കൊട്ടിയൂർ പുഴയിൽ കാണാതായ തീർത്ഥാടകന്റെ മൃതദേഹം കണ്ടെത്തി; കാഞ്ഞങ്ങാട് സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു


● കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
● ഞായറാഴ്ചയാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്.
● മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.
● താൽക്കാലിക തടയണ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരുന്നു.
● സുരക്ഷാ വീഴ്ചയിൽ തീർത്ഥാടകർക്ക് പരാതിയുണ്ട്.
കൊട്ടിയൂർ: (KVARTHA) കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹം ബാവലി പുഴയിൽ നിന്ന് പേരാവൂർ ഫയർഫോഴ്സ് കണ്ടെത്തി. കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ വെച്ചാണ് ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഭാര്യയോടൊപ്പം കൊട്ടിയൂർ തീർത്ഥാടനത്തിനെത്തിയ നിശാന്ത് അക്കരെ കൊട്ടിയൂരിൽ കുളിക്കുന്നതിനിടെ ബാവലി പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കേളകം പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ ദേവസ്വം ബോർഡ് തീർത്ഥാടകർക്കായി താൽക്കാലിക തടയണ കെട്ടി കുളിക്കാൻ സൗകര്യമൊരുക്കിയിരുന്നു. എന്നാൽ ഇത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു. ഇതിനുശേഷമുണ്ടായ കുത്തൊഴുക്കിലെ ചുഴിയിലാണ് നിശാന്ത് ഒലിച്ചുപോയത്. അതേ ദിവസം തന്നെ കാണാതായ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനായി ഫയർഫോഴ്സ് തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടിയൂരിലെ ഉത്സവ നഗരിയിൽ വൻ ജനക്കൂട്ടവും കനത്ത മഴയുമാണ് അനുഭവപ്പെട്ടത്. ദേവസ്വം ബോർഡ് അധികൃതരും പോലീസും മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് തീർത്ഥാടകർക്കിടയിൽ പരാതിയുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക,
Summary: Missing pilgrim's body found in Kottiyoor river; search for another continues.
#KottiyoorTragedy, #RiverDrowning, #KottiyoorMahotsavam, #SearchAndRescue, #KeralaFloods, #PilgrimSafety