Discussion | 'ആ കുഞ്ഞ് എല്ലാവരുടേയും': സുപ്രീംകോടതിയില്‍ കഴിഞ്ഞദിവസം അടച്ചിട്ട മുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന് വേണ്ടി നടന്നത് 40 മിനുട് നീണ്ട അസാധാരണമായ ചര്‍ച; ഒടുവില്‍ തീരുമാനം ഇങ്ങനെ
Feb 4, 2023, 18:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അടച്ചിട്ട ചേംബറില്‍ കഴിഞ്ഞദിവസം അസാധാരണമായ ചര്‍ചയാണ് നടന്നത്. കൊള്ളയോ കൊലയോ ബലാത്സംഗമോ ഒന്നും അല്ല, ഒരു ഗര്‍ഭസ്ഥ ശിശുവായിരുന്നു വിഷയം. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി 20 വയസ്സുള്ള അവിവാഹിതയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കോടതിയെ സമീപിച്ചപ്പോഴാണ്, ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പറ്റി ജഡ്ജിമാരും അഭിഭാഷകരും അടച്ചിട്ട മുറിയിലിരുന്ന് ഗൗരവമായി സംസാരിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
പെണ്‍കുട്ടിയുടെ ഗര്‍ഭം 29 ആഴ്ച പിന്നിട്ടതിനാല്‍, ഗര്‍ഭച്ഛിദ്രം നടത്തുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് എയിംസിലെ വിദഗ്ധ സമിതി പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാത്തത് കണക്കിലെടുത്തും വിദ്യാര്‍ഥിനിയുടെ സ്വകാര്യത മാനിച്ചുമാണ് അടച്ചിട്ട ചേംബറില്‍ വാദപ്രതിവാദം നടന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരാണു കേസ് പരിഗണിച്ചത്.
സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത, അഡിഷനല്‍ സോളിസിറ്റര്‍ ജെനറല്‍ ഐശ്വര്യ ഭാട്ടി എന്നിവരെയും പിന്നീട് ചീഫ് ജസ്റ്റിസ് തന്റെ ചേംബറിലേക്കു വിളിപ്പിച്ചു. ചര്‍ച 40 മിനുടോളം നീണ്ടു. കുഞ്ഞിനെ ദത്തെടുക്കണമെന്നു താനൊരിക്കല്‍ ആഗ്രഹിച്ചിരുന്നുവെന്നും അനാഥക്കുഞ്ഞ് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നുമായിരുന്നു തുഷാര്‍ മേത്തയുടെ അഭിപ്രായം. ഗര്‍ഭസ്ഥശിശു ജനിച്ചുകഴിഞ്ഞാല്‍ നിയമപ്രകാരം ദത്തെടുക്കാന്‍ ദമ്പതികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഭിന്നശേഷിക്കാരായ രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിഷയത്തെ വളരെ വൈകാരികമായാണു സമീപിച്ചത്. തന്റെ വീട്ടില്‍ ഇക്കാര്യം സംസാരിച്ചെന്നും ഗര്‍ഭസ്ഥ ശിശുവിനായി അടിയന്തരമായി നല്‍കേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പ്രകാരം വിദ്യാര്‍ഥിനിയുമായി നിരന്തരബന്ധം പുലര്‍ത്തുന്ന ഐശ്വര്യ ഭാട്ടി, ആവശ്യമെങ്കില്‍ കുട്ടിയെ തനിക്കൊപ്പം നിര്‍ത്താമെന്നും അറിയിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ പ്രസവം, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം തുടങ്ങിയവയ്ക്കു മുന്തിയ പരിഗണന നല്‍കണമെന്ന് എയിംസിനോടും സര്കാരിനോടും കോടതി ഉത്തരവിട്ടു. ദത്തെടുക്കല്‍ നടപടികള്‍ക്കായി ദമ്പതിമാരോടു രെജിസ്റ്റര്‍ ചെയ്യാന്‍ പറയണമെന്നും സോളിസിറ്റര്‍ ജെനറലിനോടു കോടതി നിര്‍ദേശിച്ചു.
ഒടുവില്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന്, കുഞ്ഞിനെ പ്രസവിക്കാന്‍ തയാറാണെന്നു യുവതി അറിയിച്ചു. ജനുവരി 20ന് കേസ് പരിഗണിച്ചപ്പോള്‍ എയിംസിലെ ഡോക്ടര്‍മാരുടെ സമിതി രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Keywords: In Chief Justice's Chamber, A 40-Minute Discussion For An Unborn Child, New Delhi, News, Supreme Court of India, Pregnant Woman, Engineering Student, National, Child.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.