SWISS-TOWER 24/07/2023

സുരക്ഷാ ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കാന്‍ കായിക താരങ്ങളെത്തുന്നു

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 28.09.2015) രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കാന്‍ കായിക താരങ്ങളെത്തുന്നു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ആണ് ജവാന്‍മാരെ ഉപചാര മര്യാദകള്‍ പഠിപ്പിക്കാന്‍ കായിക താരങ്ങളെ നിയോഗിച്ചിരിക്കുന്നത്. മഹേന്ദ്ര സിങ് ധോണി, വിശ്വനാഥന്‍ ആനന്ദ്, ധന്‍രാജ് പിള്ള തുടങ്ങിയവരാണ് കൃത്യം നിര്‍വഹിക്കാനെത്തുന്നത്. രാജ്യമെങ്ങുമുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫ് ആണ്.

യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നും മറ്റു ഉപചാര മര്യാദകളും ഇവര്‍ ജവാന്‍മാരെ പഠിപ്പിക്കും. മറ്റു മേഖലകളിലെ പ്രമുഖ വ്യക്തികളെയും ഇത്തരം കാര്യങ്ങള്‍ക്കായി സിഐഎസ്എഫ് നിയോഗിക്കും . സൈനികര്‍ക്കു വേണ്ടിയുള്ള ഇന്‍ ഹൗസ് ട്രെയിനിങ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കവുമായി സിഐഎസ്എഫ് മുന്നോട്ടുവന്നത്. പരിശീലന പരിപാടിയില്‍ ജൂനിയര്‍ സ്റ്റാഫ് അംഗങ്ങള്‍ താല്‍പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് കായികതാരങ്ങളെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്.

വിദേശികള്‍ ഏറ്റവുമാദ്യം ഇടപെടുന്നതും സഹായം തേടുന്നതും സിഐഎസ്എഫിനോടാണ്. അതുകൊണ്ടുതന്നെ എല്ലാവരോടും മര്യാദയോടെ പെരുമാറാന്‍ അവര്‍ക്ക് കഴിയണമെന്ന് കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ധോണി പറഞ്ഞതായി സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടാതെ, വിവിധ വിമാനത്താവളങ്ങളില്‍ തനിക്കുണ്ടായ അനുഭവവും ധോണി ഉദ്യോഗസ്ഥരോടു പങ്കുവച്ചിരുന്നു.

ജോലിക്കൂടുതലും സമ്മര്‍ദ്ദവുമാണ് ജവാന്മാരുടെ മോശം പെരുമാറ്റത്തിനു കാരണമെന്ന് സിഐഎസ്എഫ് വിലയിരുത്തുന്നു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 12-14 മണിക്കൂര്‍ വരെയാണ് ജവാന്മാര്‍ക്കു ജോലി ചെയ്യേണ്ടിവരുന്നത്.  മറ്റു പ്രശ്‌നങ്ങളും ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. അവര്‍ സാധാരണയായി പരുക്കന്‍ രീതിയില്‍ പെരുമാറുന്നവരല്ല. ഇങ്ങനെയുള്ളവര്‍ക്കു കായികതാരങ്ങള്‍ നടത്തുന്ന ഉപചാര മര്യാദ പരിശീലനം ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ജവാന്മാര്‍ ഡ്യൂട്ടി തുടങ്ങി തീരുന്നതുവരെ നില്‍ക്കണമെന്ന ഉത്തരവ് അടുത്തിടെ സിഐഎസ്എഫ് പിന്‍വലിച്ചിരുന്നു. അവര്‍ക്കു വിശ്രമവേളകളില്‍ ഇരിക്കാനുള്ള കസേരകളും നല്‍കിയിരുന്നു. മിക്ക യാത്രക്കാരും സിഐഎസ്എഫിന്റെ പെരുമാറ്റത്തെക്കുറിച്ചു പരാതിപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ലഗേജില്‍ നിന്ന് കളവുപോയതായുള്ള പരാതികളും ഏറിയിരുന്നു. അതിനാല്‍ സിസിടിവി ദൃശ്യങ്ങളിലൂടെയും മറ്റും ജവാന്മാരുടെ പെരുമാറ്റം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കാന്‍ കായിക താരങ്ങളെത്തുന്നു

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia