Action | പ്രമുഖ യൂട്യൂബർ രവീന്ദ്ര ബാലു ഭാരതിക്ക് സെബിയുടെ വിലക്ക്; 9.5 കോടി രൂപ പിഴ; ചാനലിന് നിരോധനം
● രജിസ്ട്രേഷനില്ലാത്ത നിക്ഷേപ ഉപദേശമാണ് കാരണം.
● രണ്ട് യൂട്യൂബ് ചാനലുകൾ വഴി നിക്ഷേപകരെ ആകർഷിച്ചു.
● ശോഭംഗി രവീന്ദ്ര ഭാരതി ഉൾപ്പെടെ നാല് പേർക്കാണ് വിലക്ക്
മുംബൈ: (KVARTHA) രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശകസംരംഭം നടത്തിയെന്നതിന് പ്രമുഖ യൂട്യൂബർ രവീന്ദ്ര ബാലു ഭാരതിയെയും കൂട്ടാളികളെയും സെബി വിലക്കി. 2025 ഏപ്രിൽ നാല് വരെ ഓഹരി വിപണിയിൽ ഇടപാടുകൾ നടത്താനോ പ്രവേശിക്കാനോ ഇവർക്ക് അനുമതിയില്ല. കൂടാതെ 9.5 കോടി രൂപ പിഴയും മറ്റ് നിയമനടപടികളും ഇവർ നേരിടേണ്ടിവരും.
രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഇവർ നിക്ഷേപ ഉപദേശകസംരംഭം നടത്തിയിരുന്നത്, ഈ സ്ഥാപനത്തിലെ ജീവനക്കാർ, പരിചയമില്ലാത്ത നിക്ഷേപകരെ ആകർഷിച്ച് ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും രജിസ്ട്രേഷൻ ഇല്ലാതെ ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ഉപദേശങ്ങൾ നൽകിയെന്നുമാണ് സെബി കണ്ടെത്തിയത്
രവീന്ദ്ര ബാലു ഭാരതിയെയും ഇയാളുടെ സ്ഥാപനത്തെയും ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്നതിൽ നിന്നും പൂർണമായി വിലക്കിക്കൊണ്ടുള്ള ഉത്തരവ് സെബി പുറത്തിറക്കി. 'നിയമവിരുദ്ധമായ ലാഭം' നേടിയെന്നതിനാണ് 9.49 കോടി രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഭാരതിയുടെ രണ്ട് ഫിൻഫ്ലൂവൻസർ (സാമ്പത്തിക കാര്യങ്ങൾ സംസാരിക്കുന്ന യൂട്യൂബർ) ചാനലുകൾക്ക് യഥാക്രമം 10.8 ലക്ഷവും 8.33 ലക്ഷവും സബ്സ്ക്രൈബർമാരുണ്ട്.
ശോഭംഗി രവീന്ദ്ര ഭാരതി, രാഹുൽ അനന്ത ഗോസാവി, ധനശ്രീ ചന്ദ്രകാന്ത് ഗിരി എന്നിവരാണ് വിലക്ക് ലഭിച്ച മറ്റ് മൂന്ന് പേർ. ഒരേ ക്ലയന്റുകൾക്ക് ഒന്നിലധികം പ്ലാനുകൾ വിൽക്കുക, വ്യാപാര തീരുമാനങ്ങളിൽ അവരുടെ പങ്കാളിത്തം പരിമിതപ്പെടുത്തുക, അപകടങ്ങളെക്കുറിച്ച് പൂർണമായി അറിയിക്കാതിരിക്കുക, കരാറുകളിൽ അപൂർണമായ സാമ്പത്തിക വിവരങ്ങൾ നൽകുക തുടങ്ങിയ നിയമലംഘനങ്ങളും ഇവർ നടത്തിയതായി സെബി കണ്ടെത്തി.
സെബിയിൽ രജിസ്റ്റർ ചെയ്യാതെ 'രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ്' അല്ലെങ്കിൽ 'രവീന്ദ്ര ഭാരതി വെൽത്ത്' എന്നീ പേരുകളിൽ നിക്ഷേപ ഉപദേശ സേവനങ്ങൾ നൽകുന്നതാണ് സെബി വിലക്കിയിരിക്കുന്നത്. രവീന്ദ്രയുടെ യുട്യൂബ് ചാനൽ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
#SEBI #RavindraBharati #YouTube #InvestmentFraud #Finance #India