Custody | വൈ എസ് ആര്‍ ടി പി നേതാവ് ശര്‍മിളയുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് തെലങ്കാന പൊലീസ്; സംഭവം മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധിക്കാന്‍ പോകുന്നതിനിടെ
Nov 29, 2022, 15:53 IST
ഹൈദരാബാദ്: (www.kvartha.com) ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈ എസ് ആര്‍ ടി പി നേതാവുമായ വൈ എസ് ശര്‍മിളയുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് തെലങ്കാന പൊലീസ്. ശര്‍മിള വാഹനത്തിലിരിക്കെയാണ് ക്രെയിന്‍ ഉപയോഗിച്ച് പൊലീസ് കാര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.
വൈ എസ് ആര്‍ തെലങ്കാന പാര്‍ടി അധ്യക്ഷയായ ശര്‍മിളയെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടിരുന്നു. ടിആര്‍എസ് പ്രവര്‍ത്തകര്‍ ശര്‍മിളക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ടിആര്‍എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്ന കാറുകളിലൊന്നുമായി ശര്‍മിള മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധിക്കാന്‍ പൊകുന്നതിനിടെയാണ് വാഹനം പൊലീസ് തടഞ്ഞത്.
എന്നാല്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാനോ പിന്തിരിയാനോ ശര്‍മിളയും ഒപ്പമുണ്ടായിരുന്നവരും തയാറായില്ല. ഇതോടെയാണ് ക്രെയിന്‍ ഉപയോഗിച്ച് കെട്ടി വലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ശര്‍മിളയുടെ വാഹനത്തിന് നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായതിന് പിന്നാലെ ഭരണകക്ഷിയായ ടിആര്‍എസിന്റെ എംഎല്‍എ പി സുദര്‍ശനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ശര്‍മിളയെ കസ്റ്റഡിയിലെടുത്ത് വിട്ടിരുന്നു.
വൈ എസ് ആര്‍ തെലങ്കാന പാര്‍ടി നേതൃത്വത്തില്‍ സംസ്ഥാനത്ത് പദയാത്ര നടത്തുകയാണ് ശര്‍മിള. ടിആര്‍എസിനെതിരെ വ്യാപക വിമര്‍ശനമുന്നയിച്ചാണ് പദയാത്ര. സംസ്ഥാനത്തെ 75 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുവന്ന പദയാത്ര 3500 കിലോമീറ്റര്‍ പിന്നിട്ടു. വര്‍ധിച്ചുവരുന്ന ജനപ്രീതി മുഖ്യമന്ത്രി കെ സി ആറിനെയും അദ്ദേഹത്തിന്റെ പാര്‍ടിക്കാരെയും ഞെട്ടിച്ചുവെന്നും അതിനാലാണ് എന്ത് വില കൊടുത്തും അവര്‍ എന്നെ തടയാന്‍ ശ്രമിക്കുന്നതെന്നും ശര്‍മിള കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
Keywords: Telangana Politician YS Sharmila's Car Towed Away By Cops With Her In It, Custody, Hyderabad, News, Politics, Vehicles, Police, Protest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.