Heroes | കാഞ്ചൻജംഗ ട്രെയിൻ അപകടം: പെരുന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് ദുരിതബാധിതരെ രക്ഷിക്കാൻ ഓടിയെത്തിയ വീരന്മാർ

 
Heroes


ADVERTISEMENT

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ച നാട്ടുകാരെ പ്രശംസിച്ചു

കൊൽക്കത്ത: (KVARTHA) തിങ്കളാഴ്ച പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടമുണ്ടായപ്പോൾ ബലിപെരുന്നാൾ ആഘോഷം പോലും മാറ്റിവെച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ഒരുപറ്റം നാട്ടുകാർ കയ്യടി നേടുകയാണ്. പെരുന്നാൾ വസ്ത്രം ധരിച്ച്, ആഘോഷങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഇവർ സ്ഥലത്തെത്തിയത്. 

Aster_MIMS

തിങ്കളാഴ്ച രാവിലെ സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള രംഗപാണിക്ക് സമീപം സീൽദായിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ഒരു ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. 10 പേർ മരണപ്പെട്ട അപകടത്തിൽ ഏകദേശം 40 ഓളം പേർക്ക് പരിക്കേറ്റു.

പെരുന്നാൾ നിസ്‌കാരം കഴിഞ്ഞ് അൽപ സമയത്തിനകമാണ് രംഗപാണിയിലെ ഗ്രാമവാസികൾ ഭൂകമ്പത്തെ അനുസ്മരിപ്പിക്കുന്ന വലിയ ശബ്ദം കേട്ടത്. എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കിയ അവർ സംഭവസ്ഥലത്തെത്തിയപ്പോൾ കണ്ടത് ദാരുണമായ രംഗങ്ങളായിരുന്നു. ഉടൻ തന്നെ നാട്ടുകാർ സംഭവം പൊലീസിൽ അറിയിച്ചു. എന്നിരുന്നാലും, യാത്രക്കാരുടെ കരച്ചിലിനും നിലവിളികൾക്കുമിടയിൽ, ഔദ്യോഗിക  രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രദേശവാസികൾ  പ്രവർത്തനനിരതരായി.

വിദ്യാർഥികളും കടയുടമകളും ഉൾപ്പെടെ ചില രക്ഷാപ്രവർത്തകർ പരിക്കേറ്റ യാത്രക്കാരെ തോളിൽ കയറ്റി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി. ആംബുലൻസുകൾ എത്തിയപ്പോഴേക്കും 40 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു കഴിഞ്ഞിരുന്നു. കാഞ്ചൻജംഗ എക്സ്പ്രസിൻ്റെ പാളം തെറ്റിയ ബോഗികളിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെടുക്കുകയും ചെയ്തു.

തങ്ങളുടെ അശ്രാന്ത പരിശ്രമം തുടർന്ന നാട്ടുകാർ രാവിലെ മുതൽ ഭക്ഷണം കഴിക്കാതെ വലഞ്ഞിട്ടും, പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ വാഹനം ഒരുക്കുകയും വെള്ളവും ലഘുഭക്ഷണവും നൽകുകയും ചെയ്തു. യാത്രക്കാർക്ക് മൊബൈൽ ഫോണുകൾ, ലഗേജുകൾ, മറ്റ് സാധനങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും നാട്ടുകാർ കണ്ടെത്തി നൽകി. ഉടമകൾ ഇല്ലാത്ത ചില സാധനങ്ങൾ പൊലീസിന് കൈമാറി. 

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കഴിഞ്ഞ ദിവസം സിലിഗുരി സന്ദർശന വേളയിൽ, രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ച നാട്ടുകാരെ പ്രശംസിച്ചു. സംസ്ഥാന സർക്കാർ അവർക്ക് ജോലി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia