Train Crash | രാജ്യത്തെ നടുക്കി ഒഡിഷ ട്രെയിന്‍ ദുരന്തം; 233 മരണം സ്ഥിരീകരിച്ചു, 900ലേറെ പേര്‍ക്ക് പരുക്ക്; അപകടത്തില്‍പെട്ടവരില്‍ മലയാളികളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭുവനേശ്വര്‍: (www.kvartha.com) വെള്ളിയാഴ്ച രാത്രി 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 233 ആയി. 900ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. കണ്ടശാങ്കടവ് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു, എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഒരു ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് വേണ്ടി കൊല്‍കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പെട്ടത്. 

കോറമണ്ഡല്‍ ട്രെയിനിലെ സ്ലീപര്‍ കംപാടുമെന്റില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തില്‍പെട്ടവരില്‍ കിരണ്‍ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കംപാടുമെന്റില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകള്‍ അപകടത്തില്‍ മരിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങള്‍ രക്ഷപ്പെട്ടതെന്നും കിരണ്‍ പറഞ്ഞു. 

അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊല്‍കത്തയിലേക്ക് പോയിരുന്നത്. ഇതില്‍ കരാറുകാരന്‍ ഉള്‍പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലുപേര്‍ ട്രെയിനില്‍ തിരികെ വരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടമുണ്ടായതിന് പിന്നാലെ നാല് പേരും സമീപത്തിലുള്ള വീട്ടില്‍ അഭയം തേടി. അതിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. തലയ്ക്കും മുഖത്തിനും പരുക്കേറ്റ നാല് പേരുടെയും നില ഗുരുതരമല്ല. 

സംഭവത്തെ തുടര്‍ന്ന് സര്‍കാര്‍ തലത്തില്‍ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പടുത്തി. ഒഡിഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച പ്രധാനമന്ത്രി ഈ അവസരത്തില്‍ താന്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം നില്‍ക്കുന്നെന്ന് വ്യക്തമാക്കി.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് ഒഡിഷ സര്‍കാര്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഒഡിഷയിലെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായി അറിയിച്ച പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിന്‍ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പെട്ടത്. ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍കത്ത - ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാകിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചത്.
Aster mims 04/11/2022

Train Crash | രാജ്യത്തെ നടുക്കി ഒഡിഷ ട്രെയിന്‍ ദുരന്തം; 233 മരണം സ്ഥിരീകരിച്ചു, 900ലേറെ പേര്‍ക്ക് പരുക്ക്; അപകടത്തില്‍പെട്ടവരില്‍ മലയാളികളും


Keywords:  News, National, National-News, Accident, Accidental Death, Ministers, Train, Odisha, Accident-News, Died, Injured,  Indian Train Crash Death Toll Jumps to 233, Another 900 Injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia