ലഡാക്ക് പ്രക്ഷോഭ നേതാവ് സോനം വാങ്ചുക് അറസ്‌റ്റിൽ; ദേശീയ സുരക്ഷാ നിയമം ചുമത്തി; ജോധ്പൂരിലേക്ക് മാറ്റി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കലാപം ഉണ്ടാക്കിയത് സോനം വാങ്ചുക്കിൻ്റെ പ്രസംഗങ്ങളാണെന്ന് കേന്ദ്രത്തിൻ്റെ ആരോപണം.
● വാങ്ചുക്കിൻ്റെ എൻജിഒ ലൈസൻസ് (FCRA) കേന്ദ്രം റദ്ദാക്കി.
● അറസ്റ്റിനെ തുടർന്ന് ലേ പട്ടണത്തിൽ ഇൻ്റർനെറ്റ് താൽക്കാലികമായി നിർത്തിവെച്ചു.
● ആം ആദ്മി പാർട്ടി (എഎപി) ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തും.
ലേ: (KVARTHA) ലഡാക്കിൽ സംസ്ഥാന പദവിക്കും ഭരണഘടനാപരമായ പരിരക്ഷയ്ക്കും വേണ്ടിയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്ന സാമൂഹികപ്രവർത്തകനായ സോനം വാങ്ചുക്കിനെ ലേ പോലീസ് അറസ്റ്റ് ചെയ്തു. ദേശസുരക്ഷാ നിയമപ്രകാരം (NSA - National Security Act) ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു പിന്നാലെ വാങ്ചുക്കിനെ ലേയിൽ നിന്നും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും, പിന്നീട് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് കൊണ്ടുപോയതായും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവരുന്നുണ്ട്.

ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പരിരക്ഷയും ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭം അക്രമാസക്തമായതിന് പിന്നാലെയാണ് അറസ്റ്റ്. ബുധനാഴ്ച നടന്ന സമരക്കാർക്കെതിരായ വെടിവയ്‌പിൽ നാല് പേർ കൊല്ലപ്പെടുകയും സൈനികരടക്കം എൺപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണ് കലാപം അക്രമാസക്തമായതിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു.
ലഡാക്കിലെ അതിലോലമായ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക് സെപ്റ്റംബർ 10 മുതൽ 35 ദിവസം നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ നിരാഹാരമനുഷ്ഠിച്ച രണ്ടുപേരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ലേയിലെ ബുദ്ധമത വിശ്വാസികളുടെ സംഘടനയായ ലേ ഏപ്പെക്‌സ് ബോഡിയുടെ യുവജന സംഘടന ലേയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇത് അക്രമാസക്‌തമായതോടെ സുരക്ഷാ ഉദ്യോഗസ്‌ഥർ വെടിവയ്ക്കുകയായിരുന്നു. കലാപത്തിൽ ബിജെപിയുടെ ഓഫീസുൾപ്പെടെ പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു.
ലൈസൻസ് റദ്ദാക്കി; പാക് യാത്ര അന്വേഷണ പരിധിയിൽ
കലാപം അക്രമാസക്തമായതിന് പിന്നാലെ വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയായ ദ സ്‌റ്റുഡൻറ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മുവ്‌മെൻ്റ് ഓഫ് ലഡാക്കിന്റെ (സെക്മോൾ) ലൈസൻസ് കേന്ദ്രം റദ്ദാക്കിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA - Foreign Contribution (Regulation) Act) ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. വാങ്ചുക്കിൻ്റെ പ്രസ്താവനകളെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ലദേശിലെ ജനകീയ പ്രക്ഷോഭത്തോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം താരതമ്യം ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ലഡാക്ക് കലാപം സിബിഐ അന്വേഷിക്കുകയാണ്. വാങ്‌ചുക്കിൻ്റെ പാക്കിസ്ഥാൻ യാത്രയും അന്വേഷണ പരിധിയിലുണ്ട്.
രാഷ്ട്രീയ പ്രതിഷേധം
അറസ്റ്റിന് പിന്നാലെ ലേ പട്ടണത്തിൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. വാങ്ചുക്കിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി (എഎപി) ഡൽഹി സംസ്ഥാന പ്രസിഡൻ്റ് സൗരഭ് ഭരദ്വാജിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് ജന്തർ മന്തറിൽ കാൻഡിൽ ലൈറ്റ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ, ലഡാക്കിൻ്റെ സംസ്ഥാന പദവിയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ ഒക്ടോബർ ആറിന് ഒരു യോഗം വിളിച്ചിരുന്നു. ഇതിന് മുന്നോടിയായിരുന്നു വാങ്ചുക്കിന്റെ നിരാഹാര സമരം. 'ലഡാക്കിനു വേണ്ടിയുള്ള സമരവുമായി അറസ്‌റ്റ് ചെയ്യപ്പെടുന്നതിൽ സന്തോഷം മാത്രമേയുള്ളുവെന്ന്' വാങ്‌ചുക് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അറസ്റ്റിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നവർ അറിയിച്ചിട്ടുള്ളത്.
സോനം വാങ്ചുക്കിന്റെ അറസ്റ്റ് നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
Article Summary: Ladakh activist Sonam Wangchuk arrested under NSA; shifted to Jodhpur; protests continue.
#SonamWangchuk #LadakhProtest #NSAarrest #Jodhpur #SixthSchedule #AAP