Shirur landslide | അർജുനെ കാണാതായിട്ട് ഒരാഴ്ച; കരയിലും പുഴയിലെ മൺകൂനയിലും തിരച്ചിൽ ഊർജിതം; ഡീപ് സെർച് ഡിറ്റക്ടർ അടക്കം എത്തിച്ച് പരിശോധന


ഷിരൂർ: (KVARTHA) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി കരയിലും പുഴയിലെ മൺകൂനയിലും തിരച്ചിൽ ഊർജിതം. തിരച്ചിലിനായി ബെംഗ്ളൂറിൽ നിന്ന് 'ഡീപ് സെർച്ച് ഡിറ്റക്ടർ' എത്തിച്ചിട്ടുണ്ട്. എട്ട് മീറ്റർ ആഴത്തിൽ വരെ തിരയാൻ സഹായിക്കുന്ന ഉപകരണമാണിത്. സൈന്യവും കൂടി ഭാഗമായതോടെയാണ് തിരച്ചിൽ കാര്യക്ഷമമായത്.
കൂടാതെ, റഡാറും ഉപയോഗിക്കുന്നുണ്ട്. റഡാറിന് വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നലുകൾ കണ്ടെത്താനുള്ള ശേഷിയുണ്ട്. മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലത്തിന് സമീപമുള്ള ഗംഗാവതി പുഴയിൽ മൺകൂന രൂപപ്പെട്ട സ്ഥലത്ത് രാവിലെ മുതൽ സ്കൂബ ഡൈവേഴ്‌സ് തിരയൽ നടത്തുന്നുണ്ട്. അർജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.
കൂടാതെ മണ്ണിടിച്ചിലിന് 10 മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ദുരന്തസമയത്ത് നദിക്കരയിൽ ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടുണ്ടെന്ന് അറിയാനാവും. നിലവിൽ റോഡിൽ നിന്ന് ഭൂരിഭാഗം മണ്ണും നീക്കിയിട്ടുണ്ട്, അതിനാൽ ട്രക്ക് അവിടെ ഉണ്ടാകില്ലെന്ന് കരുതുന്നത്.
ഐഎസ്ആർഒയുടെ ഉപഗ്രഹ ദൃശ്യങ്ങൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലത്തിന്റെ വിശദമായ ചിത്രം നൽകുകയും അർജുനെ കണ്ടെത്താനുള്ള തിരയലിന് സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നു. ഇത്രയും ദിവസമായിട്ടും അർജുനെ കണ്ടെത്താൻ സാധിക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.
കരസേന, നാവികസേന, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ്, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കേരളത്തിൽ നിന്നുള്ള പൊലീസ്, മോട്ടോർ വാഹന വകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.