ഇറാൻ-ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേക്ക്; സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുമ്പോൾ ലോകം ആശങ്കയിൽ, ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായി


● ഇന്ധനക്ഷാമവും വിലക്കയറ്റവും ലോകമെമ്പാടും.
● ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു.
● ഇന്ത്യ സമദൂര സിദ്ധാന്തം പാലിക്കുന്നു.
● അമേരിക്ക ഇസ്രയേലിനെ പരോക്ഷമായി പിന്തുണയ്ക്കുന്നു.
● മാധ്യമ സ്ഥാപനങ്ങൾക്കും നേരെ ആക്രമണം.
ഭാമനാവത്ത്
(KVARTHA) ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നത് ലോകത്ത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. യുദ്ധനിയമങ്ങൾ പാലിക്കാതെ ഇരു രാജ്യങ്ങളും ജനവാസ കേന്ദ്രങ്ങളെയും മാധ്യമ സ്ഥാപനങ്ങളെയും വിദേശ എംബസികളെയും ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തുന്നത് സ്ഥിതിഗതികൾ വഷളാക്കുന്നു. ഇരു രാജ്യങ്ങളിലും പഠിക്കുന്ന വിദേശ വിദ്യാർത്ഥികളും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളും കുടുങ്ങിക്കിടക്കുകയാണ്.
ഇസ്രായേൽ ഇറാനിലെ എണ്ണപ്പാടങ്ങൾ ബോംബിട്ട് തകർക്കാൻ ശ്രമിക്കുന്നത് പശ്ചിമേഷ്യയിൽ മാത്രമല്ല, ലോകമെമ്പാടും ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇറാൻ്റെ ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനിയും പരസ്പരം വെല്ലുവിളിക്കുകയും പ്രകോപനം സൃഷ്ടിക്കുകയുമാണ്. യുദ്ധക്കൊതിയാണ് ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളെ നയിക്കുന്നത്. യുദ്ധം കൊണ്ട് ഒരു രാജ്യത്തെയും കീഴടക്കാൻ കഴിയില്ലെന്ന് ചരിത്രം പലതവണ തെളിയിച്ചിട്ടും, ഈ നേതാക്കൾ അതൊന്നും ഗൗനിക്കുന്നില്ല. ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭ എത്രമാത്രം ദുർബലമാണെന്ന് ഇറാൻ-ഇസ്രയേൽ യുദ്ധം തെളിയിക്കുന്നു.
സർവനാശകരമായ ഈ യുദ്ധം തടയാൻ യു.എന്നിന് യാതൊന്നും ചെയ്യാൻ കഴിയുന്നില്ല. ഇരു രാഷ്ട്രങ്ങളുമായും ചർച്ചകളിലൂടെ വെടിനിർത്തൽ സാഹചര്യമുണ്ടാക്കാൻ യു.എൻ. രക്ഷാസമിതിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇരു രാജ്യങ്ങളിലും സ്വാധീനമുള്ളതും വ്യാപാരബന്ധങ്ങളുള്ളതുമായ അറബ് രാജ്യങ്ങൾ പേരിന് മാത്രമുള്ള ഇടപെടലുകളാണ് നടത്തിയത്. 'ഇറാനു വേണമെങ്കിൽ രണ്ടെണ്ണം കിട്ടിക്കോട്ടെ' എന്ന നിലപാടാണ് അവർക്ക്. ലോക പോലീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയെ പേടിച്ചാണ് അവർ നിഷ്പക്ഷത പാലിക്കുന്നത്. അമേരിക്കയാവട്ടെ, ഇറാനെതിരെയുള്ള ഇസ്രയേൽ ആക്രമണത്തെ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ലോകവേദിയിൽ ആവശ്യപ്പെട്ടത്. ഇസ്രായേൽ അടുത്ത മിത്രമായിട്ടും, ഇറാനെതിരെയുള്ള യുദ്ധത്തിൽ യാതൊരു സഹായവും നൽകാതെ സമദൂര സിദ്ധാന്തം പാലിക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാൻ നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ തീവ്രവാദികളെ ആയുധങ്ങൾ നൽകി സഹായിച്ചത് ഇറാനായിരുന്നു എന്നത് ഈ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്. ഈ യുദ്ധത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഇറാൻ സൈനികമേധാവികളും ആണവശാസ്ത്രജ്ഞരും ഭൂരിപക്ഷം സാധാരണക്കാരുമുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ഈ കണ്ണും മൂക്കുമില്ലാത്ത യുദ്ധവെറിക്ക് ഇരയായിട്ടുണ്ട്.
തെഹ്റാനിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനും ശക്തമായ തിരിച്ചടിക്ക് തയ്യാറായതോടെയാണ് നാല് ദിവസമായി തുടരുന്ന സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയത്. നേരത്തെ, തെഹ്റാനിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബിയ്ക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്കും സർക്കാർ കേന്ദ്രങ്ങൾക്കും നേരെയും ഇസ്രയേൽ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്താൻ പോലും മടിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ തെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാൻ ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിലെ രണ്ട് പ്രധാന ഔദ്യോഗിക ചാനലുകളായ ചാനൽ 12, ചാനൽ 14 എന്നിവ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ശത്രുക്കളെ ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു’ എന്ന് ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇറാൻ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ടതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമ സ്ഥാപനം ഐആർഐബി സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് തൊട്ടുമുമ്പുള്ള അവസാന നിമിഷം വരെയും പ്രവർത്തിച്ചിരുന്നുവെന്ന് ഒരു റിപ്പോർട്ടർ പ്രതികരിച്ചു. തെഹ്റാൻ ആസ്ഥാനമായുള്ള കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. എന്നാൽ അധികം വൈകാതെ മറ്റൊരു സ്റ്റുഡിയോയിൽ നിന്നും ചാനൽ സംപ്രേഷണം പുനഃസ്ഥാപിച്ചു. പിന്നാലെ രക്തം പുരണ്ട ഒരു പേപ്പർ ഉയർത്തി ബ്രോഡ്കാസ്റ്റിംഗ് മേധാവി പേയ്മാൻ ജെബേലി ചാനലിൽ പ്രത്യക്ഷപ്പെട്ടു. ചാനലും ജീവനക്കാരും അവസാനം വരെ നിലകൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മധ്യേഷ്യ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് നിമിറ്റ്സ് തെക്കൻ ഏഷ്യയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്ക് വഴി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് യുഎസ്എസ് നിമിറ്റ്സ് തിരിച്ചിട്ടുണ്ടെന്നാണ് കപ്പലുകളെ നിരീക്ഷിക്കുന്ന മറൈൻ ട്രാഫിക് വെബ്സൈറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നത്. തെഹ്റാൻ്റെ വ്യോമപരിധി പൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാനും നഗരത്തിലെ ഭരണസിരാകേന്ദ്രങ്ങൾ ഉടൻ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയത്.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെതിരായ ഇസ്രായേലിൻ്റെ നിലവിലുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു, അവ സംഘർഷം വർദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറയുന്നത്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ഇസ്രയേൽ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുകയായിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. "ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യും വരെ രാഷ്ട്രീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല" എന്ന് ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നെതന്യാഹു നിഷേധിച്ചില്ല. ഇത് സംഘർഷം വർദ്ധിപ്പിക്കില്ലെന്നും സംഘർഷം അവസാനിപ്പിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇറാൻ ദീർഘകാലമായി ഈ മേഖലയിൽ അസ്ഥിരപ്പെടുത്തുന്ന ഒരു ശക്തിയാണെന്ന് അദ്ദേഹം ആവർത്തിച്ചു. മിഡിൽ ഈസ്റ്റിലെ എല്ലാവരെയും ഭയപ്പെടുത്തുന്നതും സൗദി അറേബ്യയിലെ അരാംകോ എണ്ണപ്പാടങ്ങളിൽ ബോംബിടുകയും എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ ഭരണകൂടം അരനൂറ്റാണ്ടുകാലം സംഘർഷം വ്യാപിപ്പിച്ചുവെന്നും നെതന്യാഹു പറഞ്ഞു.
ഇറാൻ്റെ ആണവാഭിലാഷങ്ങളെ ആഗോള ഭീഷണിയെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇസ്രയേലിൻ്റെ നടപടികൾ ഇറാൻ്റെ പ്രേരിതമായ എന്നെന്നേക്കുമുള്ള യുദ്ധം തടയാനാണ് ലക്ഷ്യമിടുന്നതെന്നും, അത് ലോകത്തെ ആണവദുരന്തത്തിൻ്റെ വക്കിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖമേനിയെ വധിക്കാൻ അവസരമുണ്ടെന്നാണ് ഇസ്രയേൽ അവകാശവാദം. ഇക്കാര്യം യുഎസിന് മുന്നിൽ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ വന്നത്. ഇറാനെ ആക്രമിക്കും മുൻപ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. എന്നാൽ ഏകപക്ഷീയമായി ഇസ്രായേൽ കടന്നാക്രമണം നടത്തുകയായിരുന്നുവെന്നാണ് ഇറാൻ ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനിയുടെ പ്രതികരണം. ചെയ്ത തെറ്റുകൾക്ക് ഇസ്രായേൽ വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്. ലോക സമാധാനത്തിന് എപ്പോഴും വെല്ലുവിളി ഉയർത്തുന്ന രാഷ്ട്രങ്ങളാണ് ഇരുവരും. ഇറാഖുമായി പത്തുവർഷത്തിലേറെയാണ് ഇറാൻ യുദ്ധം നടത്തിയത്. ഫലസ്തീനുമായി ഇസ്രായേലിൻ്റെ പടയോട്ടങ്ങളും കൂട്ടക്കൊലകളും ഇപ്പോഴും തുടരുന്നു. ചോരയുടെ ഗന്ധം ആസ്വദിക്കുന്ന ഇരു രാജ്യങ്ങളും ഏർപ്പെടുന്ന ഈ യുദ്ധം ലോകത്തിന് തന്നെ ഭീഷണിയാണ്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Summary: Iran-Israel conflict escalates, targeting civilians; UN ineffective.
#IranIsraelWar, #MiddleEastConflict, #GlobalCrisis, #UNInaction, #CiviliansAtRisk, #FuelCrisis