കപിലിന്റെ ചെകുത്താന്മാർ: 42 വർഷങ്ങൾക്കിപ്പുറവും തിളങ്ങുന്ന വിജയഗാഥ!

 
Kapil Dev holding the 1983 Cricket World Cup trophy.
Kapil Dev holding the 1983 Cricket World Cup trophy.

Photo Credit: Facebook/ Kapil Dev

● ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് വിജയം പിറന്നത്. 
● വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാണ് കിരീടം നേടിയത്. 
● സിംബാബ്‌വെക്കെതിരെ കപിൽദേവിന്റെ 175 റൺസ് റെക്കോർഡ്. 
● ക്രിക്കറ്റ് ഇന്ത്യയിൽ ഹൃദയവികാരമായി മാറ്റി. 
● ഇന്ത്യയുടെ തുടർന്നുള്ള നേട്ടങ്ങൾക്ക് ഈ വിജയം കാരണം.

ഭാമനാവത്ത് 

(KVARTHA) ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയ ദിനമാണ് ജൂൺ 25. മധുരസ്മരണകൾ ഉണർത്തി ഇതാ വീണ്ടുമൊരു ജൂൺ 25 കൂടി എത്തിയിരിക്കുന്നു. 

ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച്, ഹരിയാനക്കാരനായ കപിൽദേവ് നിഖഞ്ജിന്റെ നേതൃത്വത്തിലുള്ള ‘ചെകുത്താന്മാർ’ പ്രുഡൻഷ്യൽ ലോകകപ്പ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി ലോർഡ്‌സിനെ ത്രസിപ്പിച്ച ദിവസമായിരുന്നു അത്. 

ക്രിക്കറ്റിലെ രാജാക്കന്മാരായിരുന്ന വെസ്റ്റ് ഇൻഡീസ്, ക്രിക്കറ്റിലെ ‘ശിശുക്കളായിരുന്ന’ ഇന്ത്യൻ ടീമിന് മുന്നിൽ തലകുനിച്ച ദിനം. 1983 ജൂൺ 25 ഇന്ത്യൻ ക്രിക്കറ്റിൽ ഒരു അതിർവരമ്പ് സൃഷ്ടിച്ചു, ‘ജൂൺ 25-ന് മുമ്പും ശേഷവും’ എന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം വിശേഷിപ്പിക്കപ്പെട്ടു.

42 വർഷം മുമ്പ് ഇംഗ്ലണ്ടിലെ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് അന്നത്തെ ലോക ക്രിക്കറ്റ് രാജാക്കന്മാരായിരുന്ന വെസ്റ്റ് ഇൻഡീസിനെ മലർത്തിയടിച്ച് ഇന്ത്യ നേടിയ വിജയമാണ് ജൂൺ 25 എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നതെങ്കിലും, അതിലും പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് ചരിത്രം കൂടി ഈ ദിനത്തിനുണ്ട്. 

93 വർഷം മുമ്പ്, 1932-ൽ ലോർഡ്‌സിലെ ഇതേ ഗ്രൗണ്ടിൽ ഇന്ത്യ തുടങ്ങിയ ഐതിഹാസിക ക്രിക്കറ്റ് യാത്രയും ഇതേ ദിവസമായിരുന്നു എന്നത് തികച്ചും യാദൃശ്ചികം!

1932 ജൂൺ 25 മുതൽ 28 വരെ നീണ്ടുനിന്ന ഇന്ത്യയുടെ പ്രഥമ ടെസ്റ്റിൽ, സി.കെ. നായിഡു നയിച്ച ഇന്ത്യൻ ടീം, ബോഡി ലൈൻ ബൗളിങ്ങിലൂടെ വിവാദനായകനായ ഡഗ്ലസ് ജാർഡിൻ നയിച്ച ഇംഗ്ലണ്ട് ടീമിനോട് 158 റൺസിന് തോൽക്കുകയായിരുന്നു. പക്ഷേ, ആ തോൽവി വലിയൊരു വിജയത്തിന്റെ തുടക്കമായിരുന്നു. 

നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ക്രിക്കറ്റ് ഒരു ഹൃദയവികാരമായി ഇന്ത്യൻ ജനതയുടെ മുന്നിലേക്ക് കുതിച്ചെത്തി എന്ന് മാത്രമല്ല, ക്രിക്കറ്റിലെ ലോക രാജാക്കന്മാരുടെ പദവി വരെ ഇന്ത്യ നേടിയെടുത്തുകൊണ്ടാണ് ആ ജൈത്രയാത്ര നീണ്ടത്.

93 വർഷം മുമ്പുള്ള ജൂൺ 25 തോൽവിയുടെ കയ്പ്പുനീരിലാണ് ഇന്ത്യ അവസാനിപ്പിച്ചതെങ്കിൽ, 51 വർഷത്തിനുശേഷം ഉണ്ടായ മറ്റൊരു ജൂൺ 25 ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ചരിത്ര വിജയത്തിന്റെ തുടക്കമായിരുന്നു. 

1975-ലും 1979-ലും ക്രിക്കറ്റ് ലോകകപ്പ് നേടിയ അതിശക്തരായ വെസ്റ്റ് ഇൻഡീസ് ഒരു ഭാഗത്ത്, ക്രിക്കറ്റിന്റെ ജന്മഭൂമിയായ ഇംഗ്ലണ്ട് വേറൊരു ഭാഗത്ത്, അന്നും ഇന്നും എന്നും കരുത്തരായ ഓസ്ട്രേലിയ, ആരെയും അട്ടിമറിക്കാൻ കഴിവുള്ള പാകിസ്ഥാൻ – ഇവരോടൊക്കെ മത്സരിച്ച് 1983-ലെ ലോകകപ്പിൽ വിജയിക്കുക എന്നത് ഇന്ത്യയുടെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. 

അന്നത്തെ ക്രിക്കറ്റ് പണ്ഡിതരുടെ അഭിപ്രായപ്രകാരം ഇന്ത്യയുടെ വിജയശതമാനം കേവലം രണ്ടായിരുന്നു. സെമി പ്രതീക്ഷ പോലും അഹങ്കാരമായി കരുതിയേക്കാവുന്ന സാഹചര്യം!

എന്നാൽ, ‘നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, നേടാൻ മാത്രമേ ഉള്ളൂ’ എന്ന് പറഞ്ഞ് തന്റെ പടയെ പ്രോത്സാഹിപ്പിച്ച കപിൽദേവ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ മുന്നിൽനിന്ന് പടനയിച്ചപ്പോൾ ലോർഡ്‌സ് ഗ്രൗണ്ടിൽ പിറന്നത് ചരിത്രം! ഏഷ്യൻ വൻകരയിലേക്ക് ആദ്യമായി ലോകകപ്പ്! പ്രാഥമിക റൗണ്ടിലെ ആറ് മത്സരങ്ങളിൽ നാല് വിജയം. 

ഇതിൽ ഏറ്റവും ഓർമിക്കേണ്ട ഒന്നാണ്, അന്ന് ലോക ക്രിക്കറ്റിലെ ‘ശിശുക്കൾ’ ആയിരുന്ന സിംബാബ്‌വെക്കെതിരെ ജൂൺ 18-ന് നടന്ന മത്സരം. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് 17 റൺസ് എന്ന പരിതാപകരമായ നിലയിൽ ഇന്ത്യൻ ടീം നിന്നപ്പോൾ, തളരാത്ത മനക്കരുത്തും അവിശ്വസനീയമായ പോരാട്ടവീര്യവും കൈമുതലാക്കി കപിൽദേവ് മുന്നിൽനിന്ന് നയിച്ചപ്പോൾ അവിടെ പിറന്നത് ചരിത്രം! ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ ആദ്യ സെഞ്ച്വറി. 

കപിൽദേവ് നേടിയ 175 റൺസ് അന്നത്തെ ലോക റെക്കോർഡായി ഏറെക്കാലം നിന്നു. ആ പോരാട്ടവീര്യം ആ ഒരു മത്സരത്തിൽ അവസാനിക്കുന്നതായിരുന്നില്ല എന്ന് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിജയിച്ച മത്സരം തെളിയിച്ചു.

ഹാട്രിക് കപ്പുമായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി ഗ്രൗണ്ടിൽ ഇറങ്ങിയ ക്രിക്കറ്റ് രാജാക്കന്മാരായ വെസ്റ്റ് ഇൻഡീസ്, അവരുടെ ലോകോത്തര ബൗളിംഗ് നിരയുടെ കരുത്തുകൊണ്ട് ഇന്ത്യയെ കേവലം 183 റൺസിന് എറിഞ്ഞിട്ടപ്പോൾ മറ്റൊരു വിധി ഒരു ക്രിക്കറ്റ് പ്രേമിയും പ്രതീക്ഷിച്ചിരുന്നില്ല. 

നിരവധി ലോകോത്തര താരങ്ങൾ അടങ്ങിയ വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് കരുത്ത് ഇന്ത്യ ഉയർത്തിക്കാട്ടിയ ലക്ഷ്യം പുഷ്പം പോലെ മറികടക്കും എന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, ഗ്രൗണ്ടിൽ നടന്നത് മറ്റൊരു ചിത്രം! വെസ്റ്റ് ഇൻഡീസിന്റെ ബാറ്റർമാർ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ വിയർക്കുന്നതിനും അവിശ്വസനീയമായ പരാജയം ഏറ്റുവാങ്ങുന്നതിനും ക്രിക്കറ്റ് ലോകം അത്ഭുതത്തോടെ സാക്ഷ്യം വഹിച്ചു. 

തകർത്തുകളിച്ചുകൊണ്ട് മുന്നേറിയിരുന്ന വിവിയൻ റിച്ചാർഡ്‌സിനെ 30 അടിയോളം പിന്നോട്ട് ഓടി കപിൽദേവ് ക്യാച്ചെടുത്ത് വീഴ്ത്തിയത് കളിയിലെ വഴിത്തിരിവായി മാറി. അവിടെയും കപിലിന്റെ ‘ക്യാപ്റ്റൻ ഇഫക്റ്റ്’! 60 ഓവർ മത്സരമായിരുന്ന അന്ന് കേവലം 52 ഓവറിൽ വെറും 140 റൺസിന് വെസ്റ്റ് ഇൻഡീസ് പുറത്തായി. 

ഇന്ത്യയ്ക്ക് 43 റൺസിന്റെ അവിശ്വസനീയ വിജയവും ലോക ചാമ്പ്യൻ പട്ടവും! കപ്പിൽ കപിലിന്റെയും ചെകുത്താന്മാരുടെയും വിജയ ചുംബനം! അന്ന് ടെലിവിഷൻ ലൈവ് ഷോ ഇല്ലാത്തതിനാൽ ഈ മാസ്മരിക മുഹൂർത്തത്തിന് ഗ്രൗണ്ടിലുള്ളവർക്ക് മാത്രമേ സാക്ഷിയാകാൻ സാധിച്ചുള്ളൂ.

ക്ലൈവ് ലോയിഡിന്റെ ടീമിനെ അട്ടിമറിച്ച് ഇന്ത്യ നേടിയ വിജയം ഈ മഹാരാജ്യത്തിന് നേടിക്കൊടുത്ത ഏറ്റവും മഹത്തായ കായിക നേട്ടമാണ് എന്ന് സംശയലേശമെന്യേ ആർക്കും പറയാൻ പറ്റും. ഇന്ത്യയുടെ തുടർന്നുള്ള എല്ലാ ക്രിക്കറ്റ് നേട്ടങ്ങൾക്കും, ക്രിക്കറ്റ് എന്നത് ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതോപാധിയാക്കി മാറ്റിയതിനും, 1983-ൽ കപിലും ടീമും നേടിയ ഈ അതുല്യ വിജയം കാരണമായി എന്നത് നിസ്തർക്കമാണ്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Article Summary: Celebrating 42 years of India's 1983 Cricket World Cup victory under Kapil Dev, and 93 years since India's first Test match, both on June 25.

#CricketWorldCup #KapilDev #TeamIndia #1983WorldCup #IndianCricket #Lords

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia