്ത് ഉറങ്ങിയ എത്രയോ ആളുകൾ ഉണ്ടായിരുന്നുവെന്നത് കേവലം കവി ഭാവനയിൽ പറയുന്നതല്ല, സത്യമായ കാര്യമാണ്. ‘രമണൻ’ തരംഗമായ സമയത്ത് ഓരോ വീട്ടിലും അതിന്റെ പകർപ്പ് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
വായന വികാരം തീവ്രമാക്കിയ അനുഭവമാണ് ‘രമണൻ’ സമ്മാനിച്ചത് എന്ന് മലയാളത്തിന്റെ അക്ഷര കുലപതിയായ എം.ടി. വാസുദേവൻ നായർ പല വേദികളിലും പറഞ്ഞിട്ടുണ്ട്. കേവലം കവി എന്ന രൂപത്തിൽ ചങ്ങമ്പുഴയെ മാറ്റിനിർത്തപ്പെടുമ്പോൾ അദ്ദേഹം എഴുതിയ ‘കളിത്തോഴി’ എന്ന നോവലിനെ വിസ്മരിക്കരുത്. ജ്യോതിഷത്തെക്കുറിച്ചും ചങ്ങമ്പുഴ പുസ്തകം എഴുതിയിട്ടുണ്ട്. കവിത എഴുതാൻ മദ്യപാനത്തെ കൂടെക്കൂട്ടിയതാണ് ചങ്ങമ്പുഴക്ക് സംഭവിച്ച ഏറ്റവും വലിയ അപകടമെന്ന് വിശ്വസിക്കപ്പെടുന്നു. മലയാള മനസ്സുകളിൽ ഏറെക്കാലം വെണ്മ പകർന്നു ജീവിക്കേണ്ട ആ വ്യക്തിത്വം ക്ഷയരോഗബാധിതനായി ചെറുപ്രായത്തിൽ ശ്വാസം നിലയ്ക്കുമ്പോൾ മദ്യത്തോടുള്ള ആസക്തിക്ക് തന്റെ ജീവിതം തന്നെ ബലി കൊടുക്കേണ്ടി വന്നത് മലയാള കാവ്യലോകത്തുണ്ടായ കനത്ത നഷ്ടങ്ങളിലൊന്നാണ്.
1911 ഒക്ടോബർ പത്തിന് ചങ്ങമ്പുഴ തറവാട്ടിലെ പാറുക്കുട്ടിയമ്മയുടെയും തെക്കേടത്ത് വീട്ടിൽ നാരായണമേനോന്റെയും മകനായി, സമ്പൽസമൃദ്ധിയുടെ നടുവിലായിരുന്നെങ്കിലും കാരണവന്മാരുടെ പിടിവാശിയും ധൂർത്തും കാരണം നാശോന്മുഖമായ തറവാട്ടിലാണ് കൃഷ്ണപിള്ള പിറന്നുവീണത്. എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോഴേക്കും ചങ്ങമ്പുഴ പ്രശസ്തനായ കവിയായി മാറിയിരുന്നു. കവിത സമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലുകളും ഉൾപ്പെടെ 57 കൃതികൾ ചങ്ങമ്പുഴ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളഭാഷ ഉള്ളടത്തോളം നിലനിൽക്കുന്ന അതിമനോഹരമായ രചനകൾ മലയാളിക്ക് സമ്മാനിച്ച ‘നക്ഷത്രങ്ങളുടെ ഈ സ്നേഹഭാജനം’ 1948-ൽ ഈ ലോകത്തോട് വിടവാങ്ങിയത് മലയാള കാവ്യലോകത്തെ ശൂന്യമാക്കി കൊണ്ടാണ്. ചങ്ങമ്പുഴയ്ക്ക് ശേഷം അദ്ദേഹത്തിൻ്റെ കാൽപ്പനിക ശൈലിയിൽ എഴുതിയ ഒരുപാട് കവികൾ മലയാളത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴും എഴുതുന്നവരുമുണ്ട്. എന്നാൽ നട്ടുച്ചയിൽ അസ്തമിച്ച സൂര്യനായ ചങ്ങമ്പുഴയുടെ പ്രഭാവം മലയാള സാഹിത്യത്തിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക,
Summary: Remembering Changampuzha Krishna Pillai on his 77th death anniversary.
#Changampuzha, #MalayalamPoetry, #Ramanan, #LiteraryLegend, #KeralaLiterature, #PoetryDay