Order | കോടതി നിർദേശം ലംഘിച്ച് 'ബുള്‍ഡോസര്‍ രാജ്'; അസം സർക്കാരിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

 
 Supreme Court Issues Contempt Notice to Assam Government Over Demolition Drive

Photo Credit: Facebook/ Supreme Court of India

ADVERTISEMENT

● അടുത്ത വാദം കേൾക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നും ഉത്തരവ്.
● സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു.
● താമസക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകിയില്ല.

ന്യൂഡൽഹി: (KVARTHA) ബുൾഡോസർ നടപടിയുമായി ബന്ധപ്പെട്ട കേസിൽ അസം സർക്കാരിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. കോടതിയുടെ അനുമതിയില്ലാതെ പൊളിച്ച് മാറ്റരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സംസ്ഥാനം ലംഘിച്ചതായി ആരോപിച്ചുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മൂന്നാഴ്ചക്കകം മറുപടി നൽകണമെന്നും അടുത്ത വാദം കേൾക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നും നിർദേശിച്ച് ഉത്തരവിട്ടത്.

Aster_MIMS

അസമിലെ കാംരൂപ് ജില്ലയിലെ കച്ചുതോലി പഥർ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും 47 വീടുകൾക്ക് നേരെയുള്ള ബുൾഡോസർ നടപടിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഇവർ അനധികൃതമായാണ് താമസിക്കുന്നതെന്നാണ് സർക്കാർ വാദം. എന്നാൽ യഥാർത്ഥ ഭൂവുടമകളുമായുള്ള കരാർ പ്രകാരം പതിറ്റാണ്ടുകളായി തങ്ങൾ അവിടെ താമസിക്കുന്നുണ്ടെന്ന് ഹർജിക്കാർ പറയുന്നു. 

തങ്ങൾ നിയമപരമായ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നും, നിലവിലുള്ള കരാറുകൾ പ്രകാരം തങ്ങളുടെ താമസം നിയമാനുസൃതമാണെന്നും ഇവർ വ്യക്തമാക്കി. ആദിവാസി ഭൂമി ഇവർ കൈവശം വെച്ചുവെന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. എന്നാൽ താമസക്കാർക്ക് മുൻകൂട്ടി ഒരു മാസത്തെ നോട്ടീസ് നൽകാതെ തന്നെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. 

ഇത് നിലവിലുള്ള നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. കൂടാതെ, ഭരണഘടന നൽകുന്ന തുല്യത, ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നീ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്നും ഹർജിക്കാർ വാദിക്കുന്നു. ഭരണഘടനയുടെ 14, 15, 21 ആർട്ടിക്കിളുകൾ പ്രകാരം എല്ലാവർക്കും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ തീരുമാനത്തിലൂടെ താമസക്കാർക്ക് ന്യായമായ വാദം പറയാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഇത് വീടും ഉപജീവനമാർഗവും നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചുവെന്നും ഹർജിക്കാർ വ്യക്തമാക്കി.

പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റം ഉൾപ്പെടെയുള്ള കേസുകളിൽ ഒഴികെ, അടുത്തമാസം ഒന്നുവരെ കോടതി അനുമതിയില്ലാതെ പൊളിക്കൽ നടപടി വേണ്ടെന്ന് സുപ്രീം കോടതി സെപ്റ്റംബർ 17-ന് നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഉത്തരവിനെ അവഗണിച്ച് അസം സർക്കാർ മുന്നോട്ട് പോയതിനെ തുടർന്നാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.

#SupremeCourt #Assam #demolition #humanrights #indigenousrights #justice

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia