ആര്യന്‍ ഖാനും കൂട്ടാളികള്‍ക്കും ജാമ്യമില്ല; ഒക്ടോബര്‍ 7 വരെ എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു

 


മുംബൈ: (www.kvartha.com 04.10.2021) ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ചന്റ്, മുണ്‍ മുണ്‍ ധമേച എന്നിവരെ കോടതി ഒക്ടോബര്‍ ഏഴുവരെ എന്‍സിബിയുടെ കസ്റ്റഡിയില്‍ വിട്ടു. ആര്യന്‍ ഖാനെ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ സി ബി കോടതിയില്‍ ആവശ്യപ്പെട്ടു.

അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങാണ് എന്‍ സി ബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അഭിഭാഷകനായ സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്. പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ആര്യന്റെ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോഡ് ഭാഷയിലാണ് പ്രതികള്‍ ചാറ്റ് ചെയ്തിരുന്നതെന്നും അനില്‍ സിങ്ങ് കോടതിയില്‍ പറഞ്ഞു.

ആര്യന്‍ ഖാനും കൂട്ടാളികള്‍ക്കും ജാമ്യമില്ല; ഒക്ടോബര്‍ 7 വരെ എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു

എന്നാല്‍ തന്റെ കക്ഷിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് ആര്യന് വേണ്ടി ഹാജരായ സതീഷ് മനീഷ് ഷിന്‍ഡെ കോടതിയില്‍ വാദിച്ചു. കപ്പലിലെ മറ്റുള്ളവരില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിന്‍ഡെ പറഞ്ഞു.

എന്നാല്‍ അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ചില വാട്സ് ആപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആരോപിക്കുന്നത്. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്നും കോടതിക്ക് ചാറ്റുകള്‍ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കി. കപ്പലില്‍ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചില്ലെന്നും അവരെ പരിശോധന നടത്താന്‍ അനുവദിച്ചെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എന്‍ സി ബിയുടെ റിമാന്‍ഡ് അപേക്ഷ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അര്‍ബാസിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. മൂന്ന് പ്രതികളില്‍ നിന്നായി ആകെ അഞ്ച് ഗ്രാം ഹാഷിഷാണ് കണ്ടെടുത്തതെന്നും ആരില്‍ നിന്നാണ് ഇത് കണ്ടെടുത്തതെന്ന് റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ സി ബിക്ക് ലഭിച്ചിരുന്നു. ആര്യന്റെയും അര്‍ബാസിന്റെയും വാട്‌സ് ആപ് ചാറ്റുകളില്‍ നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്‍കിയതെന്ന ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എന്‍ സി ബി അറിയിച്ചു.

ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍ സി ബി ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ചില പാര്‍ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ലഹരി പാര്‍ടി നടന്ന ആഡംബര കപ്പലില്‍ ശ്രേയസ് നായരും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ മറ്റുചില കാരണങ്ങളാല്‍ ഇയാള്‍ യാത്ര ഒഴിവാക്കുകയായിരുന്നു.

അതിനിടെ, ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍ സി ബി സംഘം തിങ്കളാഴ്ച വൈകിട്ടോടെ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലെത്തി പരിശോധന നടത്തി. കോര്‍ഡെലിയ ക്രൂയിസില്‍ യാത്രചെയ്തവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ സി ബി സംഘത്തിന്റെ തീരുമാനം. റെയ്ഡ് നടക്കുന്ന സമയം കപ്പലിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്തേക്കുമെന്നും റിപോര്‍ടുകളുണ്ട്.

Keywords:  Shah Rukh Khan's son Aryan Khan's NCB custody extended till Oct 7, Mumbai, News, Custody, Court, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia