Legal Ruling | മസ്‌ജിദിൽ കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈകോടതിയുടെ വിധി; പ്രതികൾക്കെതിരായ കേസ് റദ്ദാക്കി


● മതവികാരം വ്രണപ്പെടുത്തൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
● ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദത്തോടെ ജീവിക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ബെംഗ്ളുറു: (KVARTHA) ദക്ഷിണ കന്നഡയിലെ കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ മസ്ജിദിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചുവെന്ന കേസിൽ കർണാടക ഹൈകോടതിയുടെ സുപ്രധാന വിധി. ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈകോടതി വിധിയിൽ പറഞ്ഞു. കീർത്തൻ കുമാർ, സച്ചിൻ കുമാർ എന്നിവർക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്.
2023 സെപ്റ്റംബർ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കീർത്തൻ കുമാർ, സച്ചിൻ കുമാർ എന്നിവർ ഉൾപ്പെടെയുള്ള ഒരു സംഘം രാത്രിയിൽ മസ്ജിദിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം വിളിച്ചുവെന്നായിരുന്നു പരാതി. മതവികാരം വ്രണപ്പെടുത്തൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദത്തോടെ ജീവിക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാൽ പ്രതികളുടെ അഭിഭാഷകർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുസ്ലീം പള്ളി പൊതു സ്ഥലമാണെന്നും അവിടേക്കുള്ള പ്രവേശനത്തെ അതിക്രമിച്ച് കടക്കലായി കണക്കാക്കാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, അതിക്രമിച്ചു കടക്കാനും പള്ളിയിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്താനും പ്രതികള്‍ക്ക് അവകാശമില്ലെന്ന് സർക്കാർ അഭിഭാഷകനും വാദിച്ചു.
വാദങ്ങൾ കേട്ട കോടതി, മതസൗഹാർദമുള്ള ഒരു പ്രദേശത്ത് ജയ് ശ്രീറാം എന്ന് വിളിക്കുന്നത് എങ്ങനെയാണ് ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് നിരീക്ഷിച്ചു. മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മതവികാരം വ്രണപ്പെടുത്തുന്ന വകുപ്പില്‍ വരില്ലെന്നും പ്രതികള്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും റദ്ദാക്കുകയാണെന്നും കോടതി വിധിക്കുകയായിരുന്നു.
#Karnataka #HighCourt #JaiShriRam #ReligiousHarmony #LegalRuling #IndiaNews