2 ഡോസ് വാക്‌സിന്‍ എടുക്കാത്തവരെയും 15 വയസിന് താഴെയുള്ളവരെയും റിപബ്ലിക് ദിന പരേഡ് കാണാന്‍ അനുവദിക്കില്ലെന്ന് ഡെല്‍ഹി പൊലീസ്; മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
Jan 24, 2022, 13:49 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 24.01.2022) ജനുവരി 26 ന് രാജ്പഥില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡെല്‍ഹി പൊലീസ്. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവരെയും 15 വയസിന് താഴെയുള്ളവരെയും റിപബ്ലിക് ദിന പരേഡ് കാണാന്‍ അനുവദിക്കില്ലെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കി.

റിപബ്ലിക് ദിന പരേഡിന്റെ വേദി സന്ദര്‍ശകര്‍ക്കായി രാവിലെ ഏഴ് മണി മുതല്‍ തുറക്കുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. പാര്‍കിങ് പരിമിതമായതിനാല്‍ സന്ദര്‍ശകരോട് കാര്‍പൂള്‍ അല്ലെങ്കില്‍ ടാക്‌സി ഉപയോഗിക്കാനാണ് നിര്‍ദേശം. ഓരോ പാര്‍കിങ് കേന്ദ്രങ്ങളിലും റിമോട് നിയന്ത്രണത്തിലുള്ള കാര്‍ ലോക് കീകള്‍ നിക്ഷേപിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.
പരേഡ് കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതുണ്ട്. റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി അടുത്തിടെ ഡെല്‍ഹിയില്‍ യു എ വികള്‍, പാരാഗ്ലൈഡറുകള്‍, ഹോട് എയര്‍ ബലൂണുകള്‍ എന്നിവ പറത്തുന്നത് നിരോധിച്ചിരുന്നു. ചടങ്ങില്‍ മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ കോവിഡ് മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
71 ഡി സി പിമാരും 213 എ സി പിമാരും 753 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പെടെ 27,723 പൊലീസുകാരെ സുരക്ഷാ ചുമതലകള്‍ക്കായി ഡെല്‍ഹിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും റിപബ്ലിക് ദിനം കണക്കിലെടുത്ത് തീവ്രവാദ വിരുദ്ധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഡെല്‍ഹി പോലീസ് കമീഷണര്‍ രാകേഷ് അസ്താന പറഞ്ഞു.
തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമായി വാഹനങ്ങള്‍, ഹോടെലുകള്‍, ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധകള്‍ ശക്തമാക്കും. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദ വിരുദ്ധ നടപടികള്‍ ഊര്‍ജിതമാക്കിയതായും കമീഷണര്‍ അവകാശപ്പെട്ടു. പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചും റൂടുകളില്‍ ഏര്‍പെടുത്തിയിരിക്കുന്ന പ്രത്യേക നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള മാര്‍ഗരേഖയും ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.