രാജ്യത്ത് യുദ്ധത്തിന്റെ നിഴൽ വീഴ്ത്തുന്നു; അതിർത്തി സംസ്ഥാനങ്ങൾ ഭീതിയിൽ, സൈന്യം സജ്ജം; യുദ്ധമുണ്ടായാൽ ചൈന പാകിസ്താന് തുണയാകുമോ?


● സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രിയുടെ യോഗം.
● 2025-ൽ ഇന്ത്യ-പാക് യുദ്ധ സാധ്യതയെന്ന് പഠന റിപ്പോർട്ട്.
● കശ്മീരിൽ വിനോദസഞ്ചാരം നിർത്തി, കർഷകരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം.
● ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പമാണെന്ന സൂചന.
എം എം മുനാസിർ
(KVARTHA) ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ പുറത്തുവരുന്നു. അതിർത്തി സംസ്ഥാനങ്ങൾ ഈ യുദ്ധസമാനമായ അന്തരീക്ഷത്തിൽ കടുത്ത ആശങ്കയിലാണ്.
പാകിസ്താൻ തങ്ങൾ ഒരു ആണവ രാഷ്ട്രമാണെന്ന മുന്നറിയിപ്പ് ഇന്ത്യക്ക് നൽകുമ്പോൾ, ‘ഞങ്ങളുടെ കൈവശമുള്ളത് ദീപാവലിക്ക് വെച്ചിട്ടുള്ള പടക്കമല്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഭാഷയിൽ മറുപടി നൽകിയത് രാജ്യത്ത് യുദ്ധഭീതി ഉയർത്തിയിട്ടുണ്ട്. ഏത് പ്രതിസന്ധിയെയും നേരിടാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
ആവശ്യമെങ്കിൽ വിദേശത്തുനിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാനും സൈന്യത്തിന് അനുമതി നൽകിയിട്ടുണ്ട്. ഡൽഹിയിൽ ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകളും കൂടിക്കാഴ്ചകളും നടക്കുകയാണ്. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ ഉപസമിതി ഇന്നും യോഗം ചേരുന്നുണ്ട്.
2019-ൽ യുഎസിലെ കൊളറാഡോ ബൗൾഡർ റെഡ്ജേഴ്സ് സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ 2025-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം നടക്കാനുള്ള സാധ്യത പ്രവചിച്ചിരുന്നു. അന്നത്തെ റിപ്പോർട്ട് ശരിവെക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2019-ൽ ജേണൽ ഓഫ് സയൻസ് അഡ്വാൻസസിൽ ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.
യുദ്ധസമയത്ത് പാകിസ്താൻ ആണവായുധം പ്രയോഗിച്ചാൽ ഇന്ത്യയിൽ അഞ്ചുകോടി മുതൽ 12.5 കോടി വരെ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു. നിലവിൽ ഇന്ത്യക്കും പാകിസ്താനും 400 മുതൽ 500 വരെ ആണവായുധങ്ങൾ ഉണ്ടാകാമെന്നാണ് റിപ്പോർട്ടിലെ സൂചന. ഈ യുദ്ധത്തിന്റെ കെടുതികൾ ലോകം മുഴുവനും വ്യാപിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ, പാകിസ്താന് ചൈന നൽകുന്ന സഹായം ഇന്ത്യക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതിർത്തിയിൽ സംഘർഷം നിലനിന്ന ഗാൽവാൻ താഴ്‌വരയിൽ 2020-ൽ ചൈന നടത്തിയ കടന്നുകയറ്റവും, അതിനെതിരെ ഇന്ത്യ സ്വീകരിച്ച സൈനിക നടപടികളും ഇനിയും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ട്. ഈ വിഷയത്തിൽ ചൈനയുമായും ഇന്ത്യ ഒരു യുദ്ധസമാനമായ അവസ്ഥയിലാണ്.
മുൻപ് പാകിസ്താനും ചൈനയും അതിർത്തികളിൽ പ്രശ്നങ്ങളുണ്ടാക്കിയപ്പോഴൊക്കെ അമേരിക്ക, റഷ്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക് ആവശ്യമായ സഹായവും ആയുധങ്ങളും സൈനിക വാഹനങ്ങളും നൽകി സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിലും ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പമാണെന്നാണ് സൂചന.
അടിയന്തര നടപടിയെന്നോണം കശ്മീരിലെ വിനോദസഞ്ചാര മേഖലകൾ അടച്ചിട്ടതും, അതിർത്തികളിൽ കൃഷി ചെയ്യുന്ന കർഷകരോട് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെട്ടതുമെല്ലാം രാജ്യം സൈനിക നീക്കങ്ങളിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനകളാണ് നൽകുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Tensions between India and Pakistan are escalating, raising fears of war in border states. Following Pakistan's nuclear warning and PM Modi's strong response, the Indian military has been granted full operational freedom and permission to procure more arms. A 2019 study predicted a potential war in 2025. China's support to Pakistan and past border conflicts add to the concerns.
#IndiaPakistanTension, #WarFear, #BorderSecurity, #ChinaPakistan, #MilitaryPreparedness, #Geopolitics