യുഎസ് പര്യടനം പൂര്‍ത്തിയാക്കി മോദി ഡെല്‍ഹിയില്‍ തിരിച്ചെത്തി; വന്‍ സ്വീകരണവുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും
Sep 26, 2021, 16:13 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.09.2021) മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡെല്‍ഹിയില്‍ തിരിച്ചെത്തി. ഡെല്‍ഹിയിലെ പാലം വിമാനത്താവളത്തിലെ ഔദ്യോഗിക വിമാനമായ എയര്‍ ഇന്‍ഡ്യ വണ്ണില്‍ വന്നിറങ്ങിയ മോദിക്ക് വന്‍ സ്വീകരണമാണ് ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയത്. വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് ബി ജെ പി പ്രവര്‍ത്തകരാണ് മോദിയെ സ്വാഗതം ചെയ്യാനെത്തിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ മോദിയെ സ്വീകരിക്കാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി. മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയെ ലോകം കാണുന്നത് മറ്റൊരു തരത്തിലാണെന്ന് വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പറഞ്ഞു. യു എസ് സന്ദര്‍ശനം ലോകത്തിന് മുന്നില്‍ ഇന്‍ഡ്യയുടെ കാഴ്ചപ്പാട് മാറ്റിയെന്ന് നഡ്ഡ അഭിപ്രായപ്പെട്ടു.
തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വിഷയങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് കൊണ്ടു പോകാനും ഇന്‍ഡ്യയെ പ്രധാനകക്ഷിയാക്കി നിര്‍ത്താനും പ്രധാനമന്ത്രിക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. അമേരികന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയുടെ തമ്മിലുള്ള സുഹൃത്ത് ബന്ധം ഒരു പുതിയ കാര്യമല്ല. വളരെ കാലം മുന്‍പ് അവര്‍ ഇരുവരും പരസ്പരമറിയും. രാഷ്ട്രത്തലവന്‍മാരായ ശേഷവും ആ അടുപ്പവും സ്‌നേഹവും ഇരുവരും പങ്കിടുന്നുണ്ടെന്നും ജെ പി നഡ്ഡ പറഞ്ഞു.
യുഎസ് സന്ദര്‍ശനത്തില്‍ അമേരികന്‍ പ്രസിഡന്റ ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരീസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. അമേരിക, ജപാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ക്കൊപ്പം ക്വാഡ് ഉച്ചക്കോടിയിലും മോദി പങ്കെടുത്തു. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി കോവിഡ് പ്രതിരോധത്തിലും വാക്‌സീനേഷനിലും മുന്‍നിരയില്‍ രാജ്യമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇന്‍ഡ്യയുടെ സ്ഥിരാംഗത്വത്തിന് അമേരിക പിന്തുണ നല്‍കാമെന്ന് പ്രസിഡന്റ് ജോബൈഡന്‍ അറിയിച്ചിരുന്നു. ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപില്‍ പ്രവേശനത്തിന് ഇന്‍ഡ്യയ്ക്കുള്ള പിന്തുണയും, വൈറ്റ്ഹൗസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ അമേരികന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. വിപുലീകരിക്കുന്ന യു എന്‍ രക്ഷാസമിതിയില്‍ ഇന്‍ഡ്യയ്ക്കും ബഹുകക്ഷി സഹകരണത്തില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍ക്കും അംഗത്വത്തിന് അമേരിക പിന്തുണ നല്‍കുന്നതായി ഇന്‍ഡ്യ-യുഎസ് സംയുക്ത പ്രസ്താവന പറഞ്ഞു.
നിലവില്‍ റഷ്യ, അമേരിക, ബ്രിടന്‍, ചൈന, ഫ്രാന്‍സ് എന്നിവക്കാണ് രക്ഷാസമിതി അംഗത്വമുള്ളത്. ലോക സാഹചര്യം കണക്കിലെടുത്ത് സമിതി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് ഇന്‍ഡ്യയടക്കമുള്ള രാജ്യങ്ങളുടെ കാലങ്ങളായുള്ള ആവശ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.