Forest Area | ആഗോള വനമേഖലാ വിസ്തൃതിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്; എഫ്എഒ റിപ്പോര്‍ട്ട് പുറത്ത്


2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ വനമേഖലയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച പത്ത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനക്കയറ്റം
ന്യൂഡൽഹി: (KVARTHA) ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ വനമേഖലയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. 2,66,000 ഹെക്ടര്‍ വനവിസ്തൃതി നേടിയാണ് ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
1,937,000 ഹെക്ടര്‍ വനവിസ്തൃതിയോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 4,46,000 ഹെക്ടറുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും തൊട്ടുപിന്നാലെ ഇന്ത്യയാണെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലി, വിയറ്റ്നാം, തുര്‍ക്കി, അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, റൊമാനിയ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍.
നശിച്ചുപോയ ഭൂമി പുനഃസ്ഥാപിക്കുന്നതിനും നൂതനമായ സമീപനങ്ങളിലൂടെ കാര്‍ഷിക വനവല്‍ക്കരണം വിപുലീകരിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുഎന്‍ ഏജന്‍സി പ്രശംസിച്ചു. രാജ്യത്ത് കാര്‍ഷിക വനവല്‍ക്കരണത്തെ മികച്ച രീതിയില്‍ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ദേശീയ നയത്തിന്റെ വികസനവും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം ചില രാജ്യങ്ങളില്‍ വനനശീകരണത്തില്‍ ഗണ്യമായ കുറവുണ്ടായതായും റിപ്പേര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇന്തോനേഷ്യയില്‍ 2021 മുതല്‍ 2022 വരെ വനനശീകരണത്തില്‍ 8.4 ശതമാനം കുറവുണ്ടായപ്പോള്‍ ബ്രസീലിലെ ആമസോണില്‍ 2023ല്‍ വനനശീകരണത്തില്‍ 50 ശതമാനം കുറവുണ്ടായി. 2000 മുതല്‍ 2010 വരെയും 2010 മുതല്‍ 2020 വരെയുള്ള കാലയളവിലും ആഗോള കണ്ടല്‍ക്കാടുകളുടെ മൊത്തം നഷ്ടത്തിന്റെ തോത് 23 ശതമാനം കുറഞ്ഞുവെന്നും എഫ്എഒ റിപ്പോര്‍ട്ട് പറയുന്നു.
കാലാവസ്ഥാ വ്യതിയാനം, കാട്ടുതീ, കീടങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സമ്മര്‍ദങ്ങള്‍ വനങ്ങളുടെ നശീകരണ തോത് വര്‍ദ്ധിപ്പിക്കുന്നുവെന്നും എഫ്എഒ ഊന്നിപ്പറഞ്ഞു. കാട്ടുതീയുടെ തീവ്രതയും ആവൃത്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2021-ല്‍ ഉണ്ടായ കാട്ടുതീ കാരണം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന്റെ നാലിലൊന്ന് ബോറിയല്‍ വനങ്ങളില്‍ നിന്നാണ്.
2023 ല്‍ കാട്ടുതീ ആഗോള തലത്തില്‍ 6.687 മെഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതായി കണക്കാക്കപ്പെടുന്നു. ആ വര്‍ഷം ഫോസില്‍ ഇന്ധനം കത്തിച്ചതുമൂലം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമനത്തിന്റെ ഇരട്ടിയിലേറെയണ് ഈ കണക്ക്. അമേരിക്കയിൽ 25 മില്ല്യൺ ഹെക്ടർ വനപ്രദേശങ്ങൾക്ക് 2027-ഓടെ വലിയ ഭീഷണിയുണ്ട്. പ്രാണികളും രോഗങ്ങളും കാരണം ഈ പ്രദേശങ്ങളിലെ മരങ്ങളുടെ തായ്ത്തടി വിസ്തൃതിയിൽ 20 ശതമാനത്തിൽ അധികം നഷ്ടം അനുഭവിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.