Bypass Surgery | മന്ത്രി വി സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍; ഹൃദയ ധമനികളില്‍ 3 ബ്ലോകുകള്‍ കണ്ടെത്തി, അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് വകുപ്പു മന്ത്രി വി സെന്തില്‍ ബാലാജിയുടെ (47) ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍.

നെഞ്ചുവേദനയെ തുടര്‍ന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ മന്ത്രിയുടെ ഹൃദയ ധമനികളില്‍ മൂന്നു ബ്ലോകുകള്‍ ഉള്ളതായും കണ്ടെത്തി. ഓമന്തുരാര്‍ സര്‍കാര്‍ മള്‍ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലാണ് മന്ത്രി ചികിത്സയില്‍ കഴിയുന്നത്. ബ്ലോകുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മന്ത്രിയെ അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

അറസ്റ്റിനെതിരെ ഡിഎംകെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ ആരോഗ്യനില ഗുരുതരമാണെന്ന അറിയിപ്പ് ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുന്നത്. 2013 ല്‍ അണ്ണാഡിഎംകെ സര്‍കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഈ കേസിലാണ് തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് വകുപ്പു മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.

18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് ആശുപത്രിയില്‍ ഉണ്ടായത്. ആശുപത്രിയില്‍ എത്തിച്ച മന്ത്രി പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് ഉള്‍പെടെ കേന്ദ്രസേനയുടെ കാവലും ഏര്‍പ്പെടുത്തി.

ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയെ മര്‍ദിച്ചെന്ന ആരോപണവുമായി ഡിഎംകെ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. മന്ത്രിയുടെ ചെവിക്ക് സമീപം നീരുണ്ടെന്നും ഇത് മര്‍ദനത്തില്‍ സംഭവിച്ചതാണെന്നുമാണ് ഡിഎംകെയുടെ വാദം. മാത്രമല്ല, അദ്ദേഹം അബോധാവസ്ഥയിലാണെന്നും പറയുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, മന്ത്രിമാരായ ശേഖര്‍ ബാബു, ഉദയനിധി സ്റ്റാലിന്‍, എം സുബ്രഹ്‌മണ്യന്‍, ഇവി വേലു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ചു.

നിലവില്‍ ഐസിയുവിലുള്ള സെന്തില്‍ ബാലാജി അബോധാവസ്ഥയിലാണെന്നും ഞങ്ങള്‍ വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി ശേഖര്‍ ബാബു പറഞ്ഞു. ഡോക്ടര്‍മാര്‍ ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നുണ്ട്. സെന്തില്‍ ബാലാജിയുടെ ചെവിക്കു സമീപം നീരുണ്ട്. ഇസിജിയിലും വ്യതിയാനമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അദ്ദേഹം ചോദ്യം ചെയ്യലിനിടെ പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളാണിതെല്ലാമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, മന്ത്രിയുടെ അറസ്റ്റിന് മുന്നോടിയായി സെക്രടേറിയറ്റിനുള്ളില്‍ ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) പരിശോധന നടത്തിയിരുന്നു. മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറ് സ്ഥലങ്ങളിലാണ് പരിശോധന. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പെടെ കഴിഞ്ഞ മാസം എട്ടു ദിവസം ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞമാസം റെയ്ഡ് നടത്താന്‍ സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താന്‍ എത്തിയത്.

Bypass Surgery | മന്ത്രി വി സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍; ഹൃദയ ധമനികളില്‍ 3 ബ്ലോകുകള്‍ കണ്ടെത്തി, അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് നിര്‍ദേശം

മൂന്ന് ഇഡി ഉദ്യോഗസ്ഥരും രണ്ട് ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രടേറിയറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്. കേന്ദ്രസേനാംഗങ്ങളെ സെക്രടേറിയറ്റില്‍ കയറാന്‍ തമിഴ്‌നാട് പൊലീസ് അനുവദിച്ചില്ല. അകത്തുകയറിയ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ചേംബര്‍ ഉള്ളില്‍ നിന്നു പൂട്ടിയ ശേഷമാണു പരിശോധന നടത്തിയത്. ഓഫിസ് ജീവനക്കാരെയും ചോദ്യം ചെയ്തു.

Keywords:  Tamil Nadu minister Senthil Balaji undergoes coronary angiogram, bypass surgery advised at 'earliest', Chennai, News, Politics, Senthil Balaji, Angiogram, Critical Stage, ED Raid, National Hospitalized.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia