Russia | പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ; 5 വർഷത്തിനിടെ റഷ്യയിൽ നിന്ന് വാങ്ങിയത് കോടിക്കണക്കിന് രൂപയുടെ ആയുധങ്ങൾ; പുതിയ ഓർഡറുകളും നൽകി
Feb 14, 2023, 12:25 IST
ന്യൂഡെൽഹി: (www.kvartha.com) ആഗോളതലത്തിൽ പാശ്ചാത്യ രാജ്യങ്ങളടക്കം റഷ്യക്കെതിരെ ഒറ്റക്കെട്ടാണെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ വ്യാപാരം ശക്തമെന്ന് റിപ്പോർട്ടുകൾ. റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിൽ നിലവിൽ ഇന്ത്യ ഒന്നാമതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ റഷ്യയിൽ നിന്ന് 14 മുതൽ 15 ബില്യൺ ഡോളറിന്റെ (ഒരു ലക്ഷം കോടി രൂപ) ആയുധങ്ങൾ വാങ്ങിയിട്ടുണ്ടെന്നും റഷ്യയുടെ 20 ശതമാനം ആയുധങ്ങളും വാങ്ങുന്നത് ഇന്ത്യയാണെന്നും റഷ്യൻ വാർത്താ ഏജൻസിയായ ഇന്റർഫാക്‌സ് റിപ്പോർട്ട് ചെയ്തു. 50 ബില്യൺ ഡോളറിന്റെ ആയുധങ്ങൾക്ക് ഓർഡറുകളും ഇന്ത്യ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ഇന്ത്യ സമ്മർദങ്ങൾ നേരിടുന്നുണ്ടെന്നും എന്നാൽ ഇന്ത്യ തങ്ങളുടെ പ്രധാന പങ്കാളിയായി തുടരുകയാണെന്നും റഷ്യൻ സെൻട്രൽ മിലിട്ടറി ടെക്‌നിക്കൽ കോ-ഓപ്പറേഷൻ സർവീസ് മേധാവി ദിമിത്രി ഷുഗയേവ് പറഞ്ഞു. ഒരു വർഷം മുമ്പ് യുക്രൈനിൽ ആരംഭിച്ച പ്രത്യേക സൈനിക നടപടിയിൽ പ്രതിഷേധിച്ച് പാശ്ചാത്യ രാജ്യങ്ങൾ ആയുധ ഇടപാട് ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായി തുടരുകയാണ്.
റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എസ്-400 മിസൈൽ സംവിധാനമാണ്. ലോകത്തിലെ ഏറ്റവും കൃത്യമായ വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. ആകാശത്ത് പതിയിരുന്ന് അക്രമിയെ നിമിഷനേരം കൊണ്ട് തുരത്താനാവും. ഈ പ്രതിരോധ ഇടപാട് 35,000 കോടിയിലധികം വരും. എസ്-400-ന് പുറമെ, ഇന്ത്യ സു-30, മിഗ്-29 എന്നിവയും വാങ്ങുന്നു. ബെംഗ്ളൂരിൽ നടക്കുന്ന 14-ാമത് അന്താരാഷ്ട്ര എയ്‌റോസ്‌പേസ് എക്‌സിബിഷനിൽ റഷ്യ 200 തരം ആയുധങ്ങളും സൈനിക ഉപകരണങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
Keywords: News,National,India,New Delhi,Russia,Report,Top-Headlines,Latest-News, Russia Supplied India With Arms Worth $13 Billion In Past 5 Years
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.