ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ കൗതുകമായി ദമ്പതികള്‍; 4 ജോഡികളില്‍ 3 പേര്‍ക്ക് വിജയം; തൃണമൂല്‍ സ്ഥാനാര്‍ഥികളായ അച്ഛനും മകളും തോറ്റു

 


ADVERTISEMENT

പനജി: (www.kvartha.com 10.03.2022) ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ കൗതുകമായിരിക്കയാണ് ദമ്പതികളുടെ വിജയം. മത്സരിച്ച നാലു ദമ്പതികളില്‍ മൂന്നു ദമ്പതികളും വിജയിച്ചു. ഒരു ജോഡി മാത്രം പരാജയപ്പെട്ടു. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സര രംഗത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ പരാജയപ്പെട്ടു.

മന്ത്രി വിശ്വജിത്ത് പ്രതാപ് റാണെ, ഭാര്യ ദിവ്യ എന്നിവര്‍ മികച്ച വിജയമാണ് നേടിയത്. വാല്‍പോയ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ വിശ്വജിത്ത് പ്രതാപ് റാണെ 8,085 വോടുകള്‍ക്കാണ് ആര്‍ജിപിയുടെ തുകറാം ഭരത് പരബിനെ പരാജയപ്പെടുത്തിയത്. വിശ്വജിത്തിനെ മറികടക്കുന്ന പ്രകടനമാണ് ഭാര്യ ദിവ്യ കാഴ്ചവച്ചത്. 
Aster_MIMS

പോരിം മണ്ഡലത്തില്‍ ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥിയും തന്റെ ഭര്‍ത്താവിന്റെ അതേ പേരുകാരനുമായ വിശ്വജിത്ത് റാണെയെ 13,943 വോടുകള്‍ക്കാണ് ദിവ്യ തോല്‍പിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ദിവ്യയ്ക്കാണ്.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ കൗതുകമായി ദമ്പതികള്‍; 4 ജോഡികളില്‍ 3 പേര്‍ക്ക് വിജയം; തൃണമൂല്‍ സ്ഥാനാര്‍ഥികളായ അച്ഛനും മകളും തോറ്റു

തന്റെ ഭര്‍തൃപിതാവും ആറു തവണ സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് റാണെയുടെ തട്ടകമായ പോരിം മണ്ഡലത്തിലാണ് ദിവ്യയുടെ മിന്നുംവിജയം. പ്രതാപ് സിങ് റാണെയെ ഇത്തവണയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും മകന്റെ ഭാര്യയെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതോടെ അദ്ദേഹം പിന്മാറുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ഥികളായ അതനാസിയോ ബാബുഷ് മൊന്‍സെരാറ്റയും ഭാര്യ ജെനിഫറുമാണ് വിജയമുറപ്പിച്ച രണ്ടാമത്തെ ദമ്പതികള്‍. പനാജിയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീകറിന്റെ മകന്‍ ഉത്പല്‍ പരീകറിനെ 716 വോടുകള്‍ക്കാണ് അതനാസിയോ പരാജയപ്പെടുത്തിയത്. ഭാര്യ ജെനിഫര്‍ തലെയ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോണി ആല്‍ഫ്രഡോ റോഡ്രിഗസിനെ 2041 വോടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മൈക്കിള്‍ ലോബോയും ഭാര്യ ദലീല ലോബോയുമാണു നിയമസഭയിലേക്കെത്തുന്ന മൂന്നാമത്തെ ദമ്പതികള്‍. കലന്‍ഗുട്ടെ മണ്ഡലത്തില്‍ മൈകിള്‍ ലോബോ 4979 വോടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി ജോസഫ് റോബര്‍ടിനെ പരാജയപ്പെടുത്തിയത്. സിയോലിം മണ്ഡലത്തില്‍ ദലീല ലോബോ 1727 വോടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി ദയാനന്ത് മന്‍ട്രേകറിനെ പിന്നിലാക്കിയത്.

നിലവിലെ ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്ന മൈകിള്‍ ലോബോ, ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ടി നിരസിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ദ് കാവ്ലേകര്‍, സാവിത്രി കാവ്ലേകര്‍ ദമ്പതികള്‍ക്ക് പരാജയമായിരുന്നു ഫലം. ക്യൂപെം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ടോണ്‍ ഡികോസ്റ്റയോട് 3601 വോടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി ചന്ദ്രകാന്ദ് കാവ്ലേകര്‍ പരാജയപ്പെട്ടത്. സംഗം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സാവിത്രി കാവ്ലേകര്‍ 1429 വോടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി സുഭാഷ് ഉത്തംഫാല്‍ ദേശായിയോടാണ് പരാജയപ്പെട്ടത്.

ചര്‍ചില്‍ ബ്രദേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ചര്‍ചില്‍ അലിമാവോയും മകള്‍ വലന്‍ക നടാഷ അലിമാവോയും പരാജയപ്പെട്ടു. ബെനോളിം മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ഥി വെന്‍സി വീഗസിനോട് 1271 വോടുകള്‍ക്കാണ് ചര്‍ചില്‍ അലിമാവോ പരാജയപ്പെട്ടത്. നവേലിം മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി വലന്‍ക അലിമാവോ 430 വോടിന് ബിജെപി സ്ഥാനാര്‍ഥി ഉല്‍ഹാസ് തെന്‍കറിനോടാണ് പരാജയപ്പെട്ടത്.

Keywords:  Three Couples Set to Enter Goa State Assembly, Goa, News, Assembly Election, BJP, Result, Trending, AAP, Congress, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia